'മറ്റൊരു നടിയായ പെണ്‍കുട്ടി പറഞ്ഞു'; 'ഗൂഢാലോചന ഉണ്ട്', ആഷിഖും റിമയും വിളിച്ചിട്ട് വന്നില്ല: രഞ്ജിത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ രഞ്ജിത്ത് നടത്തിയ പ്രതികരണം ചർച്ചയാകുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദർബാർ ഹാളിൽ വിളിച്ച് ചേർത്ത പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ട് ആഷിഖ് അബുവും റിമ കല്ലിങ്കലും ഒഴിഞ്ഞ് മാറിയെന്ന് രഞ്ജിത്ത് പറഞ്ഞു.
മീഡിയാ വൺ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. മറ്റൊരു നടിയായ പെണ്‍കുട്ടിയാണ് ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതെന്നും അതോടെ കാര്യങ്ങളുടെ സ്വഭാവം മാറിയെന്നും രഞ്ജിത്ത് പ്രതികരിച്ചു.
പൂര്‍ണമായും അതിജീവിതയുടെ പോരാട്ടത്തിന് ഒപ്പമാണോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാന്‍ രഞ്ജിത്ത് തയ്യാറായില്ല. അതിജീവിത എന്നത് ഒരാളല്ല. സര്‍വൈവലിന് വേണ്ടി ശ്രമിക്കുന്ന പലര്‍ക്കുമൊപ്പമാണ് താന്‍ എന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകൾ: ''ഈ സംഭവം നടന്ന ശേഷം താന്‍ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയേയും ഇന്നസെന്റിനേയും വിളിച്ച് പറഞ്ഞു, നിങ്ങള്‍ പബ്ലിക്കിന് മുന്നിലേക്ക് ഇറങ്ങി പിന്തുണ പ്രഖ്യാപിക്കണം''.
''അവര്‍ തന്നോട് ചോദിച്ചത്, പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്. താന്‍ പറഞ്ഞു പ്രസ് റിലീസ് ഒക്കെ കീറിയെറിഞ്ഞാല്‍ മതി. ദര്‍ബാര്‍ ഹാളിലേക്ക് താനും രഞ്ജി പണിക്കരും ചേര്‍ന്ന് വിളിച്ച് വരുത്തിയതാണ് അന്നത്തെ ചടങ്ങിലേക്ക് ആളുകളെ. ഇതാണ് നമുക്ക് അന്ന് ചെയ്യാവുന്ന കാര്യം. അതില്‍ മറ്റൊരു നടിയായ പെണ്‍കുട്ടി പറഞ്ഞു, 'ഇതില്‍ ഗൂഢാലോചന ഉണ്ട്'. അവിടെ ഇതിന്റെ സ്വഭാവം മാറി''.
''അന്ന് താന്‍ ആദ്യം വിളിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. അവര്‍ എന്തോ ന്യായം പറഞ്ഞ് വന്നില്ല. ഇതില്‍ കൂടുതല്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും തനിക്ക് വയ്യ. കാര്യങ്ങള്‍ വെളിച്ചത്തേക്ക് കൊണ്ട് വരിക. ഐഎഫ്എഫ്‌കെ വേദിയിലേക്ക് അതിജീവിതയെ കൊണ്ട് വന്നത് നിലപാട് പ്രഖ്യാപനമായിരുന്നു''.
''സദസ്സിനെ ആ പെണ്‍കുട്ടിയുടെ ആംഗിളില്‍, അല്ലെങ്കില്‍ വാര്‍ത്താ പ്രധാന്യം അതിനാണല്ലോ എന്ന് വിചാരിച്ച് അതിന് ചുറ്റും കറങ്ങുന്ന മലയാളി മാധ്യമപ്രവര്‍ത്തകരുടെ കുഴപ്പമാണ്. അതിനകത്ത് ഒരു രാഷ്ട്രീയ ഇരയാണ് ലിസ ചാലന്‍ എന്ന് പറയുന്ന കാലുകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി. മറ്റൊരു പൊളിറ്റിക്കല്‍ ഇരയാണ് അനുരാഗ് കശ്യപ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അനുരാഗിന് കാല് കുത്താന്‍ വയ്യ. 16 ഓളം കേസുകളുണ്ട്''.
''അവരെ രണ്ട് പേരെയും ആദരിക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് കുറച്ച് വര്‍ഷമായി പോരാട്ടം നടത്തുന്ന നമ്മുടെ അഭിനേത്രി, അവളേയും വിളിക്കണമെന്ന് ആലോചിച്ചു. അയ്യോ വരുമോ എന്നുളള ആശങ്കയിലായിരുന്നു ബീനാ പോള്‍. താന്‍ വിളിച്ചു. മീഡിയയെ കുറിച്ച് പേടിയായിരുന്നു. ഒരു മീഡിയയും വളയാതെ തിരിച്ച് എത്തിച്ച് തരാമെന്ന് താന്‍ പറഞ്ഞു''.
''കേസ് കോടതി സമക്ഷം നില്‍ക്കുന്നു. ദിലീപിനെ കുറ്റക്കാരനായി കോടതി വിധിച്ചിട്ടില്ല. ഇയാള്‍ കുറ്റാരോപിതനാണ്. കുറ്റവാളിയാകുന്ന ദിവസം ഏറെ പ്രയാസത്തോടെ മനസ്സില്‍ നിന്ന് ആ പേരങ്ങ് വെട്ടിക്കളയേണ്ടി വരും. ഫിയോക് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയാണ്. അവര്‍ തനിക്കും മധുപാലിനും സ്വീകരണമൊരുക്കി. ഒഴിവ് കഴിവ് പറയരുത് പറഞ്ഞു. താനും മധുവും പോയി. അവിടെ ദിലീപിനെ താന്‍ പ്രതീക്ഷിച്ചിരുന്നില്ല''.
വിവോ ഫോണിന്റെ ഉടമ ഈ 10 പേരിൽ ആര്?കുടുക്കാനുറച്ച് ക്രൈംബ്രാഞ്ച്..ഫോണുകളുടെ സിഡിആർ എടുത്തു
''നീയെന്താ ഇവിടെ എന്ന് താന്‍ ചോദിച്ചു. ചേട്ടാ ഞാനാ ഇതിന്റെ ചെയര്‍മാന്‍ എന്ന് പറഞ്ഞു. പിന്നെ ഒന്നുരണ്ട് വാക്കുകള്‍ പറഞ്ഞ് താന്‍ ഇറങ്ങിപ്പോന്നു. ദിലീപാണ് ചെയര്‍മാന്‍ എന്ന് തനിക്ക് അറിയില്ലായിരുന്നു. തന്നെ വിളിക്കുന്നത് പാലാ തിയറ്റര്‍ ഉടമയാണ്. ദിലീപ് ആണെന്ന് അറിഞ്ഞാലും പോകുമായിരുന്നു. ആ സംഘടനയെ ബഹുമാനിക്കുന്നു''.
ഇതാര്... 90ലെ നായികയോ? സാരി പൊളിച്ചു, നിഖിലയുടെ പൊളി ഫോട്ടോഷൂട്ട്