'വെള്ളരിക്കാപട്ടണമാണോ? പുറത്ത് വന്നതൊന്നും കുഴിച്ച് മൂടാനാവില്ല, അവരെ അത് വേട്ടയാടും'; പ്രകാശ് ബാരെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളെ സ്വാധീനിക്കും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചെന്ന പരാതിയിൽ പ്രതി ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ. കേസെടുക്കാൻ പോലീസുകാർ പേടിച്ച് നിൽക്കുകയാണെന്ന സംശയമാണ് ഉയരുന്നതെന്ന് പ്രകാശ് ബാരെ പറഞ്ഞു. അതിജീവിതയെ പിന്തുണയ്ക്കുന്ന സർക്കാാണ് ഇവിടെ ഉള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് എന്താണെന്നും വെള്ളരിപ്പട്ടണമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും പ്രകാശ് ബാരെ വിമർശിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. വായിക്കാം

'തുടക്കത്തിലേ നമ്മുക്ക് ഇക്കാര്യത്തിലൊക്കെ അന്ധാളിപ്പാണ്. ഒന്നാമത് പ്രതി പറയുകയാണ് ഫോണുകളെല്ലാം ഞാൻ വക്കീലിന്റെ കൈയ്യിൽ കൊടുത്തിട്ടുണ്ടെന്ന്. പറഞ്ഞാൽ വക്കീലിനുള്ള നിമയപരിരക്ഷ ഉപയോഗിച്ച് കൊണ്ട് ഫോൺ കൊടുക്കുന്നത് വൈകിപ്പിക്കാനും ഫോണിലെ തെളിവുകൾ നശിപ്പിക്കാനുമാണ് പ്രതി കൃത്യമായി ശ്രമിച്ചത്. ബോംബയിലേക്ക് പോയതും ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യുകയും ചെയ്തത് പകൽ വെളിച്ചം പോലെ നമ്മുക്കെല്ലാം വ്യക്തമായതാണ്.

അതിന് പുറത്താണ് ഒരു വ്യക്തിയുടെ പ്രൈവറ്റ് പ്രോപ്പർട്ടി കൈയ്യിൽ വെച്ചുവെന്ന പരാതി വരുന്നത്. ഇതൊക്കെ കണ്ടിട്ട് കാര്യങ്ങളൊക്കെ വെള്ളരിക്കാപ്പട്ടണമെന്ന നിലയിലേക്ക് മാറുകയാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന സർക്കാാണ് ഇവിടെ ഉള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് എന്താണ്.

അഭിഭാഷകർക്കെതിരെ കേസെടുക്കാൻ പേടിച്ച് നിൽക്കുകയാണെന്നാണ് തോന്നുന്നത്. പക്ഷേ ഒരു കാര്യം മനസിലാക്കേണ്ടത് മുൻ ഉദ്യോഗസ്ഥനായ ശ്രീജിത്ത് അന്വേഷണ തലപ്പത്ത് ഉണ്ടായിരുന്നപ്പോൾ നിരവധി വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ വന്ന് കഴിഞ്ഞിട്ടുണ്ട്. എത്ര വൈകിപ്പിക്കാനും ഇതിനെതിരെ നിൽക്കാൻ സാധിച്ചാലും ഈ വിവരങ്ങൾ മുഴുവൻ കുറെ കാലത്തേക്ക് അവരെ വേട്ടയാടും.

ഇത് മുഴുവൻ കുഴിച്ച് മൂടാൻ അവർക്ക് സാധിക്കില്ലെന്നത് ഉറപ്പാണ്. എത്രകാലം ഈ നിയമസംവിധാനവും കോടതിയേയുമൊക്കെ എടുത്തടിച്ച് കൊണ്ട് ഇങ്ങനെ തുടരാൻ പറ്റുമെന്നതാണ് ചോദ്യം', പ്രകാശ് ബാരെ പറഞ്ഞു. അതേസമയം സായ് ശങ്കറിന്റെ പരാതിയിൽ അഭിഭാഷകർക്കെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും !ഒരു ക്രൈം രജിസ്റ്റർ ചെയ്ത് കേസെടുക്കേണ്ട കാര്യം മാത്രമേ ഉള്ളൂവെന്നും ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകനായ അയൂബ് ഖാൻ പറഞ്ഞു.

'അന്വേഷണ ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം ഇല്ലാതെ വരുമ്പോഴാണ് നിയമോപദേശത്തിന് പോകുന്നത്. അതേസമയം കേസ് അന്വേഷണം മുന്നോട്ട് പോയപ്പോൾ ലഭിച്ച മെറ്റീരിയൽ എവിഡൻസിന്റെ അടിസ്ഥാനത്തിൽ കേസിൽ നിയമോപദേശം വേണ്ടി വരുമെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കും അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ സമീപിച്ചത്. അവർ പരിശോധിച്ചപ്പോൾ ഇതിൽ കേസെടുക്കേണ്ട കാര്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവും. അതല്ലാതെ അഭിഭാഷകർക്കെതിരെ കേസെടുക്കാതിരിക്കുന്നതിൽ എന്തെങ്കിലും അട്ടിമറി ഉണ്ടായതായി കരുതുന്നില്ല.

അഭിഭാഷകർ പരിധി കടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ബാർ കൗൺസിലാണ്. നേരത്തേ അതിജീവിത തന്നെ ബാർ കൗൺസിൽ ഓഫ് കേരളയ്ക്ക് കൊടുത്തിട്ടുണ്ട്. ബാർ കൗൺസിലിന്റെ അച്ചടക സമിതി ഇത് പരിശോധിച്ചിട്ടുണ്ടാകും. ഇനിയിപ്പോൾ ഇതിനെല്ലാം മുകളിൽ കോടതി എന്നൊരു ഇൻസ്റ്റിറ്റ്യൂഷൻ ഉണ്ടല്ലോ. കോടതിക്ക് ഇക്കാര്യത്തിൽ സ്വതന്ത്ര താത്പര്യമല്ലേ. വിസ്താരം പുരോഗമിക്കുമ്പോൾ അഭിഭാഷകർക്കെതിരെ തെളിവുണ്ടെങ്കിൽ കോടതി തന്നെ ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് തന്റെ നിഗമനം'

അതിജീവിതയുടെ കേസുമായി അഭിഭാഷകർക്കെതിരായ കേസ് കൂട്ടികുഴയ്ക്കുമ്പോൾ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും മാറി പോകുന്നുണ്ടോയെന്ന സംശയം ഉണ്ട്. യഥാർത്ഥത്തിൽ ആ കേസിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. സായ് ശങ്കറിന്റേ പരാതിയിൽ ഉണ്ടാകേണ്ടത് വേറൊരു കേസാണ്', അയൂബ് ഖാൻ പറഞ്ഞു.












Click it and Unblock the Notifications