ദിലീപിന്റെ ധീരമായ തീരുമാനം.. കത്ത് പുറത്ത്! കസേര തിരിച്ച് പിടിച്ച് പ്രതികാരം ചെയ്യുമെന്ന ഭയം വേണ്ട
തിരുവനന്തപുരം: ദിലീപിന്റെ തിരിച്ച് വരവിന് വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിപ്പിലായിരുന്നു ആരാധകരും ചില സിനിമാക്കാരും. പുറത്തിറങ്ങിയതും പിന്തുണയുടെ പ്രവാഹമായിരുന്നു. എതിര്‍ത്തവര്‍ പലരും മാളത്തിലൊളിച്ചു. അനുകൂലികള്‍ കൂടുതല്‍ ശക്തരായി പ്രതികരിച്ചു. പുറത്താക്കിയവര്‍ തിരിച്ചെടുത്തു. എന്നാല്‍ ദിലീപ് സിനിമയിലെ നായകനെ പോലെ പുറത്താക്കിയ കസേരകള്‍ തിരിച്ച് പിടിച്ച് പ്രതികാരം ചെയ്യുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ആ നിര്‍ണായക തീരുമാനം ദിലീപ് പുറത്ത് വിട്ടിരിക്കുന്നു.
ദിലീപ് കർശന നിരീക്ഷണത്തിൽ!! പോലീസ് പിന്നാലെ തന്നെ.. രക്ഷപ്പെടാനുള്ള ഒരു കളിയും ഇനി നടക്കില്ല!
ദിലീപിനെ ഞെട്ടിച്ച സ്വീകരണം
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്ത് വന്ന ദിലീപിന് വേണ്ടി ആരാധകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. അത് കൂടാതെ സിനിമാ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളുമെല്ലാം പിന്തുണയുമായി ആലുവയിലെ വീട്ടിലേക്ക് കുതിച്ചെത്തി.
മണിക്കൂറുകൾക്കകം പദവി
പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തിയറ്റര്‍ ഉടമകളുടെ സംഘടന ദിലീപിനെ തിരിച്ചെടുത്തു. നടിയുടെ കേസില്‍ അറസ്റ്റിലായപ്പോള്‍ ഒഴിവാക്കിയ പ്രസിഡണ്ട് പദവി തിരികെ നല്‍കുകയും ചെയ്തു. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം.
കസേര വേണ്ടെന്ന് ദിലീപ്
എന്നാല്‍ ദിലീപിനിപ്പോള്‍ പദവികളൊന്നും വേണ്ട. ഫിയോക്കിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് താനില്ലെന്നാണ് ദിലീപിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിയോക്ക് ഭാരവാഹികള്‍ക്ക് അയച്ച കത്തിലാണ് ദിലീപ് തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു സംഘടനാ പദവിയും വേണ്ട
തന്നെ വീണ്ടും ഫിയോക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദിലീപ് കത്തില്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ഒരു സംഘടനയുടേയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് പറയുന്നു.
എല്ലാ വിധ പിന്തുണയും
ഫിയോക്കിലെ ഒരു അംഗം എന്ന നിലയ്ക്ക് തന്റെ പ്രാര്‍ത്ഥനയും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും ദിലീപ് സംഘടനയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഫിയോകിന് പുറമേ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസ്സിയേഷനും ദിലീപിനെ പുറത്താക്കിയിരുന്നു.
ഫിയോക്കിന് പിന്നാലെ അറസ്റ്റ്
ദിലീപിനെ പുറത്താക്കിയതിന് പിന്നാലെ മോഹലാലിന്റെ വലംകയ്യായ ആന്റണി പെരുമ്പാവൂരിനെ ആണ് ഫിയോക് പ്രസിഡണ്ട് സ്ഥാനത്തിരുത്തിയത്. ഫിയോക്ക് രൂപീകരിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രസിഡണ്ടായ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നത്.
ദിലീപ് തിരിച്ച് വരണമെന്ന്
ഇതോടെ ശൈശവദശയിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ദിലീപിനെ മാറ്റിയത് എന്നാണ് ഫിയോക്ക് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ദിലീപ് തിരിച്ച് വരണമെന്ന് ഒറ്റക്കെട്ടായി ആഗ്രഹിച്ചുവെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.
