'തമ്മിൽ തല്ല് ഇന്ന് അവസാനിപ്പിച്ചോളണം, ഭീഷണിയാണെന്ന് കൂട്ടിക്കോളൂ'; വയനാട്ടിലെ നേതാക്കളോട് വിഡി സതീശൻ
കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ പരസ്യശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്രയും പെട്ടെന്ന് തന്നെ തർക്കങ്ങൾ അവസാനിപ്പിച്ച് ഒറ്റക്കെടായി മുന്നോട്ട് പോകണമെന്നും തന്റേത് ഭീഷണിയായി തന്നെ കണക്കാക്കിക്കോളൂവെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മഹായുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നുള്ള ചിന്തയാണ് വേണ്ടത്. മനസ് ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടീം വർക്കാണ്. കെപിസിസി പ്രസിഡന്റിന് തനിച്ച് ഒന്നും ചെയ്യാൻ പറ്റില്ല, എനിക്കും പറ്റില്ല. ഇന്നവസാനിപ്പിക്കണം വിഭാഗീയത.പറയുന്നത് വേദിയിൽ ഇരിക്കുന്നവരോടും കൂടിയാണ്. ഭീഷണിയാണോയെന്ന് ചോദിച്ചാൽ ഭീഷണി തന്നെയാണ്. ഞാൻ കെപിസിസി അധ്യക്ഷന്റെ അനുവാദത്തോട് കൂടിയാണ് പറയുന്നത്.

നാളെ മുതൽ ഒരു ടീം അല്ലാതെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഉണ്ടാകാൻ പാടില്ല. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന ജില്ലയാണ്. നാളെ മുതൽ ഒരു അനൈക്യവും പാടില്ല. എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടെങ്കിൽ അത് തീർത്തിട്ടേ ഞങ്ങൾ വയനാട് വിടുകയുള്ളൂ.
സ്വന്തം ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കിൽ അവരെ കളിയാക്കണമെന്നും സതീശൻ പറഞ്ഞു. 'എന്തിനാണ് പിന്നെ ഇതുമായി നടക്കുന്നത്, എന്നാലേ ഈ നേതാക്കൾ പഠിക്കൂ', സതീശൻ പറഞ്ഞു.
അതേസമയം നേതാക്കൾ തമ്മിൽ തല്ലുന്നത് നിർത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. 'കൈകൂപ്പി അപേക്ഷിക്കുകയാണ്. വയനാട്ടിൽ കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മയാണ്. വ്യക്തി താത്പര്യമാണോ സംഘടന താത്പര്യങ്ങളാണോ വലുതെന്ന് പ്രവർത്തകരും നേതാക്കളും തീരുമാനിക്കണം', സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications