ചോദ്യം ചെയ്യാൻ 24 ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസ്; അസൗകര്യം അറിയിച്ച് ദിലീപ്
തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകി അന്വേഷണ സംഘം. ഈ മാസം 24 നാണ് ഹാജാരാകാൻ ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സിനിമ-സീരിയൽ നായികമാരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് സി ഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.
ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ദിലീപിനെ സഹായിച്ച സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
താൻ ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ സിനിമാ-സീരിയൽ നടിമാരുടെ ചാറ്റുകളും ഉണ്ടായിരുന്നുവെന്നായിരുന്നു സായ് പോലീസിനോട് പറഞ്ഞത്. തിരുവനന്തപുരം സ്വദേശിനികളായ താരങ്ങളുമായി ദിലീപ് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
അതേസമയം നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്ത് പുറത്തേക്ക് യാത്രയുണ്ടെന്നും അതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നുമാണ് അന്വേഷണ സംഘത്തോട് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നൽകാൻ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്ന് ഹർജി ഇന്നത്തേക്ക് പരിഗണിക്കാൻ കോടതി മാറ്റിയിരുന്നു. ഇത് വീണ്ടും അടുത്ത ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്.
അതേസമയം വധഗൂഢാലോചന കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിലെ സാഹചര്യത്തിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. വധഗൂഢാലോചന കേസിൽ ഇതുവരെ സായ് ശങ്കറിനെ അന്വേഷണ സംഘം പ്രതി ചേർത്തിട്ടില്ല. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് താനാണെന്ന് നേരത്തേ സായ് ശങ്കർ പോലീസിനോട് മൊഴി നൽകിയിരുന്നു. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഹാജാരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സായ് ശങ്കർ ഒളിവിലാണ്.












Click it and Unblock the Notifications