അങ്ങനെ വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാറും
ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാന്‍ തയ്യാറാണെന്ന സൂചന നല്‍കി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് തന്റെ അവസാന തിരഞ്ഞെടുപ്പ് മത്സരമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡികെ ശിവകുമാറിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

"കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയും ഒരു വൊക്കലിഗയാണ്, ഇപ്പോൾ ഒരു വൊക്കലിഗ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും അത് സമുദായത്തിന്റെ കൈയിലാണ്"- എന്നായിരുന്നു
വൊക്കലിഗ സമുദായാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ വ്യക്തമാക്കിയത്. വൊക്കലിംഗ സമുദായത്തിൽപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവാണ് ശിവകുമാർ.
ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

"എസ്എം കൃഷ്ണയ്ക്ക് ശേഷം നിങ്ങളുടെ സമൂദായത്തിന് ഒരു അവസരം കൂടി വന്നിരിക്കുകയാമ്. സമൂദായത്തില്‍ നിന്ന് ആർക്കാണ് അവസരം എന്ന് ഞാൻ നിങ്ങളോട് പറയില്ല. അതിനെ സംരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും നിങ്ങളുടെ ചുമതലയാണ്,"- കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ അവസാന തെരഞ്ഞെടുപ്പെന്നായിരുന്നു കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് "2023 എന്റെ അവസാന തിരഞ്ഞെടുപ്പാണ്. മൈസൂർ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ഞാൻ മത്സരിക്കില്ല. കഴിഞ്ഞ തവണ അവർ എനിക്ക് വോട്ട് ചെയ്തില്ല,'- സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മുൻ മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും തമ്മില്‍ തർക്കം നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ ശരിവെക്കുന്ന തരത്തിലാണ് ഇരുവരുടേയും പ്രസ്താവനകളും പുറത്ത് വരുന്നത്

ഞാൻ എന്റെ സമൂഹത്തോടാണ് സംസാരിച്ചത്, നിങ്ങൾ എന്നെ ഒരു ഘട്ടത്തിലെത്തിച്ചു, എന്നാൽ നമ്മള്‍ എപ്പോഴാണ് മുഖ്യമന്ത്രിയാകുക? കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മാത്രമാണ് എന്റെ പിന്നിൽ അണിനിരക്കാൻ ഞാൻ അവരോട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നതിന്റെ കാര്യം മറ്റൊന്നാണ്, പക്ഷേ നമ്മുടെ പക്ഷം ശക്തിപ്പെടുത്തണമെങ്കിൽ നമ്മൾ ഒന്നിക്കണം. ജാതി-മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ സമുദായങ്ങളും എന്നെ പിന്തുണയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടു.

തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങളുടെ നേതാവാണ് അനുയോജ്യൻ എന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും രണ്ട് ക്യാമ്പുകളും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദാവൻഗരെയിൽ നടത്താനൊരുങ്ങുന്ന പരിപാടി ശക്തിപ്രകടനമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിൽ നേരിടുമെന്ന് വ്യക്തമാക്കി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര നേരത്തെ രംഗത്ത് എത്തിയിരുന്നു

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി സ്ഥാനമോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു. " കൂട്ടായ നേതൃത്വമായിരിക്കും... ഞങ്ങൾ കൂട്ടായ നേതൃത്വത്തിന് കീഴിൽ പോകുമെന്ന് ഞങ്ങളുടെ പ്രസിഡന്റ് ഡി കെ ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്'' എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications