അപമാനിച്ച് പ്രതികാരം വീട്ടുകയായിരുന്നു; ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടണമെന്നും കുസുമം ജോസഫ്
തിരുവനന്തപുരം: ഹേമകമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തതില്‍ സർക്കാറിനെതിരെ വിമർശനവുമായി സാമൂഹ്യ പ്രവർത്തക കുസുമം ജോസഫ്. ഹേമ കമ്മീഷന്‍ എന്നല്ല ഏത് റിപ്പോർട്ടും പുറത്ത് വിടേണ്ടതാണ്. പൊതുപണം ഉപയോഗിച്ചാണ് കമ്മീഷനുകള്‍ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ആ കമ്മീഷന്റെ റിപ്പോർട്ട് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കണം എന്നുള്ളത് നിർബന്ധമാണ്.
ഹേമ കമ്മീഷനെ സർക്കാർ നിയമിക്കാനുണ്ടായ കാരണം എന്ന് പറയുന്നത് തന്നെ വലിയ ചരിത്രമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പീഡന പരാതിയെ തുടർന്നാണ് ഹേമ കമ്മീഷന്‍ നിലവില്‍ വരുന്നതെന്നും കുസുമം ജോസഫ് അഭിപ്രായപ്പെടുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

2017 ഫെബ്രുവരി മാസത്തില്‍ കേരളത്തിലെ പ്രമുഖയായ ഒരു നടിയെ പ്രമുഖനായ ഒരു നടന്‍ ക്വട്ടേഷന്‍ കൊടുത്ത് ഒരു ക്രിമിനലിനെ കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയാണ്. ആ വാർത്ത ഉണ്ടാക്കിയ ഞെട്ടല്‍ നമുക്ക് ഇപ്പോഴും മാറിയിട്ടില്ല. ഒരാള്‍ മറ്റൊരാളെ തോല്‍പ്പിക്കാന്‍, അല്ലെങ്കില്‍ അയാളോട് വാശി തീർക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുകയാണ്. ബലാത്സംഗം ചെയ്ത് അപമാനിച്ച് പ്രതികാരം വീട്ടലാണ് ഇവിടെ നടന്നതെന്നും കുസുമം ജോസഫ് വ്യക്തമാക്കുന്നു.

ഇത്തരമൊരു സംഭവത്തിന് ശേഷം കേരളത്തിലെ ജനാധിപത്യ ബോധ്യവും പുരോഗമന ആശയവുള്ള കുറേ നടിമാർ ഒന്നിച്ച് ചേർന്ന് ഇത്തരത്തിലുള്ള നിരവധി വിഷയങ്ങള്‍ നമ്മുടെ സിനിമാ ലോകത്ത് ഉണ്ടെന്നും ആ വിഷയത്തില്‍ ഒരു അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുകയായിരുന്നു. മുഖ്യമന്ത്രി അവരോട് വളരെ പോസിറ്റീവായി തന്നെ പെരുമാറുകയും ചെയ്തു.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍

ഇതിന് ശേഷം മുഖ്യമന്ത്രിയുടെയൊക്കെ ആശീർവാദത്തോടെയാണ് കേരളത്തിലെ സിനിമ നടിമാർ ഡബ്ല്യൂസിസി എന്ന അവരുടേതായ ഒരു സംഘടന ഉണ്ടാക്കുന്നത്. അവരുടെ കൂടെ ആവശ്യപ്രകാരമാണ്, മലയാള സിനിമ ലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി ഹേമ കമ്മീഷനെ നിയോഗിക്കുന്നത്. 2017 ജുലൈ മാസത്തിലായിരുന്നു അത്. റിട്ട.ജസ്റ്റിസ് ഹേമ, ശാരദ, കെബി വത്സല കുമാരി എന്നിവരായിരുന്നു ഈ കമ്മീഷനിലുണ്ടായിരുന്നത്.

മലയാള സിനിമ രംഗത്തെ പ്രശ്നങ്ങളെ കുറിച്ചുള്ള ആ പഠനം 2019 ഡിസംബർ 31 ഒരു റിപ്പോർട്ടായി സർക്കാറിന് മുന്നില്‍ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ കയ്യില്‍ റിപ്പോർട്ട് കൊടുക്കുന്നതിന്റെ ഫോട്ടോ നമ്മളെല്ലാവരും കണ്ടു. അന്ന് കൊടുത്ത റിപ്പോർട്ട് രണ്ടരവർഷം കഴിഞ്ഞിട്ടും വെളിച്ചം കണ്ടിട്ടില്ല. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പല ചർച്ചകളും വിവാദങ്ങളും അഭിപ്രായങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കുസുമം ജോസഫ് അഭിപ്രായപ്പെട്ടുന്നു.

റിപ്പോർട്ട് മുഴുവന്‍ പുറത്ത് വിടണമെന്ന ആവശ്യം തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് ഡബ്ല്യൂസിസി പറയുന്നുണ്ട്. പക്ഷെ ഒരു കമ്മീഷന്‍ വെക്കുന്ന തമാശക്ക് വേണ്ടിയല്ലാലോ. സാധാരണക്കാരന്റെ പണം മുടക്കിയാണ് കമ്മീഷന്‍ വെച്ചത്. കോടിക്കണക്കിന് രൂപ അതിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് നമ്മുടെ അവകാശമാണ്. അത് സർക്കാറിന് രഹസ്യമാക്കി വെക്കാന്‍ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications