'ആരാണ് ഡബ്ല്യൂസിസി?'; ഹേമ കമ്മീഷനെതിരെ അഞ്ജലി മേനോൻ, കണ്ടെത്തലുകൾ പുറത്ത് വരണം
ഹേമ കമ്മീഷനെതിരെ വിമർശനവുമായി സംവിധായികയും ഡബ്ല്യൂസിസി അംഗവുമായ അഞ്ജലി മേനോൻ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത് അംഗീകരിക്കാനാകില്ലെന്ന് അഞ്ജലി മേനോൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ പ്രതികരണം.
ഡബ്ല്യൂസിസിയെ തുടക്കം മുതൽക്കേ എല്ലാവരും ശത്രുപക്ഷത്ത് നിർത്തിയത് പോലെ ആണെന്നും അഞ്ജലി മേനോൻ ചൂണ്ടിക്കാട്ടി.
ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം
അഞ്ജലി മേനോന്റെ വാക്കുകൾ: '' ദുരനുഭവം ഉണ്ടായതിന് ശേഷമുളള ജീവിത യാത്രയാണ് ഒരു ഇരയെ അതിജീവിതയാക്കുന്നത്. ആ യാത്രയിലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ആവശ്യമുളളത്. ഡബ്ല്യൂസിസിയിലുളളവര്‍ അതിജീവിതയുമായി അടുത്ത സൗഹൃദമുളളവരാണ്. അവരുടെ ആ ഊര്‍ജം സംഘടന ഏറ്റെടുക്കുകയായിരുന്നു. താന്‍ അവരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല. എന്നിട്ടും അവരോടുളള എംപതിയാണ് ഈ കൂട്ടായ്മയിലുളളത്''.
''മാനക്കേട് എന്നുളളത് തെറ്റായ സ്ഥാനത്ത് ആണ്. എല്ലാവര്‍ക്കും താല്‍പര്യം വിക്ടിം ഷെയ്മിംഗിലാണ്. മാനക്കേട് കുറ്റം ചെയ്തവര്‍ക്കാണ് വേണ്ടത്. അല്ലാതെ ദുരന്തത്തിലൂടെ കടന്ന് പോയവര്‍ക്കല്ല. ഏതൊരു സര്‍വൈവറുടേയും കൂടെ നില്‍ക്കുക എന്നുളളത് ഡബ്ല്യൂസിസി ഒരു ദൗത്യമായാണ് കാണുന്നത്. സര്‍വൈവേഴ്‌സ് സംസാരിക്കുന്നതാണ് സാധാരണമാകേണ്ടത്. അതാണ് നമ്മള്‍ കേള്‍ക്കേണ്ടത്''.
''ഈ വിഷയം ഏറ്റെടുത്തതിന് ശേഷം പണ്ടുളള അത്ര സുഹൃത്തുക്കള്‍ ഇല്ല. നമ്മളത് പ്രതീക്ഷിക്കാനും പാടില്ല. കാരണം ചില അധികാര സമവാക്യങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. വിവേചനങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ക്ക് അത് ഇഷ്ടപ്പെടില്ല. ഒരുപാട് പേര്‍ അസ്വസ്ഥരാക്കും. എല്ലാവരേയും സന്തോഷപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാനാകില്ല''.
''ഡബ്ല്യൂസിസിയില്‍ വരുന്നവര്‍ക്ക് അറിയാം സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനല്ല എന്ന്. വേറെ ആരും ചില ചോദ്യങ്ങള്‍ ചോദിക്കാത്തത് കൊണ്ടാണ് നമുക്കത് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡബ്ല്യൂസിസി അടക്കമുളളവരോട് നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പിന്നീട് റിപ്പോര്‍ട്ട് എവിടെ എന്ന് ചോദിക്കുമ്പോള്‍ 'ആരാണ് ഡബ്ല്യൂസിസി' എന്ന് ചോദിക്കുന്നത് ഞെട്ടിപ്പിച്ചു''.
''ഇവരുടെയൊക്കെ മുന്നിലാണോ നമ്മള്‍ എല്ലാ സത്യങ്ങളും വിളിച്ച് പറഞ്ഞത് എന്നാണ് കമ്മീഷന് മുന്നില്‍ സംസാരിച്ചവര്‍ തങ്ങളെ വിളിച്ച് ചോദിക്കുന്നത്. അത്രയേറെ വിശ്വാസത്തിലാണ് അവരോട് സംസാരിച്ചത്. അതിങ്ങനെ ആകുമെന്ന് കരുതിയില്ല. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങള്‍ക്ക് മുന്നിലും ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. റിസള്‍ട്ട് ഉണ്ടാകും എന്നുളള വിശ്വാസമുണ്ട്''.
''സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ എന്നുളളത് റോക്കറ്റ് സയന്‍സ് ഒന്നും അല്ല. അതിന് സര്‍ക്കാരിനെ കാത്ത് നില്‍ക്കേണ്ട കാര്യമൊന്നും ഇല്ല. 2017ല്‍ നടന്നത് പോലൊന്ന് ഇന്ന് നടക്കില്ല എന്നതിന് എന്ത് ഉറപ്പാണ് ഉളളത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇവിടെ എന്ത് സംവിധാനം ആണുളളത്. ഇത് ഡബ്ല്യൂസിസിയുടെ പ്രശ്‌നമായാണ് കാണുന്നത്. ആദ്യം തന്നെ ഒരു എതിരാളിയുടെ സ്ഥാനത്ത് കൊണ്ട് ചെന്ന് നിര്‍ത്തുന്നു''.
''പറയുന്ന ആളെ ക്രൂശിക്കുക എന്നായാല്‍ ശരിയാകില്ല. അതീവ രഹസ്യ സ്വഭാവമാണ് റിപ്പോര്‍ട്ടിന് എങ്കില്‍ എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയത്. രാജാവ് നഗ്നനാണ് എന്ന് പറയുന്നത് പോലൊരു ലോജിക് ആണത്. പേരുകള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെങ്കില്‍ വേണ്ട. എന്നാല്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്ത് വരേണ്ടതാണ്. അത് ഒളിച്ച് വെച്ചും അതിനെ കുറിച്ച് സംസാരിക്കാതെയും ചോദിക്കുന്നവരെ അപമാനിച്ചും ഒന്നുമല്ല വേണ്ടത്''.
''ഡബ്ല്യൂസിസിയില്‍ നില്‍ക്കാനും പ്രവര്‍ത്തിക്കാനും എളുപ്പമല്ല. വരുന്നവരോട് ചോദിക്കുന്നത് ഇവിടുത്തെ കാര്യങ്ങള്‍ ഭേദപ്പെടുത്താന്‍ എന്ത് ചെയ്യാനാകും എന്നാണ്. അത് അറിയുന്ന ആളുകള്‍ ആണ് ഡബ്ല്യൂസിസിക്ക് ഒപ്പം നില്‍ക്കുന്നത്. എല്ലാവര്‍ക്കും അതിന് സാധിച്ചെന്ന് വരില്ല. ചിലര്‍ക്ക് അവരുടെ കരിയറും മറ്റുമായിരിക്കും പ്രധാനം. ഡബ്ല്യൂസിസി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണം കിട്ടുക മുഴുവന്‍ സിനിമയ്ക്കുമാണ്''.