അതീവ ഗുരുതരമായ കുറ്റങ്ങള്‍; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞു.
പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നും പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യത ഉണ്ട് എന്നും അതിനാല്‍ ജാമ്യം നല്‍കണം എന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു.
മറ്റ് പലര്‍ക്കുമെതിരെ ഉണ്ടായിരുന്നത് ഗൂഢാലോചന കുറ്റമായിരുന്നു എന്നും എന്നാല്‍ പള്‍സര്‍ സുനി കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയ പള്‍സര്‍ സുനിയുടെ നടപടി ഗൗരവതരമാണ് എന്നും ശിക്ഷാര്‍ഹമാണ് എന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഹര്‍ജി പരിഗണിച്ച കോടതി ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ല എങ്കില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി പള്‍സര്‍ സുനിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലാകുന്നത്. നേരത്തെ കേസിലെ വിചാരണ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു.
ഇതേകാരണം ഉയര്‍ത്തിയായിരുന്നു പള്‍സര്‍ സുനിയും കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങുകയായിരുന്നു. നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയിലെത്തിയത്.
2017 ഫെബ്രുവരി 17 നായിരുന്നു നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായിരുന്നത്. പിന്നീടാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മാര്‍ട്ടിന് മറ്റു പ്രതികളുടെ നീക്കം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ജൂലൈ 10 നാണ് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കേസില്‍ തുടരന്വേണത്തിന് കൂടുതല്‍ സമയം കോടതി അനുവദിച്ചിരുന്നു. ഈ സമയപരിധി ജൂലൈ 15ന് അവസാനിക്കും.
അതിനിടെ മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. കേസില്‍ ദിലീപ് നിരപരാധിയാണ് എന്നും പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോ എഡിറ്റ് ചെയ്തതാണ് എന്നുമാണ് ശ്രീലേഖ തന്റെ യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നത്.
Recommended Video
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത