'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ'
എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നീണ്ടുപോയാല്‍ തീർച്ചയായും നഷ്ടം ഉണ്ടാവുന്നത് ദിലീപിന് തന്നെയാണെന്ന് ക്രിസ്ത്യന്‍ കൌണ്‍സില്‍ അംഗം കെന്നഡി കരിമ്പിന്‍ കാലായില്‍. അദ്ദേഹം ഒരു ജനപ്രിയ നായകനായിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വർഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഇമേജ് വല്ലാതെ താഴ്ന്നു. പ്രോജക്ടുകള്‍ എല്ലാം തടസ്സപ്പെട്ടു. ഇപ്പോള്‍ തന്നെ നോക്കിയാല്‍ നമുക്ക് അത് കാണാന്‍ കഴിയും.
മറ്റ് സകല പണികളും മാറ്റിവെച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിനായി രാവിലെ മുതല്‍ ഹാജരാവേണ്ടി വരുന്നു. അതുകൊണ്ട് തന്നെയായിരിക്കും കേസ് എത്രയും പെട്ടെന്ന് തീർക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിക്കുന്നതെന്നും കെന്നഡി കരിമ്പിന്‍ കാല പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ദിലീപിന് അനുകൂലമായമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍ അതില്‍ പകുതി മാത്രം നമുക്ക് എടുക്കാന്‍ സാധിക്കില്ലാലോ. ബാലചന്ദ്രകുമാർ ആ വീട്ടില്‍ കണ്ടതും കേട്ടതുമൊക്കെ പറയുന്ന എന്ന നിലയിലാണ് ആ സാക്ഷിക്ക് ഒരു പ്രാധാന്യം നമ്മള്‍ കൊടുക്കുന്നതെങ്കില്‍ ദിലീപ് അല്ല പ്രതി എന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞു കഴിഞ്ഞു.

മറ്റൊരു സ്ത്രീയെ രക്ഷപ്പെടത്താന്‍ നോക്കി നമ്മള്‍ പ്രതിയായെന്നാണ് ബാലചന്ദ്ര കുമാർ പുറത്ത് വിട്ട് ശബ്ദ സന്ദേശത്തില്‍ ദിലീപ് പറയുന്നത്. എന്തുകൊണ്ട് അത് വിശ്വസിച്ചൂടാ. അങ്ങനെയൊരു സാധ്യത കൂടിയില്ലേ. അങ്ങനെയെങ്കില്‍ ഈ കേസ് എവിടെ ചെന്ന് നില്‍ക്കും. അതുകൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് പറയുന്നത്. ദിലീപുമായി തെറ്റിയതിലൂടെ ആ പ്രോജക്ട് കയ്യില്‍ നിന്നും പോയതിലുള്ള മോഹഭംഗം ആണെങ്കില്‍ അത് തുറന്ന് പറയണമെന്നും കെന്നഡി കരിമ്പിന്‍കാല ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നു.

എന്നാല്‍ ദിലീപുമായുള്ള സിനിമ ഞാനായിട്ട് തന്നെ വേണ്ടെന്ന് വെച്ചതാണെന്നായിരുന്നു കെന്നഡിക്ക് മറുപടിയായി ബാലചന്ദ്ര കുമാർ അഭിപ്രായപ്പെട്ടത്. ഞാന്‍ കൊടുത്തിട്ടുള്ള പരാതിയില്‍ റാഫിയുടെ പേരൊക്കെ പറയേണ്ടി വന്നിരുന്നു. ആ സാഹചര്യത്തില്‍ അതിന്റെ ഒരു വിശ്വാസ്യതയൊക്കെയാവും പൊലീസ് അദ്ദേഹത്തെ തന്നെ വിളിച്ച് ചോദിച്ചതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഞാനൊരു സിനിമ കഥയും എഴുതി ദിലീപിന്റെ അടുത്തേക്ക് ചെന്നു, ആ കഥയുടെ തിരക്കഥയൊന്നും ഇഷ്ടപ്പെടാത്തതിനാല്‍ ദിലീപ് പറഞ്ഞ് വിട്ടതിലുള്ള ദേഷ്യമാണ് ബാലചന്ദ്ര കുമാറിന് ഇപ്പോഴെന്നാണ് ദിലീപ് അനുകൂലികളായ ചിലർ ചാനലുകളില്‍ വന്ന് ഇപ്പോള്‍ പറയുന്നത്. അത്തരക്കാരൊക്കെ ഇന്ന് റാഫി പൊലീസിന് കൊടുത്ത സ്റ്റേറ്റ്മെന്റ് വായിച്ചാല്‍ കൊള്ളാം.

