കാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി നേരത്തെ പോലീസ് ഏറെ ദൂരം മുന്നോട്ട് പോയിരുന്നെങ്കിലും എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന തർക്കം വന്നതിനെ തുടർന്ന് ഈ നീക്കം തല്‍ക്കാലം മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ ക്രൈം ബ്രാഞ്ച് തലവനായ എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിനെ തുടർന്നും കാലതാമസം ഉണ്ടായെന്നാണ് അനുമാനിക്കുന്നത്. അതേസമയം ഇപ്പോഴിതാ കാവ്യയുമായി ബന്ധപ്പെട്ട നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
കാവ്യാ മാധവന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ആലപ്പുഴ സ്വദേശിയും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ"യിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസെന്റിനെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘം ചോദ്യം ചെയ്തത്.
ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗർ പിന്നീട് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. സ്വാധീനത്തെ തുടർന്നാണ് സാഗർ മൊഴി മാറ്റിയതെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിലെത്തിച്ചാണ് ദിലീപിന്റെ സംഘം സാഗറിനെ സ്വാധീനിച്ചതെന്നാണ് കണ്ടെത്തൽ
ഹോട്ടലിൽ കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും താമസിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു ആലപ്പുഴ സ്വദേശിയായ സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി ഒരു കവര്‍ കൈമാറുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു സാഗർ ആദ്യം പൊലീസിന് നല്‍കിയിരുന്ന മൊഴി.
എന്നാല്‍ കോടതിയിലെത്തയപ്പോള്‍ സാഗർ മൊഴി മാറ്റുകയായിരുന്നു. അതേസമയം വ്യാജ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സാഗർ ഇതിനിടയിൽ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ ഉടനുണ്ടാവുമെന്നാണ് സൂചന. സാക്ഷി എന്ന നിലയിലാണ് കാവ്യയെ ചോദ്യം തെയ്യാൻ അന്നേഷണ സംഘം ഒരുങ്ങുന്നത്. നേരത്തേ പുറത്തുവന്ന പല ശബ്ദ രേഖകളിലും കാവ്യ മാധവന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളിലും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില വ്യക്തമായ സൂചനകളുണ്ടായിരുന്നു.
മെയ് 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ ആപ്പിള്‍ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ളവ ഉടന്‍ തന്നെ അന്വേഷണ സംഘം ശേഖരിക്കും.
കാവ്യാ മാധവന്‍ ഉള്‍പ്പടെ 12 പേരേ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആരെക്കയൊണ് ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തേ കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകിയെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. രഹസ്യ രേഖകളൊന്നും ചോർന്നിട്ടില്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.
Recommended Video