ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ശബ്ദരേഖ തിരിച്ചറിയാന്‍ കൂടുതല്‍ പേരെ ഉപയോഗപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖ ഉപയോഗിച്ച് ദിലീപിന് കൂടുതല്‍ കുരുക്ക് മുറുക്കാനാണ് പ്ലാന്‍. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിന്റെ അവസാന ഘട്ടത്തിലാണ്.
ദിലീപിന്റെ സുഹൃത്ത് വ്യാസന്‍ എടവനക്കാടും ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപ് ഇപ്പോഴും പല കാര്യങ്ങളും നിഷേധിക്കുകയാണ്. അന്വേഷണ സംഘത്തിന് മുമ്പില്‍ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞ് ഉറപ്പിച്ച രീതിയിലാണ് പ്രതികള്‍ എത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

തന്നെ വിളിച്ച് വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായി വ്യാസന്‍ എടവനക്കാട്. ദിലീപ് അടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് എല്ലാവരുമെന്ന് വ്യാസന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ നല്‍കിയ സാമ്പിളിലാണ് ദിലീപ് വ്യാസന്റെ ശബ്ദം തിരിച്ചറിഞ്ഞത്. സംവിധായകന്‍ റാഫിയും നേരത്തെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. എസ്പിയുടെ ക്യാബിനില്‍ വെച്ച് നേരത്തെ എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതില്‍ ഉള്ളതെന്നും ചോദിച്ചിട്ടുണ്ട്. വ്യാസന്‍ കൂടി ശബ്ദം തിരിച്ചറിഞ്ഞതോടെ ക്രൈംബ്രാഞ്ച് കേസില്‍ പിടിമുറിക്കിയിരിക്കുകയാണ്.

നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദിലീപിന്റെ മൊഴിക്ക് വിരുദ്ധമാണ് വ്യാസന്‍ നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികളെ ഒരുമിച്ചിരുത്തിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹര്‍ജികള്‍ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജിയും മാറ്റിവെച്ചവയിലുണ്ട്. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂര്‍ ദിലീപിനെ ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യം ചെയ്തത്.

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് രാത്രി എട്ട് മണിയോടെ അവസാനിക്കും. കോടതി നല്‍കിയ സമയമിതാണ്. എസ് ശ്രീജിത്തി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. ഒരു മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്യലില്‍ പങ്കെടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കാനിരുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയ്യാറാക്കും. ചോദ്യം ചെയ്യലുമായി പൂര്‍ണമായി ദിലീപ് സഹകരിക്കുന്നില്ലെന്നാണ് വിവരം. പല ചോദ്യങ്ങള്‍ക്കും തെളിവ് നല്‍കി ചോദിച്ചിട്ടിട്ടും ഇല്ലെന്നാണ് മറുപടി. ബാക്കിയുള്ളവര്‍ പറഞ്ഞതും ദിലീപ് പറയുന്നതും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആസൂത്രിതമായി കളവ് പറയുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് മൊഴിയായി നല്‍കുന്നത്. അതിന് പുറമേ ഇവരുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാള്‍ ഗൂഢാലോചന ദിവസം ദിലീപിന്റെ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കാളിയായില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഗൂഢാലോചന തുറന്ന് പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികള്‍ സമ്മര്‍ദത്തിലാക്കിയെന്ന് പോലീസ് വിശദീകരിച്ചു. ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലില്‍ ആകെ മാനസിക പ്രയാസത്തിലായിരുന്നു. അന്വേഷണ സംഘം ഇയാളെ വിശ്രമിക്കാന്‍ അനുവദിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയത് താന്‍ ഓര്‍ക്കുന്നില്ലെന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് മദ്യപിച്ചിരുന്നുവെന്നാണ്. സംഭാഷണം ഓര്‍മയില്ലെന്നും പറഞ്ഞിട്ടുണ്ട്. ജയിലില്‍ അടച്ചതിലുള്ള പ്രയാസം കൊണ്ടാണ് ചിലതെല്ലാം പറഞ്ഞത്. താനൊരു ഈശ്വര വിശ്വാസിലാണ്. അനുഭവിക്കുമെന്നത് ശാപവാക്കാണ്. പക്ഷേ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉറപ്പുണ്ട്. തനിക്ക് സംഭവിച്ച കാര്യങ്ങള്‍ ദുര്‍വിധിയാണെന്ന് കരുതുകയാണ്. വെറുതെ തന്റെ പേര് കഴിഞ്ഞ ഒന്നരമാസം നടന്ന സംഭവത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ദിലീപ് പറഞ്ഞു. അതേസമയം ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സുരക്ഷണം ഉദ്ദേശിച്ചാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്രകുമാറിനെ ഇരുത്തുന്നത് ശരിയാകില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.












Click it and Unblock the Notifications