'പൾസർ സുനി പറഞ്ഞ 'മാഡം' അഭിഭാഷക; ദിലീപ് രാമൻപിള്ളയെ വക്കീലാക്കിയതിന് പിന്നിൽ..; ആരോപണവുമായി സംവിധായകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി പറഞ്ഞ മാഡം ഒരു അഭിഭാഷക ആണെന്ന ഗുരുതര ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സുനിയും സംഘവും പോയത് ഈ അഭിഭാഷകയുടെ വീട്ടിലേക്കാണെന്നും ബൈജു ആരോപിച്ചു. ന്യൂസ് ഗ്ലോബ് ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ബൈജുവിന്റെ വാക്കുകളിലേക്ക്

'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അന്ന് രാത്രി രണ്ട് മണിയോട് അടുത്ത് ഒരു പെട്ടി ഓട്ടോയിൽ പൾസർ സുനിയും കൂടെയുള്ള രണ്ട് പ്രതികളും കൊച്ചുകടവന്ത്രയിലുള്ള ഹൗസിംഗ് കോളനിയിൽ ഇറങ്ങി ഒരു വീടിന്റെ മതിൽ ചാടി കയറി. അതെന്തിനെന്ന് ഇന്നേ വരെ ഒരു അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷിച്ചിട്ടില്ല. പൾസർ സുനി ജയിലിൽ വെച്ച് ഒരു മാഡത്തിന്റെ പേര് പറഞ്ഞിരുന്നു. പല ആളുകളിലേക്കും 'മാഡം' എന്ന പേര് വിരൽചൂണ്ടപ്പെട്ടിരുന്നു. പൾസർ സുനി മാഡം എന്ന് വിശേഷിപ്പിക്കുന്നത് ഒരു അഭിഭാഷകയാണോയെന്നാണ് സംശയം'.

'അന്ന് രാത്രി പൾസർ സുനിയും സംഘവും പോയത് അവരുടെ വീട്ടിലേക്കാണോയെന്നും സംശയമുണ്ട്. 2017 ഫെബ്രുവരിയിൽ ഈ അഭിഭാഷക എറണാകുളം ബാർ കൗൺസിലിൽ ഒരു പരാതി കൊടുത്തിരുന്നു. അതിൽ പറഞ്ഞത് തന്റെ ഫോൺ കോളുകൾ പോലീസ് ചോർത്തുന്നുവെന്നും താൻ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുമ്പോൾ മഫ്തിയിൽ പോലീസുകാർ ഉണ്ടായിരുന്നുവെന്നുമാണ്. അവിടെ താൻ താമസിച്ച വീട്ടിലെ സഹോദര തുല്യരായ കുട്ടികളെ പോലീസ് പിടിച്ച് കൊണ്ട് പോയി എന്ന പരാതി കൊടുക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു'.

'പൾസർ സുനി ആ അഭിഭാഷകയുടെ കൈയ്യിലാണ് പെൻഡ്രൈവ് കൊടുത്തതെന്ന് എറണാകുളത്തെ അഭിഭാഷക സർക്കിളിൽ ആരോപണമുണ്ട്. പോലീസ് എന്തുകൊണ്ടാണ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്? അതിനും കാരണമുണ്ട്. അഡ്വ രാമൻപിള്ളയോട് തന്നെ രക്ഷിക്കണമെന്ന് ഈ അഭിഭാഷക ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസിൽ നിന്ന് അവരെ ഊരിയെടുത്തതെന്നാണ് സംസാരം'.

'രാമൻപിള്ളയുടെ ജൂനിയറാണത്രേ ഈ അഭിഭാഷക. തന്നെ ഊരിയെടുത്തതിൻറെ പ്രതുപകാരമായിട്ടാണോ റാം കുമാറിൽ നിന്നും കേസ് രാമൻപിള്ളയിലേക്ക് വഴുതി മാറിയത്. കാവ്യ മാധവന്റെ ഡിവോഴ്സ് കേസ് നിഷാലിന് വേണ്ടി വാദിച്ചത് രാമൻപിള്ളയായിരുന്നു. അതുകൊണ്ട് തന്നെ കാവ്യയ്ക്ക് രാമൻപിള്ളയുമായി ബന്ധമില്ലെന്ന് ഉറപ്പാണ്. ആ രാമൻപിള്ള എങ്ങനെയാണ് ദിലീപിന്റെ വക്കീലായത്'

'നേരത്തേ കേസ് ഏൽപ്പിച്ച റാം കുമാറിനെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഇല്ല. അയാൾ സമർത്ഥനാണ്, സത്യ സന്ധനും. എന്നാൽ രാമൻപിള്ളയെ സംബന്ധിച്ച് കുതന്ത്രങ്ങൾ കുത്തി നിറച്ച വ്യക്തിയാണ്. രാമൻപിള്ളയിലേക്ക് കേസ് എത്തിയതിന് പിന്നിൽ അഭിഭാഷക ഉണ്ടോയെന്നാണ് സംശയം'.

'പൾസർ സുനി പെട്ടിയോട്ടോയിൽ വരുന്നതും മതില് കയറി ചാടുന്നതുമായ ദൃശ്യങ്ങൾ പോലീസിന്റെ കൈയ്യിൽ ഇപ്പോഴുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെയോ പൾസർ സുനിയുടെയെ വക്കാലത്ത് രാമൻപിള്ള ഏറ്റെടുക്കാത്ത സമയത്ത് എന്തിനാണ് ഈ അഭിഭാഷക അദ്ദേഹത്തെ പോയി കണ്ടതെന്നാണ് സംശയം'.

'മതിൽ ചാടി പൾസർ സുനി പോയ വീട്ടിൽ തന്നെയായിരിക്കും പെൻഡ്രൈവ് ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പലയിടത്തേക്കും പോയിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ രാമൻപിള്ളയെ കാണുമ്പോൾ മുട്ടിടിക്കാതെ എത്രയും പെട്ടെന്ന് അന്വേഷിക്കണം. പോലീസ് മനസ് വെച്ച് അന്വേഷിച്ചാൽ കാര്യങ്ങൾ ചോദിച്ച് അറിയാം. ആ വീട്ടിലുള്ളവരേയും പൾസർ സുനിയേയും ചോദ്യം ചെയ്യണം'.

'മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് രാമൻ പിള്ളക്കും അഭിഭാഷകനായ ഫിലിപ്പ് ടി വർഗീസിനും എതിരായി ശക്തമായ തെളിവുകൾ ഏറെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ചോദ്യം ചെയ്യാതിരിക്കുന്നത്. ഇതെല്ലാം കേസിന് തിരിച്ചടി ആകുമെന്ന ആശങ്കയിലാണ് അതിജീവിത ഉളളത്. അഭിഭാഷകയെ ചോദ്യം ചെയ്യുന്നതോടെ കേസിൽ വഴിത്തിരിവ് ഉണ്ടാകും. തെളിവുകൾ കിട്ടേണ്ട സ്ഥലത്ത് നിന്ന് പോലീസിന് കിട്ടും'












Click it and Unblock the Notifications