ഒരു ഫോണിന് ദിലീപിൽ നിന്നും വാങ്ങിയത് 75,000 രൂപ;വിവരങ്ങൾ ഡിലീറ്റ് ചെയ്തു, സമ്മതിച്ച് ലാബ് ഉടമയെുടെ മൊഴി
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ ദിലീപും സംഘവും തെളിവുകൾ നശിപ്പിച്ചെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ദിലീപിന്റേയും കൂട്ടരുടേയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ നശിപ്പിച്ചുവെന്നാണ് കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. അതേസമയം ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴിയും ഇപ്പോൾ അന്വേഷണ സംഘം രേഖപ്പെടുത്തി. നാല് ഫോണുകളിലേയും ചില ഫയലുകൾ നീക്കം ചെയ്തെന്നാണ് ഇയാളുടെ മൊഴി.

ഗൂഢാലോചന കേസിൽ കഴിഞ്ഞ 29 നായിരുന്നു ദിലീപിനോടും കൂട്ടരോടും 7 ഫോണുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
എന്നാൽ 6 ഫോണുകളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സൂരാജിന്റേയും അടക്കമുള്ള ഫോണുകളായിരുന്നു ഇത്.
മൂന്ന് പ്രതികളുടേയും ഫോണുകളിലെ വിവരങ്ങൾ പരിശോധിക്കാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു കോടതി ഇടപെട്ട് ഫോണുകൾ നൽകാൻ ആവശ്യപ്പെട്ടത്.

കോടതിയുടെ നിർദ്ദേശം വന്നതിന് തൊട്ട് പിന്നാലെ ഇതിൽ നാല് ഫോണുകളായിരുന്നു മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി ലാബിലേക്ക് ദിലീപ് അയച്ചത്. ഐ ഫോൺ ഉൾപ്പെടെ നാല് ഫോണുകളായിരുന്നു നൽകിയത്. ഇതിൽ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. അഭിഭാഷകൻ മുഖേനയായിരുന്നു ദിലീപ് ഫോൺ ലാബിലേക്ക് അയച്ചത്.

എന്നാൽ വലിയ കൃത്രിമമാണ് ഫോണിൽ നടത്തിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഫോണുകൾ കോടതിയിൽ നൽകാൻ ആവശ്യപ്പെട്ടതിന് ശേഷം 29 , 30 തീയതികളിലാണ് ഫോണിൽ കൂടുതലായി കൃത്രിമം നടന്നതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. മൊബൈൽഫോൺ ഫോർമാറ്റ് ചെയ്ത് രേഖകൾ നശിപ്പിച്ചശേഷമാണ് ഹൈക്കോടതിക്ക് കൈമാറിയത്. ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം വ്യക്തമായി.

ഇതിന് പ്രതികൾക്ക് വിൻസെന്റ് ചൊവ്വല്ലുർ എന്നയാളുടെ സഹായം ലഭിച്ചിട്ടുണ്ട്. ദിലീപ് ഹാജരാക്കിയ ഒന്നാമത്തെ ഐഫോണിൽ ഉപയോഗിച്ച സിം ദിലീപിന്റെ സിനിമകളുടെ പ്രൊഡക്‌ഷൻ കൺട്രോളർ റോഷൻ ചിറ്റൂരിന്റേതാണെന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതേസമയം മുംബൈയിൽ ലാബിൽ നിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലാബ് ഡയറക്ടറേയും നാല് ജീവനക്കാരേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.
നാല് ഫോണിലേയും ചില വിവരങ്ങൾ നീക്കം ചെയ്തതായി ലാബ് ഉടമയായ യോഗേന്ദ്ര യാദവ് മൊഴി നൽകിയത്.

ഒരു ഫോണിന് 75000 രൂപയാണ് ഈടാക്കിയതെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്തായാലും ലാബിൽ നടത്തിയ പരിശോധനയിൽ ഫോണിൽ നിന്നും വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബില്ലുകളും ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ടും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ ദിലീപിനെ സഹായിച്ച മുംബൈയിലെ ലാബ് ഉടമയായ വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. മുന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് വിന്‍സെന്റെ ചൊവ്വല്ലൂര്‍..
എന്തായാലും ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത കാര്യങ്ങൾ കണ്ടെടുക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതിനിടെ ദിലീപിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ ജോലിക്കാരൻ ദാസന്റെ മൊഴി. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പോലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ












Click it and Unblock the Notifications