എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി തള്ളിയത്. ഏപ്രില്‍ നാലിനായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിച്ചത്.
കഴിഞ്ഞ വർഷവും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കൂടുതല്‍ തെളിവുകളുമായിട്ടായിരുന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് മുമ്പാകെ വീണ്ടും എത്തിയത്.

സുപ്രധാനമായ പല ജാമ്യ വ്യവസ്ഥകളും ലംഘിക്കപ്പെട്ടു എന്നുള്ളതാണ് പ്രോസിക്യൂഷന്‍ ഇത്തവണ പ്രധാനമായും ഉയർത്തിയ വാദം. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യേഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ആദ്യ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഈ കേസില്‍ പറയപ്പെടുന്ന ഗൂഡാലോചന നടന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഇത് ചെറായിയുടെ സൗന്ദര്യം: സൂര്യശോഭയില്‍ തിളങ്ങിയ നൈല ഉഷ

കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണിലെ തെളിവുകള്‍ മുംബൈയില്‍ കൊണ്ടുപോയി നശിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാനും പ്രതി ശ്രമിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം.

അതേസമയം, തനിക്കെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ല. ഫോണ്‍ മുംബൈയില്‍ പരിശോധനയ്ക്ക് അയച്ചു എന്നുള്ളത് ശരിയാണ്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ അത് എന്തിയാല്‍ ദുരുപയോഗപ്പെടുത്തിയേക്കും എന്നുള്ളതിനാലാണ് അങ്ങനെ ചെയ്തതെന്നും ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചു.

തുടർന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹർജി കോടതി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നീ ആരോപണങ്ങളിൽ കൃത്യമായ തെളിവ് നിരവധി തവണ സമയം നീട്ടി നില്‍കിയിട്ടും പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

സംവിധായകന്‍ ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ ഹാജരാക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അതിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാതെ വിചാരണ കോടതിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്. ...

അതേസമയം, മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയില്‍ നാളെയും വാദം തുടരും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിന്റെ പരിണതഫലം എന്താണെന്ന വ്യക്തമാക്കാനായി പരിശോധന നടത്തണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിക്കുന്നത്.

അതേസമയം, മെമ്മറി കാർഡ് പരിശോധന എന്ന് തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ച് സമയം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുന്നു എന്നാണ് പ്രതിഭാഗം ഇപ്പോള്‍ കേസില്‍ ഉയർത്തുന്ന പ്രധാന വാദം. നിലവിലെ സാഹചര്യത്തില്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയോ എന്നുള്ള പരിശോധന കേസിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകർ വാദിക്കുന്നു.












Click it and Unblock the Notifications