നിർണായകം; സീരിയൽ നടിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം..ദിലീപുമായി അടുത്ത ബന്ധമുളള താരം
കൊച്ചി; ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഫോണിൽ നിന്നും പ്രധാനപ്പെട്ട 12 ചാറ്റുകളാണ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ നടിമാരുടെ ചാറ്റുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ വെളിപ്പെടുത്തലോടെ രണ്ട് നടിമാരിലേക്ക് എത്തിയിരിക്കുകയാണ് അന്വേഷണ സംഘം.

ദിലീപിന്റെ മുൻ നായികയായ പ്രമുഖ നടി, സീരിയൽ നടി എന്നിവരുടെ പങ്കിനെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിൽ സീരിയൽ നടിയെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. ദിലീപുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് ഇവർ. ചിത്രാജ്ഞലി സ്റ്റുഡിയോയിൽ വെച്ചാണ് ചോദ്യം ചെയ്തതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ ദിലീപിന്റെ നായികയായിരുന്ന മറ്റൊരു പ്രമുഖ നടിയേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നടിയും ദിലീപും വാട്സ് ആപ്പ് ചാറ്റിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിൽ ദുബൈയിൽ താമസമാക്കിയ താരം അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ അവർ കേരളത്തിൽ ഉണ്ട്.

ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായി സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതേസമയം ഈ നടിയാണോ കേസിൽ ആരോപണം ഉയർന്ന മാഡം എന്ന കാര്യവും പരിശോധിച്ചേക്കുമെന്നാണ് വിവരം. കേസിൽ ഒരു 'മാഡ'ത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.

കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നും ദിലീപ് പറയുന്നതായുള്ള ഓഡിയോ നേരത്തേ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. അതേസമയം ബാലചന്ദ്രകുമാറിന്റെ ആരോപണത്തോടെ വീണ്ടും മാഡത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമായിരുന്നു.
ദിലീപിന് ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് മാഡം എന്ന തരത്തിലായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

അതേസമയം മാഡവുമായി പ്രമുഖ നടിയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
അതിനിടെ നടിയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സീരിയൽ നിർമ്മാതാവായ യുവതിക്ക് പങ്കുണ്ടെന്നാണ് സൂചന. മുൻപ് പരസ്യ ഏജൻസി നടത്തിയിരുന്നയാളാണ് യുവതി. പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യാനറിയാവുന്ന വിദ ഗ്ധരെ ഉപയോ ഗിച്ച് ആസൂത്രിതമായിട്ടാണ് ആക്രമിക്കപ്പെട്ട നടിയ്ക്കെതിരായ സൈബർ ആക്രമണം നടന്നതത്രേ.

കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വെളിപ്പെടുത്തിയിരുന്നു. ആസൂത്രിതമായിട്ടാണ് പ്രചരണം നടന്നതെന്നും പിആർ വർക്ക് തന്നെ ഇതിന്റെ പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന സംശയവും നടി ഉന്നയിച്ചിരുന്നു. അതേസമയം വധഗൂഡാലോചന കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ സിനിമാ താരങ്ങളിലേക്ക് അന്വേഷണം എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ദിലീപിന്റെ ഫോണിലെ നശിപ്പിക്കപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. നിർണായകമായ 12 നമ്പറിലേക്കുളള 12 ചാറ്റുകൾ നശിപ്പിച്ചുവെന്നാണ് പോലീസ് സംഘം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാനായാൽ കേസ് ഏറെ നിർണായകമായ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications