ദിലീപ് കേസ്: 'ആരോപണം നടിയുടേതാണെന്ന് കരുതുന്നില്ല': പിന്മാറാന്‍ അഭ്യർത്ഥിച്ച് സർക്കാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ സർക്കാറിനെതിരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കേസിലെ പ്രധാന പ്രതിയായ നടന് ഭരണകക്ഷിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇത് കേസ് അട്ടിമറിക്കുന്നതിലേക്ക് വരെ നയിക്കുമെന്ന ആശങ്കയുമായിരുന്നു നടി പങ്കുവെച്ചത്.
ഇതോടെ പ്രതിപക്ഷം ഉള്‍പ്പടെ വിമർശനം ഉന്നയിക്കുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ക്കെതിരായി ഉയർന്ന വിമർശനങ്ങള്‍ തണുപ്പിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ നേരിട്ട് രംഗത്ത് എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

അനുനയ നീക്കത്തിന്റെ ഭാഗമായി ഹർജിയില്‍ സർക്കാറിനെതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് സർക്കാർ നടിയോട് ആവശ്യപ്പെട്ടു. നടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു സർക്കാറിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ആവശ്യം ഉയർന്ന് വന്നത്.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

ഹര്‍ജി പരിഗണിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട സർക്കാറിന്റെ നിലപാട് കോടതി മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചു. ഒരു തരത്തിലും ഈ കേസില്‍ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

എല്ലാ ഘട്ടത്തിലും സർക്കാർ നടിക്കൊപ്പം നിലകൊണ്ടു. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ താല്‍പര്യം കൂടി അന്വേഷിച്ചിരുന്നു. ഹർജിയില്‍ സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ നടിയുടേതാണെന്ന് സർക്കാർ കരുതുന്നില്ല. അതിനാല്‍ ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അഭ്യർത്ഥിക്കുന്നുവെന്നും ഡി ജി പി വ്യക്തമാക്കി.

ഇത്തരമൊരു കേസില്‍ രാഷ്ട്രീയം കലർത്തരുത്. ഈ കേസില്‍ ഒരു തരത്തിലും ഒരു ഘട്ടത്തിലും യാതൊരുവിധ ഇടപടെലും സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഹര്‍ജിയില്‍ രേഖാമൂലമുള്ള വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഹർജിയില്‍ സർക്കാറിനോട് രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് അകമാണ് മറുപടി നല്‍കേണ്ടത്. ര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം ഹർജിയില്‍ പ്രതികളെ കക്ഷി ചേർക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്വേഷണം പാതിവഴില്‍ അവസാനിപ്പിക്കുന്നുവെന്നും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നുമായിരുന്നു നടി കോടതിയില്‍ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിക്കെതിരേയും ഹർജിയില്‍ ഗുരുതരമായ പരാമർശങ്ങളുണ്ടായിരുന്നു.

അതേസമയം, കേസില്‍ നടിക്കൊപ്പമാണ് സർക്കാരെന്ന് ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നടിക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര കാര്‍ക്കശ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെതെന്ന കാര്യം എല്ലാവര്‍ക്കും ഓര്‍മ്മയുള്ളതാണെന്നും കൂട്ടിച്ചേർത്തു. എല്‍ഡിഎഫ് ആയിരുന്നില്ല അധികാരത്തിലെങ്കില്‍ കുറ്റാരോപിരായ ചിലര്‍ കയ്യും വീശി, നെഞ്ചും വിരിച്ച് സമൂഹത്തിന് മുന്നിലൂടെ നടന്ന് പോകുമായിരുന്നു. എന്നാല്‍ അത്തരം ആളുകളുടെ കൈകളിലേക്ക് നീതിയുടെ വിലങ്ങ് എത്തിച്ചത് കാര്യക്ഷമതയോടെയുള്ള ഇടപെടലിന്‍റെ ഭാഗമായിട്ട് നാം കാണേണ്ടതുണ്ട്. എത്ര ഉന്നതനായാലും അത് കേരളത്തിന്‍റെ മുന്നില്‍ വിലപ്പോവില്ലെന്ന് ആ ഘട്ടത്തിലുള്ള അറസ്റ്റും തുടര്‍ നടപടികളും വ്യക്തമാക്കിയിട്ടുള്ളതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications