'ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീലേഖയുടെ ബന്ധു'; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
കൊച്ചി: പൊതുജനവും സിനിമയിലുളളവരും അതിജീവിതയ്ക്ക് അനുകൂലമാകുന്നത് കണ്ടപ്പോഴുളള പിആർ വർക്ക് ആണ് ദിലീപിന് അനുകൂലമായ ആർ ശ്രീലേഖയുടെ പ്രസ്താവനകളെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപ്, ദിലീപിന്റെ കുഞ്ഞ്, ദിലീപിന്റെ കുടുംബം ഇതൊക്കെയാണ് ശ്രീലേഖയുടെ വലിയ പ്രശ്നമെന്നും അതിജീവിതയെ കുറിച്ച് മിണ്ടുന്നതേ ഇല്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
24 ന്യൂസ് ചാനൽ ചർച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. ആർ ശ്രീലേഖ ആരുടെയൊക്കെയോ കളിപ്പാട്ടമായി സംസാരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: 'വ്യക്തിപരമായി ആര്‍ ശ്രീലേഖയുമായി നല്ല അടുപ്പം ഉണ്ട്. ജയിലില്‍ പോയി ദിലീപിനെ സന്ദര്‍ശിച്ചു, ദിലീപ് കിടക്കുന്നത് കണ്ടപ്പോള്‍ വളരെ സഹതാപം തോന്നി, ബ്ലാങ്കറ്റ് വാങ്ങി പുതപ്പിച്ചു എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ സഹതാപത്തിന്റെ പേരില്‍ പറഞ്ഞതാകാം എന്നാണ് ആദ്യം കരുതിയത്. ഒരു ചാനല്‍ അഭിമുഖത്തില്‍ വിശദമായും അത് പറയുന്നത് കേട്ടു. അന്ന് അത് അവഗണിക്കാം എന്നാണ് കരുതിയത്.

'യൂട്യൂബില്‍ കണ്ടപ്പോള്‍ തന്നെ താന്‍ ആര്‍ ശ്രീലേഖയ്ക്ക് മെസ്സേജ് അയച്ചു. വളരെ മോശമായിപ്പോയി പ്രസ്താവന എന്ന് പറഞ്ഞുകൊണ്ട്. തനിക്ക് മറുപടി കിട്ടിയില്ല. തനിക്ക് സങ്കടം തോന്നിയ കാര്യം, എപ്പോഴും സംസാരിക്കുമ്പോഴും അവളെ കുറിച്ച് അവര്‍ ഒരക്ഷരം പറയുന്നില്ല എന്നതാണ്. ആ പെണ്‍കുട്ടി അവര്‍ക്ക് വിഷയമേ അല്ല. ദിലീപ്, ദിലീപിന്റെ കുഞ്ഞ്, ദിലീപിന്റെ കുടുംബം ഇതൊക്കെയാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം'.

'ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീലേഖയുടെ ബന്ധു ആണെന്നാണ് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്. ഇവരെല്ലാവരും കൂടി നടത്തുന്ന ഗൂഢാലോചന ആണെന്ന് പിന്നീടാണ് തോന്നിത്തുടങ്ങിയത്. ശ്രീലേഖ ഐപിഎസിനെ പോലൊരു വ്യക്തി ആയത് കൊണ്ടാണ് നമുക്ക് ഇത്ര പ്രശ്‌നം തോന്നുന്നത്. അല്ലാതെ ഒരു സാധാരണ വ്യക്തി ആയിരുന്നുവെങ്കില്‍ നമുക്ക് ഇതൊരു വിഷയമല്ല'.

'കാരണം പലര്‍ക്കും പല വികാരങ്ങളും തോന്നാം. സമൂഹം പല തരത്തിലാണ്. ഈ കേസ് നടക്കുമ്പോള്‍ അവര്‍ സര്‍വ്വീസിലുണ്ട്. ആ സമയത്ത് ഇവര്‍ക്ക് സംശയമൊന്നും തോന്നിയില്ലേ. അവര്‍ ആരോടും വെളിപ്പെടുത്തിയില്ലേ. അവര്‍ ആരോടും വെളിപ്പെടുത്തിയില്ല. അവര്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത് പോലെ എന്തുകൊണ്ട് ശ്രീലേഖ ഐപിഎസിന് മുഖ്യമന്ത്രിക്ക് ഒരു കത്ത് അയച്ചുകൂടാ'?

'പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തതെല്ലാം കൃത്രിമമാണെന്ന് പറയുന്നതിന് പിന്നില്‍ പ്രൊഫഷണല്‍ പൊളിറ്റിക്‌സ് കളിക്കുന്നുണ്ടായിരുന്നു. ശ്രീലേഖ ഐപിഎസും സന്ധ്യയും തമ്മിലുളള പോരൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ബാലചന്ദ്ര കുമാറിന്റെയും സായ് ശങ്കറിന്റെയും വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പൊതുജനവും സിനിമാ രംഗത്തുളളവരുമായ 90 ശതമാനവും അതിജീവിതയുടെ ഭാഗത്തേക്ക് മാറുന്നു എന്ന് കണ്ടപ്പോള്‍ നടത്തുന്ന ഒരു പിആര്‍ വര്‍ക്ക് ആണ്'.

'അവര്‍ ആരുടെയൊക്കെയോ കളിപ്പാട്ടമായി സംസാരിക്കുന്നത് പോലെയാണ് തോന്നുന്നത്. അവരോട് വ്യക്തിപരമായി പറയാനുളളത്, അത് വഴി പോയപ്പോള്‍ ആലുവ ജയിലില്‍ കയറാന്‍ തോന്നിയ താങ്കള്‍ക്ക് തൃശൂര്‍ പോയി അവളെ കണ്ട് ഒന്ന് ആശ്വസിപ്പിക്കാന്‍ തോന്നിയില്ലല്ലോ എന്ന്. അവര്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാം. അപ്പുറത്ത് ശാരീരികവും മാനസികവുമായി പീഡനം അനുഭവിച്ച ഒരു പെണ്‍കുട്ടിയുണ്ട് എന്നത് അവര്‍ മറന്ന് പോകുന്നു'.
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

'തനിക്ക് ദിലീപിനോട് വ്യക്തിപരാമായി യാതൊരു ശത്രുതയും ഇല്ല. ദിലീപിനെ എങ്ങനെയെങ്കിലും കുറ്റവാളിയുടെ സ്ഥാനത്ത് നിര്‍ത്തണം എന്ന് ആരും ആഗ്രഹിക്കുന്നില്ല. അദ്ദേഹം മാത്രമാണ് കുറ്റക്കാരനെന്നും ആരും പറഞ്ഞിട്ടില്ല. അദ്ദേഹമാണെങ്കില്‍ അത് തെളിയിക്കപ്പെടണം എന്നേ പറഞ്ഞിട്ടുളളൂ. കാരണം സിനിമാ രംഗത്ത് നിന്ന് മറ്റൊരാളും ആ സ്ഥാനത്ത് വന്നിട്ടില്ല. മറ്റ് പ്രതികള്‍ സിനിമാ രംഗത്തുളളവരല്ല. അവരൊക്കെ കാറിലുണ്ടായിരുന്നതായി അതിജീവിത തന്നെ പറഞ്ഞിട്ടുളളതാണ്. അതില്‍ ഇനി സംശയമില്ല. ദിലീപ് അല്ല ആരാണെങ്കിലും ഇതില്‍ നിന്ന് രക്ഷപ്പെട്ട് പോകരുത്'.












Click it and Unblock the Notifications