വധഗൂഢാലോചന കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. കേസിൽ ശക്തമായ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്
കേസിൽ ഇന്ന് അന്വേഷണ സംഘം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇതിനായി പണം ചോദിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
വൈദികനയുമായി ബാലചന്ദ്രകുമാർ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നുവെന്നും എന്നാൽ പണം നൽകാതിരുന്നതോടെ ശത്രുതയായി എന്നുമായിരുന്നു ആരോപണം. അതേസമയം ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിനെ അറിയാം എന്നും എന്നാൽ കേസിൽ ജാമ്യത്തിനായി താൻ ഇടപെട്ടിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന് ബിഷപ്പ് മൊഴി നൽകിയത്.
'തന്റേയും മുഖ്യമന്ത്രിയുടേയും കണ്ണൂര്‍ സംസ്കാരം'; പറയാനുള്ളത് ഇനിയും പറയുമെന്ന് കെ സുധാകരന്‍
വധ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചിരുന്നു.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ നിര്‍മാതാവ് മഹാ സുബൈറിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സുബൈറിന്റെ മൊഴിയെടുത്തത്. കാവ്യ മാധവനും ദിലീപും ഒന്നിച്ച് അഭിനയിച്ച മീശമാധവൻ ഉൾപ്പെടെ ദിലീപിന്റെ അഞ്ച് സിനിമകൾ സുബൈറായിരുന്നു നിർമ്മിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 31 നാണ് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ കേസന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തുടരന്വേഷണത്തിനായി പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.
'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്
അതേസമയം ശക്തമായ പോരാട്ടത്തിന് ഉറച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ് അഭിഭാഷക. കോടതിയിൽ നിന്നും കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് വീണ്ടും കത്തയച്ചിരിക്കുകയാണവർ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.