'കാവ്യ മാധവന്റെ ഫോണും പിടിച്ചെടുക്കണമെന്ന് പറഞ്ഞു, ആരും കേട്ടില്ല, ആ വാദങ്ങളെല്ലാം പൊളിഞ്ഞു'; ബാലചന്ദ്രകുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനും സുഹൃത്തും വ്യവസായിയുമായ ശരതിനെതിരെ സമർപ്പിക്കപ്പെട്ട തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കുറ്റപത്രത്തിൽ നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. രണ്ട് പ്രതികളോടും ഈ മാസം 31 ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കോടതി ഉത്തരവിൽ പ്രതികരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ.
കാര്യങ്ങൾ കരയ്ക്ക് അടുക്കുന്നതിന്റെ സന്തോഷമുണ്ടെന്ന് കേസിലെ മുഖ്യ സാക്ഷികൂടിയായ ബാലചന്ദ്രകുമാർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം.വായിക്കാം

'തുടക്കത്തിൽ നിരവധി ആക്ഷേപങ്ങൾ കേട്ട വ്യക്തിയാണ് ഞാൻ. വധഗൂഡാലോചന കേസിൽ ദിലീപ് ആദ്യം പറഞ്ഞത് താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ്. പിന്നീട് പറഞ്ഞത് ശാപവാക്കുകൾ പറഞ്ഞതാണെന്ന്. അപ്പോൾ തന്നെ ആ ഓഡിയോ അദ്ദേഹം പറഞ്ഞതാണെന്ന് മനസിലായിരുന്നു. പിന്നെ പറഞ്ഞു മിമിക്രിയാണെന്ന്, മാനിപ്പുലേഷനാണെന്നൊക്കെ . എന്നാൽ എഫ് എസ്എല്ലിൽ നടത്തിയ പരിശോധനയിൽ എല്ലാം തെളിഞ്ഞു'.

'എനിക്കെതിരെ കേസ് കെട്ടിച്ചമച്ചു, അതിൽ നിന്നും താൻ അതിജീവിച്ചു. ഇപ്പോൾ ഇതാ വിചാരണ കോടതി ഉത്തരവ് വന്നിരിക്കുന്നു. സന്തോഷമുണ്ട്. നിയമത്തിന് മുൻപിൽ എല്ലാവരും ഒരുപോലെയാണ്, വിചാരണ നേരിടണം. ഞാൻ കൊടുത്ത തെളിവുകളിൽ നിന്നുള്ള അന്വേഷണം ഏറെ ദൂരം പിന്നിട്ട് അതിനേക്കാൾ നൂറിരട്ടി തെളിവുകളുമായിട്ടാണ് കോടതിയുടെ മുന്നിൽ എത്തിയിട്ടുള്ളത്. ആത്മവിശ്വാസം നൽകുന്നുണ്ട്'.

'കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകൾ ഇല്ലാത്ത നാടകമായിരന്നു ഒരു മാസം കണ്ടത്. ഈ കേസിൽ എന്തോ പ്രത്യേക പ്രിവിലേജ് ദിലീപിന് കിട്ടുന്നത് പോലെ സമൂഹം ധരിക്കപ്പെട്ടു. പക്ഷേ നീതി പീഠത്തിൽ എനിക്ക് വിശ്വാസമാണ്. കേസിൽ ശിക്ഷിക്കപ്പെടേണ്ട പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. തെളിവുകൾ നശിപ്പിക്കപ്പെട്ടതൊക്കെ കണ്ടതല്ലേ, അതിലൊക്കെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

'കേരളത്തിലെ ഏറ്റവും വലിയ കോടതിയായ ഹൈക്കോടതി പറഞ്ഞു ദിലീപിന്റെ ഫോണുകൾ ഹാജരാക്കണമെന്ന്. അപ്പോൾ പറയുകയാണ് എനിക്ക് എടുക്കാനുള്ള സാധനങ്ങൾ എടുത്ത് കഴിഞ്ഞ ശേഷം ഞാനൊരു കൂട് കൊണ്ട് തരും എന്ന്. അതല്ലേ ദിലീപ് കാണിച്ചത്. അപ്പോൾ സാധാരണക്കാരനും ദിലീപിനും രണ്ട് നിയമമല്ലേ ഇവിടെ'.

'2017 ലെ ഡാറ്റ 2021 ൽ ഉപയോഗിച്ച ഫോണിൽ കണ്ടെത്താൻ പറ്റിയിട്ടില്ലെങ്കിൽ ദിലീപ് ഉപയോഗിച്ച ഫോൺ വളരെ മോശം ഫോണാണ്. ആറ് ഫോൺ ചോദിച്ചപ്പോൾ 5 ഫോണാണ് കോടതിയിൽ കൊടുത്തത്. എന്നിട്ട് ദിലീപ് അനുകൂലികൾ പറയുന്നത് ആറ് ചോദിച്ചപ്പോൾ അഞ്ചെങ്കിലും തന്നില്ലേയെന്നാണ്. കാവ്യ മാധവന്റെ ഫോൺ പിടിച്ച് എടുക്കണമെന്നാണ് ഞാൻ പറയുന്നത്, ആരും കേട്ടില്ല'.

'ദിലീപിന്റെ അഭിഭാഷകർ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടത് 2018 ലാണ്. 2017 ലെ അനൂപിന്റെ ഫോണിൽ അതിലെ സെക്കന്റ് ബൈ സെക്കന്റ് വിവരണങ്ങൾ എങ്ങനെയാണ് വന്നത്? എന്തിന് വേണ്ടിയാണ് അത്തരത്തിലൊരു വിവരണം തയ്യാറാക്കിയതെന്നൊക്കെ ദിലീപും കൂട്ടരും തന്നെയാണ് മറുപടി പറയേണ്ടതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.












Click it and Unblock the Notifications