നടിയെ ആക്രമിച്ച കേസ്:വിചാരണ കോടതിയിൽ നിർണായക നീക്കവുമായി അതിജീവിത..കേസിൽ ആദ്യം
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും ഫയലിൽ സ്വീകരിച്ച് വിചാരണ കോടതി. കഴിഞ്ഞ ദിവസമായിരുന്നു നിയമപരിശോധനകൾ പൂർത്തിയാക്കിയ ശേഷമുള്ള നടപടി. ഈ സാഹചര്യത്തിൽ കേസിൽ ഉടൻ തന്നെ വിചാരണ പുനഃരാരംഭിച്ചേക്കും. ഇനിയും വിചാരണ വൈകിപ്പിക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ വിചാരണ കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുകയാണ് അതിജീവിത. കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് ഉൾപ്പെടെ വ്യക്തമാക്കി കൊണ്ടാണ് ഹർജി. വിശദമായി വായിക്കാം

കേസിൽ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിക്കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം പുതിയ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാനം ഒളിച്ചുവെയ്ക്കാനും ദിലീപ് ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നടന്റെ കൈയ്യിൽ ഉണ്ടെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സംഘം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിലെ വിഐപിയെന്ന് വിളിക്കപ്പെടുന്ന ആളാണ് ഈ ടാബ് നടന് വീട്ടിൽ എത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാർ മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴി ശരിയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. ദിലീപിന്റെ കൈയ്യിലോ മറ്റെവിടെയെങ്കിലുമോ ദൃശ്യങ്ങൾ ഉണ്ടാകാം എന്നും അത് മറച്ചുവെച്ചിരിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത് തന്നെയാണ് ദൃശ്യങ്ങൾ നടനെത്തിച്ചതെന്നും കുറ്റപത്രത്തിൽ ഉണ്ട്. ഇയാൾ മാത്രമാണ് കുറ്റപത്രത്തിലെ ഏക പ്രതി.അതേസമയം ദൃശ്യങ്ങൾ എത്തിയത് പൾസർ സുനിയിൽ നിന്നാണോ അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ കൂടുതൽ സാക്ഷികളേയും ഉൾപ്പെടുത്തിയിരുന്നു. ആഷിക് അബു, ചെമ്പന്‍ വിനോദ്, മഞ്ജു വാര്യര്‍, രഞ്ജു രഞ്ജിമാര്‍, വീട്ടിജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ ഉൾപ്പെടെ 112 ഓളം പേരെയാണ് സാക്ഷികളാക്കിയത്.

അതേസമയം കുറ്റപത്രം ഫയലിൽ സ്വീകരിച്ചതോടെ ഇനി എത്രയും പെട്ടെന്ന് വിചാരണ നടപടികൾ ആരംഭിക്കും. അതിനിടെയാണ് കോടതി നടപടികളിൽ പങ്കെടുക്കണമെന്നും രേഖകളുടെ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ആദ്യമായി വിചാരണ നടപടികളിൽ പങ്കെടുക്കാൻ സ്വന്തം അഭിഭാഷകനേയും ഏർപ്പെടുത്തിയതായും നടി കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ പബ്ലിക്ക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു നടിക്ക് ഉണ്ടായിരുന്നത്. എന്നാൽ സ്വന്തം അഭിഭാഷകനെ കേസിൽ നിയമിക്കുന്നതാണ് ഉചിതം എന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം പുതിയ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ അജകുമാറും വിചാരണ കോടതിയിൽ ഹാജരായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചതോടെയായിരുന്നു അതിജീവിതയുടെ കൂടി ആവശ്യം പരിഗണിച്ച് അഡ്വ അജകുമാറിനെ സർക്കാർ പുതിയ അഭിഭാഷകനായി നിയോഗിച്ചത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി അന്വേഷണം ഉണ്ടാകുമോയെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. മെമ്മറി കാർഡിന്റെ കാര്യത്തിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും അന്വേഷണം തുടരുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം പരിശോധിക്കണമെന്ന് വിചാരണ കോടതി വാക്കാൽ മാത്രം പറഞ്ഞ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുമോയെന്നാണ് ചോദ്യം.

അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ച സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ചാൽ മാത്രം മെമ്മറി കാർഡിനെ കുറിച്ച് അന്വേഷിക്കാം എന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നതെങ്കിൽ അത് അതിജീവിതയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. മെമ്മറി കാർഡ് ഒരു വിവോ ഫോണിലിട്ട് പരിശോധിച്ചുവെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അതിനാൽ ഇകാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും നിജസ്ഥിതി കണ്ടെത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അതിജീവിതയും ക്രൈംബ്രാഞ്ചും നൽകിയ ഹർജികൾ ഈയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.












Click it and Unblock the Notifications