'ബാലചന്ദ്രകുമാറിന് ദിലീപ് വിഷം കൊടുത്തിട്ടുമില്ല, അദ്ദേഹത്തിന്റെ ശബ്ദം പോയിട്ടുമില്ല'; ബൈജു കൊട്ടാരക്കര
ബാലചന്ദ്രകുമാറിന് സംസാരിക്കാൻ സാധിക്കില്ലെന്നും വിചാരണയ്ക്ക് ഇനി എത്തിയേക്കില്ലെന്നതടക്കമുള്ള നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ സംവിധായകൻ ബാലചന്ദ്രകുമാർ നിലവിൽ കിഡ്നി രോഗം മൂലം ചികിത്സയിൽ തുടരുകയാണ്. തിരുവനന്തപുരത്താണ് ചികിത്സ. അതുകൊണ്ട് തന്നെ തനിക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ നിലപാട് കോടതി വ്യക്തമാക്കിയിട്ടില്ല.
അതിനിടെ ബാലചന്ദ്രകുമാറിന് സംസാരിക്കാൻ സാധിക്കില്ലെന്നും വിചാരണയ്ക്ക് ഇനി എത്തിയേക്കില്ലെന്നതടക്കമുള്ള നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. തന്റെ യുട്യൂബ് ചാനലായ ന്യൂസ് ഗ്ലോബിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

അന്ന് മുതൽ തുടങ്ങിയ വിവാദങ്ങൾക്ക് യാതൊരു കുറവുമില്ല
ബാലചന്ദ്രകുമാറിന് സംസാര ശേഷി നഷ്ടപ്പെട്ടിട്ടില്ല. ആരും ബാലചന്ദ്രകുമാറിന് വിഷം കൊടുത്തതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. നുണകൾ പ്രചരിപ്പിക്കുന്നതിന് ഒരു അതിർവരമ്പൊക്കെ വേണ്ടേ? ബാലചന്ദ്രകുമാർ എന്ന സംവിധായകൻ നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കാറയപ്പോഴാണ് രംഗപ്രവേശനം ചെയ്യുന്നത്. അന്ന് മുതൽ തുടങ്ങിയ വിവാദങ്ങൾക്ക് യാതൊരു കുറവുമില്ല.

ബാലചന്ദ്രകുമാറിന്റെ വിചാരണയാണ് നടന്ന് കൊണ്ടിരിക്കുന്നത്
ശബ്ദ സാമ്പിളുകളും പതിനായിരത്തോളം വീഡിയോ ക്ലിപ്പുകൾ എന്നിവ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.ബാലചന്ദ്രകുമാർ ഈ കേസുമായി ബന്ധപ്പെട്ടതിെ തുടർന്നാണ് ഇതൊക്കെ വന്നത്. കേസിൽ ഇപ്പോൾ ബാലചന്ദ്രകുമാറിന്റെ വിചാരണയാണ് നടന്ന് കൊണ്ടിരിക്കുന്നത്. രണ്ട് ഘട്ട വിചാരണ പൂർത്തിയാക്കി കഴിഞ്ഞു ഇനി മൂന്നോ നാലോ ദിവസത്തെ വിചാരണ മാത്രമേ പൂർത്തിയാക്കാനുള്ളൂ.

ബാലചന്ദ്രകുമാർ പെട്ടെന്ന് അസുഖ ബാധിതനായി
എന്നാൽ നിർഭാഗ്യവശാൽ ബാലചന്ദ്രകുമാർ പെട്ടെന്ന് അസുഖ ബാധിതനായി തിരുവനന്തപുരത്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വന്നു. ബാലചന്ദ്രകുമാർ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ചിലപ്പോൾ അദ്ദേഹത്തിന് കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടി വന്നേക്കും. അങ്ങനെയുള്ള ഒരാൾക്ക് കഴുത്തിലും ശരീരത്തിലും ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഡയാലിസിസിനാണ് അത് ഉപയോഗിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിട്ടില്ല
ബാലചന്ദ്രകുമാറിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം എവിടേയും പോയിട്ടുമില്ല. അദ്ദേഹം ഉറപ്പായും കേസിൽ വിചാരണയ്ക്ക് ഇരുന്ന് കൊടുക്കും. മരിക്കുന്നതിന് മുൻപ് തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ബാലചന്ദ്രകുമാറിന്റെ പേരിൽ നിരവധി വ്യാജ വാർത്തകൾ വരുന്നുണ്ട്. ദിലീപ് ബാലചന്ദ്രകുമാറിന് വിഷം നൽകിയെന്നൊക്കെയാണ് ഒരു ഓൺലൈൻ മാധ്യമം പടച്ചുവിടുന്നത്. നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്നതും എഴുതുന്നതും ശരിയല്ല.

കിഡ്നി പ്രശ്നം ബാലചന്ദ്രകുമാർ നേരിടുന്നത്
വിഷം കൊടുത്തു എന്ന വ്യാജ വാർത്ത പടച്ച് വിട്ട വിദ്വാൻ പറഞ്ഞത് താനക്കാര്യം സ്ഥിരീകരിച്ചുവെന്നാണ്. പച്ച നുണയാണ് അത്. ബാലചന്ദ്രകുമാറിന് കഴിഞ്ഞ വർഷമായിരുന്നു കിഡ്നി പ്രശ്നം ബാലചന്ദ്രകുമാർ നേരിടുന്നത്. അന്ന് അദ്ദേഹം മരുന്ന് കഴിച്ച് തുടങ്ങിയിരുന്നു, എന്നാൽ കേസിന്റെ ഭാഗമായി അദ്ദേഹത്തിന് ധാരാളം യാത്ര ചെയ്യേണ്ടി വന്നു,കോടതിയിൽ പോകേണ്ടി വന്നു, ആ സാഹചര്യത്തിലാണ് അസുഖം മൂർച്ഛിക്കുന്നത്. അപ്പോഴാണ് ഡയാലിസിസ് വേണ്ടി വന്നത്.

നുണപ്രചരണങ്ങളുടെ കൂടെ പോകരുതെന്ന അഭ്യർത്ഥന
ഒരു ഡോക്ടറോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പെട്ടെന്ന് രണ്ട് കിഡ്നികളും പ്രവർത്തന രഹിതമാകണമെങ്കിൽ ഒന്നെങ്കിൽ അണലികടിക്കണം, അല്ലേങ്കിൽ വിഷാംശം ഉളളിൽ ചെല്ലണമെന്നാണ്. പക്ഷേ ബാലുവിന് ഇത് രണ്ടും ഉണ്ടായിട്ടില്ല. മുൻപ് തന്നെ സ്ഥിരീകരിച്ച രോഗം മൂർച്ഛിച്ചതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇനിയെങ്കിലും നുണപ്രചരണങ്ങളുടെ കൂടെ പോകരുതെന്ന അഭ്യർത്ഥന കൂടിയുണ്ട്.












Click it and Unblock the Notifications