ദിലീപ് കേസ്; 'ആ 2 പേരാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് പലരും പറഞ്ഞിട്ടുണ്ട്'; രാഹുൽ ഈശ്വർ
കൊച്ചി;നടിയെ ആക്രമിച്ച കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ ദിലീപ്. കേസിൽ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കാൻ കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് അപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടുന്നത്.മാത്രമല്ല അതിജീവിതയ്ക്കും തന്റെ മുൻ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും നടൻ ഉന്നയിച്ചിട്ടുണ്ട്.
വിഷയങ്ങളിൽ പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. കേസിൽ അനാവശ്യമായി വിചാരണ നീട്ടാനുള്ള ശ്രമങ്ങൾ നിരവധി തവണ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും നീതി വൈകുന്നത് നീതിന്യായ സംവിധാനങ്ങളോടുള്ള വിശ്വാസം കുറയ്ക്കാൻ തന്നെ കാരണമാകുമെന്നും രാഹുൽ പറഞ്ഞു. മാതൃഭൂമി ചാനലിലായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ വാക്കുകളിലേക്ക്

'വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണ് എന്നാണ് പറയാറുള്ളത്. നീതി വൈകുന്നത് നീതിന്യായ സംവിധാനങ്ങളോടുള്ള വിശ്വാസം കുറയ്ക്കാൻ കാരണമാകും.ദിലീപിന്റെ കാര്യത്തിൽ എത്രതവണയാണ് കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.ഒന്നോ രണ്ടോ തവണയാണെങ്കിൽ ക്ഷമിക്കാം. എന്നാൽ ഇതങ്ങനയല്ല'

'പ്രോസിക്യൂഷൻ ഓരോ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇടപെടുകയും അവരുടേതായ കള്ളകളികൾ കളിക്കുകയുമൊക്കെ ചെയ്യുന്നത് നമ്മൾ കണ്ടതാണ്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി ഹൈക്കോടതിയുടെ അധികാരം ഉപയോഗിച്ച് നിരവധി തവണ നീട്ടിക്കൊടുക്കുന്ന സാഹചര്യം തന്നെ ഉണ്ടായി'.

'വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മോശക്കാരിയാക്കി ചിത്രീകരിക്കാനും അവരുടെ ബെഞ്ചിൽ നിന്നും കേസിനെ മാറ്റണമെന്ന ആവശ്യവുമായൊക്കെ പ്രോസിക്യൂഷൻ പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ദിലീപിനോട് തന്റെ ജീവിതത്തേയും മകൾ അടക്കമുള്ള കാര്യങ്ങളെയും വെച്ചും പ്രതികാരം കൂടുതൽ ഉണ്ടാകാൻ സാധ്യത ആർക്കാണ്?'

'ഒരു മുൻ വനിത ഡിജിപി പബ്ലിസിറ്റിക്ക് വേണ്ടിയും മറ്റ് താത്പര്യങ്ങൾക്ക് വേണ്ടിയും ആണ് ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത് എന്ന് മുൻ ഡിജിപിയായ ടിപി സെൻകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. നടന്റെ മുൻ ഭാര്യയും വനിത ഡിജിപിയും ചേർന്നാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ വ്യക്തിപരമായി തന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്'.

'ദിലീപിനോടുള്ള പ്രതികാരം തീർക്കാൻ ചില ആളുകൾ ചില അവസരങ്ങൾ ദുരുപയോഗം ചെയ്യുകയും നടനെ കരിവാരിതേക്കാനും ശ്രമിച്ചുവെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവരെ തെറ്റ് പറയാൻ സാധിക്കില്ല. ഏതെങ്കിലുമൊക്കെ രീതിയിൽ വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇത്രയും മാധ്യമ ആക്രമണങ്ങൾ അടക്കം ഉണ്ടായിട്ടും ഇതിനോടൊക്കെ മൗനം പുലർത്തുകയാണ് ദിലീപ് ചെയ്തത്. തന്റെ മാന്യത അദ്ദേഹം കൈവിടാതെയാണ് മുന്നോട്ട് പോയത്',രാഹുൽ ഈശ്വർ പറഞ്ഞു.

മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴിൽപരമായും എതിർപ്പുള്ളതിനാൽ തന്നെ കേസിൽ കുടുക്കുകയാണെന്നാണ് സുപ്രീം കോടതിയിൽ നൽകിയ പുതിയ ഹർജിയിൽ ദിലീപ് ആരോപിച്ചിട്ടുള്ളത്. തന്റെ മുൻ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്.

തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ദിലീപ് പറയുന്നു. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയിൽ ഹർജി സമർപ്പിക്കുകയാണ്. വിചാരണകോടതി ജഡ്ജിക്കെതിരെയും തന്റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹർജികൾ നൽകിയതായും ദിലീപ് ഹർജിയിൽ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications