'അത് പറയാൻ രാഹുൽ ഈശ്വർ ആരാണ്, ഈ അനീതിക്ക് കൂട്ട് നിൽക്കുന്നവർ ഭാവിയിൽ നാറും': പ്രകാശ് ബാരെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് ദിലീപ് അനുകൂലികൾ നേരത്തെ തീരുമാനിച്ച് കഴിഞ്ഞെന്ന് നടൻ പ്രകാശ് ബാരെ. കേസ് പെട്ടെന്ന് തീർക്കാനാണ് ഇപ്പോഴത്തെ ശ്രമം. തെളിവുകള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോഴും അതില്‍ തൊടാതെ അറച്ച് നില്‍ക്കുകയാണ് എന്നും പ്രകാശ് ബാരെ കുറ്റപ്പെടുത്തി.
റിപ്പോർട്ടർ ടിവി ചർച്ചയിലാണ് പ്രകാശ് ബാരെയുടെ പ്രതികരണം. ദിലീപിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തത് തെളിവല്ലെന്ന് പറയാന്‍ രാഹുല്‍ ഈശ്വര്‍ ആരാണ് എന്നും പ്രകാശ് ബാരെ ചോദിച്ചു.
കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെ: '' ദിലീപ് അനുകൂലികള്‍ കോടതിയുടെ മനസ്സാണ് വായിച്ച് കൊണ്ടിരിക്കുന്നത്. അവര്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് നേരത്തേ തീരുമാനിച്ച് കഴിഞ്ഞു. കേസൊന്ന് പെട്ടെന്ന് തീര്‍ക്കണം ഈ ഒരു മാസം കൊണ്ട്. ഇതൊക്കെ അവരുടെ കാഴ്ചപ്പാടാണ്. പക്ഷേ തങ്ങളുടെ കാഴ്ചപ്പാട് വെച്ചാണെങ്കില്‍ നീതി നടപ്പാക്കപ്പെടണം.

ഈ പാണ്ടുറാസ് ബോക്‌സില്‍ നിന്ന് പുറത്ത് വന്നിരിക്കുന്ന സത്യം, 2 ടെറാ ബൈറ്റോളം ഡാറ്റ അതിനിയും പടരാനേ വഴിയൂ. പോലീസിന് ഇനിയും ഡാറ്റ ശേഖരിക്കാന്‍ പറ്റണം. അതിനോട് നമുക്ക് നീതി പുലര്‍ത്താന്‍ പറ്റണം. ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെ മാറ്റി, സമയം കുറച്ച് നല്‍കി, പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

ഫോണ്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ തന്നെ ഒരു ഫോറന്‍സിക് ലാബിലെ ആളുകളുമായി പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുണ്ട്. ബോംബെയില്‍ കൊണ്ട് പോയി ക്ലീന്‍ ചെയ്തതിന്റെയും തെളിവുണ്ട്. ഹാര്‍ഡ് ഡിസ്‌ക് ഉണ്ട്. അങ്ങനെ ഒരുപാട് ഡാറ്റ നമ്മുടെ മുന്നില്‍ സത്യം വിളിച്ച് പറയാന്‍ വെമ്പി നില്‍ക്കുന്നു. അതിനെ തടയാന്‍ വെപ്രാളപ്പെട്ട് നില്‍ക്കുകയാണ്.

സര്‍ക്കാരിന്റെയും കോടതിയുടേയും അന്വേഷണ ഉദ്യോഗസ്ഥരിലെ ചിലരുടേയും സഹായത്തോടെ ഈ ഡാറ്റ മറച്ച് വെക്കാനുളള ശ്രമം ആണ് നടക്കുന്നത്. ഈ ഡാറ്റ എങ്ങനെ സംരക്ഷിക്കാനാകും, ഈ ഡാറ്റ ചൂണ്ടിക്കാട്ടുന്ന സത്യങ്ങള്‍ എത്ര മാത്രം പുറത്ത് കൊണ്ടുവരാന്‍ സാധിക്കും എന്നുളളതാണ് സമൂഹം എന്ന നിലയില്‍ നമ്മളെ ഉറക്കം കെടുത്തുന്ന കാര്യം.

ഇത്രയധികം തെളിവുകള്‍ വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ അനുവദിക്കാതെ കൃത്യമായ സന്ദേശം ആണ് ഭരണ സംവിധാനം കൊടുത്തിരിക്കുന്നത്. ഇത്ര വേഗത്തില്‍ പോകേണ്ടതില്ല. ചില ആളുകള്‍ കുറ്റം ചെയ്താലും അവരോട് കണ്ണടയ്ക്കണം എന്നാണ് സിസ്റ്റം അവരോട് പറയണം. അല്ലെങ്കില്‍ ഇത്രയും ദിവസമായിട്ടും നിയമം തെറ്റിച്ച അഭിഭാഷകര്‍ക്കെതിരെയും നടപടിയില്ല. കേസിലെ പ്രധാന തെളിവായ വീഡിയോയില്‍ അട്ടിമറി നടന്നെന്ന സംശയം നില്‍ക്കുമ്പോഴും അതില്‍ നടപടിയെടുക്കാതെ അറച്ച് നില്‍ക്കുന്നു.

ഈ കേസില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുളള തെളിവുകള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോഴും അതില്‍ തൊടാതെ അറച്ച് നില്‍ക്കുകയാണ് നമ്മുടെ സംവിധാനം. ദിലീപിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തത് തെളിവല്ലെന്ന് പറയാന്‍ രാഹുല്‍ ഈശ്വര്‍ ആരാണ്. കോടതി ചമയലോ വക്കീല്‍ ചമയലോ ആര്‍ക്കുമാവാം. പക്ഷേ ജനം അത് മനസ്സിലാക്കി കഴിഞ്ഞു. തെളിവുകള്‍ സംസാരിച്ച് കൊണ്ടേയിരിക്കും. ഈ അനീതിക്ക് കൂട്ട് നില്‍ക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഭാവിയില്‍ നാറും എന്നാണ്.

മഞ്ജു വാര്യര്‍-സനല്‍ കുമാര്‍ ശശിധരന്‍ വിഷയം ആളുകളെ ശ്രദ്ധ മാറ്റാനുളള ശ്രമമാണെന്നും അതിനുളള ബീജാവാപങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളില്‍ പൊലിപ്പിച്ച് ശ്രദ്ധ തിരിക്കാനുളള ശ്രമമുണ്ട്. അന്വേഷണത്തിന് 20 ദിവസമാണ് ബാക്കി. ആ സമയം ഏറ്റവും നന്നായി പാഴാക്കാനുളള റിസര്‍ച്ച് ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ഐസിസിയെ നോക്കു കുത്തിയാക്കുന്നതും, ഹേമാ കമ്മീഷന്‍ ചര്‍ച്ച ചെയ്യാന്‍ ആരെ അയക്കുന്നു എന്നതും അമ്മ സംഘടനയില്‍ ഒരു മാറ്റവും ഇത്ര കാലമായി വന്നിട്ടില്ലെന്ന് തെളിയിക്കുന്നു''.












Click it and Unblock the Notifications