ദിലീപിന്റെ നല്ല കുറച്ച് സമയം പോയിക്കിട്ടി: കുറെ സിനിമാക്കാർക്ക് ജോലി കിട്ടുന്നതും ഇല്ലാതായി: മഹേഷ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ തന്നെ ആക്രമിക്കപ്പെട്ട നടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ മഹേഷ്. അവർക്ക് നേരിടേണ്ടി വന്നത് വളരെ സങ്കടകരമായ, തെറ്റായ കാര്യം തന്നെയാണ്. അക്കാര്യം ചെയ്തു എന്ന് പറയുന്ന ഒരു വ്യക്തി ഇപ്പോഴും ജയിലിനുള്ളില്‍ കിടപ്പുണ്ട്. മഅദനി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കുന്ന വിചാരണ തടവുകാരനായിരിക്കണം പള്‍സർ സുനിയെന്നും മഹേഷ് പറയുന്നു.
വലിയ പാതകമാണ് പള്‍സർ സുനി ചെയ്തത്. അവനെക്കൊണ്ട് അത് ചെയ്യിച്ചത് ദിലീപ് ആണോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് തർക്കമുള്ളത്. ഇനി അത് ദിലീപാണെന്ന് തെളിഞ്ഞാല്‍ അങ്ങനെ ആവട്ടെ. വിധി എന്ത് തന്നെയായാലും ഇരുപക്ഷത്തിനും മേല്‍ക്കോടതികളിലേക്ക് പോകാം. ഈ കേസ് എന്തായാലും ഇപ്പോഴൊന്നും തീരില്ല. ദിലീപിന്റെ നല്ല കുറെക്കാലം പോയിക്കിട്ടിയെന്നും മഹേഷ് അഭിപ്രായപ്പെടുന്നു.

വർഷത്തില്‍ മൂന്ന് നാല് പടമൊക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു ദിലീപ്. കുറേ സിനിമക്കാർക്ക് ജോലി കിട്ടുമായിരുന്നു. അത് ഇല്ലാതാക്കി. അയാളുടെ കുറെ ചെറുപ്പം ഒലിച്ചു പോയി അത്രയേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനായകന്‍ നടത്തിയ പ്രസ്താവന ഉമ്മന്‍ചാണ്ടിക്ക് എതിരെയായിരുന്നില്ല. അദ്ദേഹം പറഞ്ഞത് മാധ്യമങ്ങള്‍ക്കെതിരെയായിട്ടായിരുന്നു. പക്ഷെ അക്കാര്യം പറയേണ്ടി വന്നത് ഉമ്മന്‍ ചാണ്ടിയുടെ വിഷയത്തിലായിരുന്നുവെന്ന് മാത്രം. മീഡിയ അത് മൂന്ന് ദിവസം ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അതിന് അകത്ത് തെറ്റില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരമൊരു ജനപ്രിയ നേതാവ് ആയതുകൊണ്ടാണല്ലോ ജനങ്ങള്‍ കാണാന്‍ വരുന്നത്.
വിനായകന്റെ സിനിമ കാണാന്‍ ജനം തിയേറ്ററിലേക്ക് വരുന്നത് ആ സിനിമ നല്ലതായതുകൊണ്ടും വിനായകനോടുള്ള സ്നേഹം കൊണ്ടുമായിരിക്കുമല്ലോ. അതിനെ തെറ്റ് പറയാന്‍ സാധിക്കുമോ. അങ്ങനെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടം കൊണ്ട് ആളുകള്‍ എത്തിയത്. എന്നുപറഞ്ഞത് വിനായകന് പറയാനുള്ള അവകാശമില്ലേ. അതിനെ കൊന്ന് കൊലവിളിക്കുന്നവർക്ക് അത് പറയാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
അലന്‍സിയറുടെ വിഷയത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് ഒരു പ്രതിമ കണ്ടിട്ട് അങ്ങനെ തോന്നുകയാണെങ്കില്‍ അത് ചികിത്സിക്കേണ്ട അസുഖമാണ്. അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത് പറയാന്‍ പാടില്ലാത്ത വേദിയില്‍ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാക്കാരെ ആദരിക്കുന്ന ഒരു ചടങ്ങില്‍ പറയേണ്ട ഒരു കാര്യമല്ല അത്. വേണമെങ്കില്‍ വേറെ വേദിയില്‍ അദ്ദേഹത്തിന് പറയാമായിരുന്നു. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും മഹേഷ് പറയുന്നു.
ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് ഫെഫ്ക പിന്‍വലിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് അമ്മയില്‍ അംഗത്വം നല്‍കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അദ്ദേഹം നല്ലൊരു നടനാണ്. പിന്നെ വേണ്ടത് അച്ചടക്കമാണ്. പണ്ടൊക്കെ ഏത് വലിയ നടനാണെങ്കിലും ഏഴ് മണിക്ക് എത്തും. അച്ചടക്കമില്ലാത്ത ഒരു നടനെ, അയാള്‍ ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞുകൊണ്ട് ഒരു നിർമ്മാതാവ് ഇടുകയാണെങ്കില്‍ അയാള്‍ തന്നെ ഇതെല്ലാം സഹിക്കണം. അതിന് വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അച്ചടക്കമുണ്ടെങ്കില്‍ മാത്രമേ സംഘടനയില്‍ എടുക്കാന്‍ സാധിക്കൂ എന്നാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. അങ്ങനെയാണ് ഷൈന്‍ നിഗം സംഘടനയിലേക്ക് വരുന്നത്. അങ്ങനെയൊരു അച്ചടക്കം ശ്രീനാഥ് ഭാസിക്ക് ഉണ്ടെങ്കില്‍ അദ്ദേഹത്തേയും എത്രയും പെട്ടെന്ന് സംഘടനയിലേക്ക് എടുക്കണം. അങ്ങനെ ആരേയും മാറ്റി നിർത്താന്‍ പാടില്ലെന്നും മഹേഷ് അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications