'അതിജീവിതയെ അധിക്ഷേപിച്ചു; മുഖ്യമന്ത്രി ഇപ്പോൾ മാന്യനാവാൻ ശ്രമിക്കുന്നു'; തുറന്നടിച്ച് വിപി സജീന്ദ്രൻ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം അതിജീവിത നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡി ജി പിയെയും എ ഡി ജി പിയെയും മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിജീവിതയെ അധിക്ഷേപിച്ചിട്ട് മുഖ്യമന്ത്രി ഇപ്പോള്‍ മാന്യനാവാന്‍ ശ്രമിക്കുകയാണെന്ന് മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍ ആരോപിച്ചു. സജീന്ദ്രന്റെ വാക്കുകളിലേക്ക്....
ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയത് ഒഴിച്ചാല്‍ ബാക്കിയെല്ലാ സമയത്തും മുഖ്യമന്ത്രി കേരളത്തിലുണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇതുപോലുള്ള കേസില്‍, പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് ഒന്ന് കാണണമെന്ന് പറയുമ്പോള്‍, അതിനുള്ള സൗകര്യം മുഖ്യമന്ത്രി കൊടുത്തില്ലെന്ന് പറഞ്ഞാല്‍, അതിനെയൊക്കെ ന്യായീകരിക്കുന്നവരുണ്ടെന്ന് വി പി സജീന്ദ്രന്‍ പറഞ്ഞു.
ഞങ്ങള്‍ ആദ്യം കാണുന്ന മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ, ഇതിന് മുമ്പ് ഒട്ടനവധി മുഖ്യമന്ത്രിമാര്‍ കേരളത്തിനുണ്ടായിട്ടുണ്ട്. മറ്റുള്ള മുഖ്യമന്ത്രിമാരുടെ കാലത്ത്, അതില്‍ പീഡിപ്പിക്കപ്പെട്ടയാള്‍ക്ക് കാണണമെന്ന് പറഞ്ഞാല്‍ അതിന് കാണാന്‍ സമയം കൊടുക്കാന്‍ നിമിഷ നേരം മതി. ഇതിന് മുമ്പ് പലതവണ അതിജീവിത കാണാന്‍ ആവശ്യപ്പെട്ടിട്ടും അതിജീവിതയ്ക്ക് സമയം കൊടുക്കാത്തത് എന്താണെന്ന് വി പി സജീന്ദ്രന്‍ ചോദിക്കുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഒന്ന് കടന്നുകിട്ടാന്‍ വേണ്ടിയാണ് ഇപ്പോല്‍ അതിജീവിതയെ മുഖ്യമന്ത്രി കണ്ടത്. മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ തിരുവനന്തപുരത്ത് വാഹനം ഇടിച്ച് കൊല്ലപ്പെട്ടില്ലേ, അവരുടെ കുടുംബം ഇതേ പോലെ മുഖ്യമന്ത്രിയെ പോയി കണ്ടില്ലേ, ആ കുടുംബത്തോട് മുഖ്യമന്ത്രി അന്ന് പറഞ്ഞത് കൂടെയുണ്ടെന്നാണ്. എന്നിട്ട് എന്തായി- വി പി സജീന്ദ്രന്‍ ചോദിച്ചു.
ഇപ്പോള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെ അതിജീവിതയോട് പറഞ്ഞിരിക്കുന്നു, സര്‍ക്കാര്‍ കൂടെയുണ്ടെന്ന്. അതിവജീവിത വന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ചെയ്യേണ്ടത് എന്താണ്, അദ്ദേഹത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവായ എം എം മണിയോടെ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടേണ്ടെ- വി പി സജീന്ദ്രന്‍ ചോദിച്ചു.
അതിജീവിതയെ കുറിച്ച് എം എം മണി പറഞ്ഞിരിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനെങ്കിലും മുഖ്യമന്ത്രി ആത്മാര്‍ത്ഥതയോടെ തയ്യാറാവണ്ടേ. സി പി എമ്മിന്റെ ചില നേതാക്കളെ കൊണ്ട് അതിജീവിതയെ ആക്ഷേപിച്ചിട്ട്, മുഖ്യമന്ത്രി ഇപ്പോള്‍ മാന്യനായി അതിജീവിതയെ വിളിച്ചുവരുത്തി രണ്ട് വാക്കൊക്കെ പറഞ്ഞ് വിട്ടുകഴിഞ്ഞാല്‍ ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ എത്രമാത്രം വിശ്വസിക്കുമെന്ന് വി പി സജീന്ദ്രന്‍ ചോദിക്കുന്നു.
അതേസമയം, അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സെക്രട്ടേറിയറ്റിലെ ചേംബറില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു.
കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണം; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്