ദിലീപിന്റെ തലയ്ക്ക് മീതെ ഡമോക്ലസിന്റെ വാള്‍..! ഡി സിനിമാസ് ദിലീപിനേയും കൊണ്ടേ പോവൂ..!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന് ഊരാക്കുടുക്കാവുകയാണ് അനധികൃത ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളുമെല്ലാം. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം ദിലീപിനെതിരെ ആന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതിനിടെ ചാലക്കുടിയിലെ ദിലീപിന്റെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണ് എന്ന ആരോപണവും ദിലീപിന് ഇരുട്ടടി ആവുകയാണ്. ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.

ഭൂമി കയ്യേറ്റം
ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരോപണം ഉയര്‍ന്നതാണ്. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണ് എന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

റിപ്പോർട്ട് പുറത്ത്
ഡി സിനിമാസ് ഇരിക്കുന്ന ബാക്കി സ്ഥലം വലിയ തമ്പുരാന്‍ കോവിലകം വകയുള്ളതാണ്. ഈ സ്ഥലത്തിന് ആദ്യമായി പോക്ക് വരവ് ചെയ്ത് കരമടച്ചത് 2005ലാണെന്നും 2015ല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിർമ്മാണം അനധികൃതം
ഭൂമി പ്രശ്‌നം കൂടാതെ ഡി സിനിമാസ് കെട്ടിട നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചാണ് നിര്‍മ്മാണം എന്നാണ് കണ്ടെത്തല്‍. 3886 സ്‌ക്വര്‍ മീറ്ററിനാണ് അനുമതി ലഭിച്ചതെങ്കിലും 689.86 സ്‌ക്വയര്‍ മീറ്റര്‍ അധികം പണിഞ്ഞു.

ലോകായുക്ത നോട്ടീസ്
ഭൂമി തട്ടിപ്പിന്റെ പേരില്‍ ദിലീപിനോടും മറ്റ് 13 പേരോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. ദിലീപ് വാങ്ങിയ ഭൂമിയുടെ മുന്‍ ഉടമകള്‍ അടക്കമുള്ളവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കയ്യേറ്റം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 27നാണ് ഭൂമി അളക്കുക

ഭൂമി അളക്കുന്നു
നടപടിയുടെ ഭാഗമായി ദിലീപ് അടക്കം 7 പേര്‍ക്ക് ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ഡി സിനിമാസ് ഭൂമിയുടെ സമീപത്ത് ഭൂമിയുള്ള ആറ് പേര്‍ക്കും ദിലീപിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്ഥലം ഉടമയായ ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ദിലീപിന് ജാമ്യം ലഭിച്ചില്ല എങ്കില്‍ പ്രതിനിധി ആയ ആള്‍ എത്തി സ്ഥലം അളക്കല്‍ നടപടികളില്‍ പങ്കെടുക്കണം എന്ന് ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കയ്യേറ്റ ഭൂമി തന്നെ
മുന്‍ ജില്ലാ കളക്ടര്‍ ഭൂമി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെ എതിര്‍ത്ത് പരാതിക്കാര്‍ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഇപ്പോഴത്തെ കളക്ടറായ എ കൗശിഗന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് എന്ന വിവരമുള്ളത്.

വിജിലൻസ് അന്വേഷണം
35 സെന്റ്, 82 സെന്റ് എന്നിങ്ങനെ രണ്ട് ആധാരങ്ങളിലുള്ള ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളത്. കയ്യേറ്റഭൂമിയെന്ന പരാതിയില്‍ ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡി സിനിമാസ് ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാനും ദിലീപിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപല്ല ഏത് ഉന്നതന്‍ ആണെങ്കിലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൈവശാവകാശ രേഖ
ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ സ്‌കെച്ചും ചാലക്കുടി നഗരസഭയുടെ പക്കലില്ല. ഈ രണ്ട് പ്രധാനപ്പെട്ട രേഖകള്‍ ഇല്ലാതെ എങ്ങനെ കെട്ടിട നിര്‍മ്മാണത്തിന് ദിലീപിന് അനുമതി ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നു.

മണിയുമായി തർക്കമോ
ഡി സിനിമാസില്‍ നടന്‍ കലാഭവന്‍ മണിക്കും നിക്ഷേപം ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദിലീപും മണിയുമായി തര്‍ക്കം ഉണ്ടായതായും ആരോപണം ഉണ്ട്. ഇക്കാര്യം സിബിഐ അന്വേഷണ പിരധിയിലാണ്. മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു












Click it and Unblock the Notifications