രക്ഷകനായി ദിലീപ്
അടുത്ത കാലത്ത് തിയറ്റര്‍ ഉടമകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മലയാള സിനിമ പ്രതിസന്ധിയിലായപ്പോള്‍ ദിലീപാണ് രക്ഷകനായി അവതരിച്ചത്. പെട്ടിയിലായിപ്പോകേണ്ടിയിരുന്ന പല സിനിമകളും അങ്ങനെ തീയറ്ററിലെത്തി. പിന്നീലെ തിയറ്റർ ഉടമകളുടെ സംഘടനയുടെ തലപ്പത്തിരുന്ന ലിബര്‍ട്ടി ബഷീറിനും ദിലീപ് പണി കൊടുത്തു.
സ്വന്തം സംഘടനയും ഒപ്പം നിന്നില്ല
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും അംഗങ്ങളെ മറുകണ്ടം ചാടിച്ചു. സ്വന്തമായി ഫിയോക് എന്ന സംഘടന രൂപീകരിച്ച് അതിന്റെ പ്രസിഡണ്ടുമായി. എന്നാൽ കേസിൽപ്പെട്ടതോടെ ദിലീപിനെ സ്വന്തം സംഘടനയും പുറത്താക്കുകയായിരുന്നു.
ദിലീപ് കലിപ്പിലാണോ
തന്നെ കൈവിട്ട സംഘടനകൾക്കൊന്നിനൊപ്പവും ഇല്ല എന്ന നിലപാടിലേക്കാണോ ദിലീപ് പോകുന്നത് എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. കാരണം കേസിൽ ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുൻപാണ് അമ്മ അടക്കമുള്ള സംഘടനകൾ താരത്തിന് എതിരെ കടുത്ത നടപടി കൈക്കൊണ്ടത്.
പുറത്താക്കിയവർ വെട്ടിൽ
അന്നത്തെ സാഹചര്യത്തിൽ ജനരോഷം ദിലീപിന് എതിരാണ് എന്നതാണ് സംഘടനകളെ ദിലീപിന് എതിരെ നിൽക്കാൻ പ്രേരിപ്പിച്ചത് എന്ന് വേണം കരുതാൻ. എന്നാൽ അകത്ത് പോയത് പോലെ അല്ല ദിലീപ് തിരികെ വന്നത്. വലിയ പിന്തുണ ഇക്കാലയളിൽ ദിലീപ് നേടിയെടുത്തു. പുറത്താക്കിയവരെല്ലാം ഇപ്പോൾ വെട്ടിലായ സ്ഥിതിയിലാണ്.
വെടി പൊട്ടിച്ച് ഗണേഷ്
അമ്മയുടെ നിയമപ്രകാരമല്ല ദിലീപിനെ പുറത്താക്കിയത് എന്നാരോപിച്ച് ഗണേഷ് കുമാർ രംഗത്ത് വന്നുകഴിഞ്ഞു. മാത്രമല്ല മമ്മൂട്ടി ദിലീപിനെ പുറത്താക്കുകയാണ് എന്ന് പ്രഖ്യാപിച്ചത് പൃഥ്വിരാജ് അടക്കമുള്ളവരെ തൃപ്തിപ്പെടുത്താനാണ് എന്നും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിക്കുകയുണ്ടായി.
വാർത്തകളെ തകിടം മറിച്ച്
ജാമ്യം നേടി പുറത്ത് വന്ന ദിലീപ് സിനിമാ സംഘടനകളുടെ തലപ്പത്തേക്ക് തിരികെ വരുമെന്നും തന്നെ കുടുക്കാൻ കൂട്ട് നിന്നവർക്ക് പണി കൊടുക്കും എന്നൊക്കെയായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ദിലീപിന്റെ തീരുമാനം അഭ്യൂഹങ്ങളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്. സംഘടനകളിലേക്ക് തിരികെ വരുന്നത് കേസിലും ദിലീപിന് എതിരെ വരാനേ സാധ്യതയുള്ളൂ.