സമ്മര്‍ദം മൂലം ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയെടുത്തില്ലെന്ന് ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുമ്പോള്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. കേസന്വേഷണത്തില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കിയെന്നും അഭിഭാഷകരുടെ മൊഴിയെടുത്തിട്ടില്ലെന്നുമാണ് പ്രധാനമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ആരോപണം.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നും സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചെന്നും നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല.കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വിചാരണക്കോടതി മുന്‍പാകെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കാനായി മുംബൈയില്‍ കൊണ്ട് പോയത് അഭിഭാഷകരാണെന്ന ആരോപണവും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റിന്റെ വിവരങ്ങളും തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്നും ഇതിന് വേണ്ടിയാണ് മുംബൈയിലേക്ക് പോയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ഇതെങ്ങനെ ബന്ധപ്പെടുത്താനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

മേയ് 31ന് മുമ്പ് അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും സമ്മര്‍ദ്ദം കൊണ്ടുമാണ് തുടന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അന്വേഷണത്തിന് അന്വേഷണ സംഘം സമയം നീട്ടിചോദിക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പുരന്വേഷണം അവസാനിപ്പിക്കുന്നതോടെ കാവ്യാ മാധവനെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവ് ഇല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പറയുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ശരത്തിനെ മാത്രമായിരിക്കും അഡീഷണല്‍ കുറ്റപത്രത്തില്‍ പ്രതിയായി ഉള്‍പ്പെടുത്തുക എന്നാണ് സൂചനകള്‍. ദലീപിന്റെ ഫോണിലെത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞു എന്നാണ് ശരത്തിന് എതിരായ കേസ്. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. തുടരന്വേഷണത്തിന്റെ പ്രതിപ്പട്ടികയില്‍ അഞ്ച് പേരുണ്ടാകുമെന്നയിരുന്നു സൂചന. ദിലീപിന്റെ അഭിഭാകരേയും പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് ആലോചിച്ചിരുന്നു എന്നാണ് വിവരം.

ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശരത്തിനെതിരെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്.












Click it and Unblock the Notifications