'രാത്രി ഒന്നരയ്ക്ക് ദിലീപ് വിളിച്ച് ആക്രോശിച്ചു, മഞ്ജു ഡാൻസ് കളിക്കരുത്'; ആ സംഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന വീഡിയോയാണ് ശബ്ദരേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്.

എന്നാല്‍ ഇപ്പോഴിതാ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നത്. മഞ്ജുവാര്യര്‍ കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

നൃത്തപരിപാടിയില്‍ മഞ്ജു പങ്കെടുക്കരുതെന്നും ഇത് തന്നോട് പറയാന്‍ ദിലീപ് ആവശ്യപ്പെട്ടെന്നുും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തി. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്...

ഒരുപാട് കഥകള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഞാന്‍ ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം, ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ ശബ്ദങ്ങള്‍ പുറത്തുവന്നിരുന്നു. ദിലീപിനോട് പറയാതെ ഡാന്‍സിന് പോയി. അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്ന രീതിയില്‍ അനൂപ് ഒരിടത്ത് പറഞ്ഞത് കേട്ടിരുന്നു. ഈ വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്.

എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവുമില്ല, ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ ആ സമയത്ത്. എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു. അപ്പോള്‍, കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് ഞാന്‍ എവിടെയോ വായിച്ചു. അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. അന്ന് കരിക്കകം ക്ഷേത്രത്തിലുള്ളവര്‍ തന്നെയാണ് വിളിച്ചത്.

എന്നെ വിളിച്ചിട്ട് പറഞ്ഞു, മാം ഈ ഉത്സവകാലത്ത് ഡാന്‍സിനായി നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ച് തരണം എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ എനിക്കൊരു പരിചയവുമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു.

ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്. അന്ന് ദിലീപും മഞ്ജുവും പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ അന്ന് വിളിച്ചു.

മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു.

അന്ന് എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓകെ പറഞ്ഞു. മഞ്ജു എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ ഇതുവരെയും എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ, ഇതിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നത് കൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്. അന്ന് രാത്രി ഒരു മണിക്കാണ് എനിക്ക് ഒരു കോള്‍ വന്നത്. ദിലീപ് ആയിരുന്നു മറുവശത്ത്.

എനിക്കന്ന് ദേഷ്യം വന്നു, എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ഇവിടെ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും, ചേച്ചിയാണോ അമ്പലത്തില്‍ ഡാന്‍സ് ഫിക്‌സ് ചെയ്തുകൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്തു കൊടുത്തതല്ല. രണ്ട് പേരെയും കണക്ട് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. മഞ്ജു അത് കളിക്കാന്‍ പാടില്ലെന്ന് ദിലീപ് പറഞ്ഞു.

അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു.

അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.

രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്.












Click it and Unblock the Notifications