എനിക്ക് ദേശീയ അവാർഡ് കിട്ടുന്നതിന് തുല്യമായ ഒരു വാക്ക് ഇന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'കഥയും തിരക്കഥയും ബാലചന്ദ്ര കുമാറിന്റേതാണ്, നല്ല രസകരമായ തിരക്കഥയാണ്, ഞാനത് പോളിഷ് ചെയ്യാന്‍ വേണ്ടി വന്നതാണ്'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 30 സിനിമകള്‍ ചെയ്തതില്‍ 29 ഉം ഹിറ്റ് കൊടുത്ത ഒരു തിരക്കഥാകൃത്ത് അങ്ങനെ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു അവാർഡ് വേറെയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

ഇതൊന്നും മനസ്സിലാക്കതെയാണ് ദിലീപിന് വേണ്ടി ജയ് വിളിക്കുന്ന ആളുകള്‍ സംസാരിക്കുന്നത്. അരക്കോടി രൂപയ്ക്കാണ് റാഫിയെന്ന ആളെ ഈ സിനിമ എഴുതാന്‍ കാർണിവെല്‍ പിക്ച്ചേഴ്സ് വെച്ചത്. ഗ്രാന്റിന്റെ ബാനറില്‍ ഈ പടം കൊടുക്കുന്നത് ബുദ്ധിമുണ്ടാണെന്നും കാർണിവലിന് കൊടുക്കാമെന്ന് പറയുന്നതും ദിലീപാണ്. എനിക്ക് 50 ലക്ഷം രൂപ വാങ്ങിച്ച് തരാമെന്നും അദ്ദേഹവും അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യങ്ങള്‍ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ആരും അത് വിശ്വസിച്ചില്ല. എന്നാല്‍ റാഫി തന്നെ അക്കാര്യങ്ങള്‍ ഇന്ന് പറയുന്നു. കാർണിവലില്‍ നിന്നാണ് റാഫി അഡ്വാന്‍ വാങ്ങിക്കുന്നത്. ഞാനെഴുതിയ തിരക്കഥ തന്നെയായിരുന്നു തിരുത്താനും മറ്റുമായി അദ്ദേഹം സ്വീകരിച്ചത്. ഞാനും ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും റാഫി പറഞ്ഞിട്ടുണ്ട്.

ഈ സിനിമയില്‍ നിന്നും ഒഴിവാകുന്നതിനെ കുറിച്ച് ഞാന്‍ ദീർഘമായി ആലോചിച്ചാണ് തീരുമാനം എടുത്തതെങ്കിലും റാഫി അത് പെട്ടെന്നായിരുന്നു അറിയുന്നത്. മാനസികമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തതിനാല്‍ സിനിമയില്‍ നിന്നും ഒഴിവാകുന്നു എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ അറിയിച്ചത്. 15 മിനുറ്റോളം ഞങ്ങള്‍ അക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അന്ന് രാത്രിയാണ് ഞാന്‍ ദിലീപിന് മെസേജ് അയക്കുന്നത്. റാഫിയോട് സംസാരിച്ച കാര്യമൊക്കെ അദ്ദേഹത്തോട് പറയുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ പിന്‍വാങ്ങിയത്. റാഫി സർ എന്നെ ഒരുപാട് ഉപദേശിച്ചിരുന്നു. ദിലീപിന്റെ സിനിമയാണ്, അത് ഉപേക്ഷിക്കരുത് എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സബ്ജക്ട് ഹിന്ദിയില്‍ റിമേക്ക് ചെയ്യാന്‍ വേണ്ടി സല്‍മാന്‍ ഖാന്റെ മാനേജറായ ഒരു വനിത ചോദിച്ചിരുന്നു. ദിലീപിന്റെ ബോഡി ഗാർഡ് ഹിന്ദിയിലേക്ക് കൊണ്ടുപോയത്. അതുകൊണ്ടൊക്കെ തന്നെയാണ് ആറേഴ് വർഷം ഞാനീ കഥയുടെ പിറകില്‍ തൂങ്ങിപ്പിടിച്ചിരുന്നതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

പറക്കും പപ്പന്‍ പടം അനൌണ്‍സ് ചെയ്യുന്നതിന് മുന്നോടിയായി ദിലീപ് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. മറ്റൊരാള്‍ ഇതുപോലത്തെ ഒരു സൂപ്പർ ഹീറോയുടെ പടം മലയാളത്തില്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ആ പടം അടുത്തിടെ മലയാളത്തില്‍ ഇറങ്ങിക്കഴിഞ്ഞതായും മിന്നല്‍ മുരളിയുടെ പേര് പറയാതെ തന്നെ ബാലചന്ദ്രകുമാർ സൂചിപ്പിക്കുന്നു. അവര് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ എനിക്ക് ആ പടം ചെയ്യണം, അതുകൊണ്ട് ഒന്ന് അനൌണ്‍സ് ചെയ്യട്ടേയെന്നൊക്കെ ദിലീപ് ചോദിച്ചിരുന്നു. മറ്റൊരു പടം ചെയ്യാന്‍ പോകുന്നതില്‍ ധൃതിപിടിച്ചിട്ടാണ് പെട്ടെന്ന് കയറി പറക്കും പപ്പന്‍ പ്രഖ്യാപിക്കുന്നത്. ഇതൊക്കെ എനിക്ക് അറിയാം. ആ പടം ആദ്യം പ്രഖ്യാപിച്ചതില്‍ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ബാലചന്ദ്ര കുമാർ പറയുന്നു.












Click it and Unblock the Notifications