വ്യക്തികള്‍ ചെയ്ത തെറ്റിന് 'അമ്മ'യെ പറയണോ? തെറ്റ് ചെയ്യുന്നവര്‍ ഇനിയൊന്ന് ആലോചിക്കുമെന്ന് ബാല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് അവബോധമുണ്ടാക്കാന്‍ സഹായകരമാകും എന്ന് നടന്‍ ബാല. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് ചെയ്യുന്നവര്‍ ആരായാലും ഇനി 100 ശതമാനവും ഒന്ന് ആലോചിക്കും. ഹേമ കമ്മിറ്റി അഞ്ച് വര്‍ഷം മുന്‍പ് ഒരു നല്ല ചുവടുവെച്ചു. എന്നാല്‍ വ്യക്തികള്‍ ചെയ്ത തെറ്റിന് അമ്മ സംഘടനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും ബാല കൂട്ടിച്ചേര്‍ത്തു.
'ഹേമ കമ്മിറ്റി കാരണം ഒരു അവബോധം സൃഷ്ടിക്കപ്പെട്ടു. തെറ്റ് ചെയ്യുന്നവര്‍ ആരായാലും ഇനി ഒന്ന് ആലോചിക്കും. പക്ഷെ ഹേമ കമ്മിറ്റിയില്‍ ക്രൈം കേസുണ്ടോ, ഇല്ല. ഇനി ഉണ്ടെന്ന് വെച്ചാലും ശിക്ഷ ഉണ്ടോ, ശിക്ഷ കൊടുക്കാനുള്ള വകുപ്പ് ഉണ്ടോ. ഡിജിറ്റല്‍ എവിഡന്‍സ് എടുക്കുമോ, ഇത്രയും വര്‍ഷമായില്ലേ?', അദ്ദേഹം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പുള്ള കേസുകളില്‍ എന്തുകൊണ്ട് കേരളത്തില്‍ ശിക്ഷ കൊടുത്തില്ല എന്നും ബാല ആരാഞ്ഞു.

തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണവും മദ്യ-മയക്കുമരുന്ന് ഉപയോഗവുമെല്ലാമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ താരസംഘടനയായ അമ്മയോ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോ ഇതുവരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകരിച്ച വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ജസ്റ്റിസ് ഹേമ, ബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റിയില്‍. 2019 ഡിസംബര്‍ 31 നാണ് സര്‍ക്കാരിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആകെ 233 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയിരുന്നു.
താരസംഘടനയായ അമ്മയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയുടെ നിലപാടിനെ ശ്ലാഘിക്കുന്നുമുണ്ട്. അമ്മയുടെ പരാതി പരിഹാര സെല്‍ നിര്‍ജീവമാണ് എന്നും 15 അംഗ പവര്‍ ഗ്രൂപ്പാണ് മലയാള സിനിമയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍. അതേസമയം കമ്മിറ്റിയുടെ കണ്ടെത്തല്‍ ഗൗരവതരമാണ് എന്ന് ചൂണ്ടിക്കാട്ടി സംവിധായകരായ വിനയന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ രംഗത്തെിയിരുന്നു.
താനും നടന്‍ തിലകനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൂണ്ടിക്കാട്ടിയ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് വിനയന്‍ പറഞ്ഞിരുന്നു. ഹേമാ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു എന്നും നിശബ്ദത ഇതിന് പരിഹാരമാകില്ല എന്നുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സാന്ദ്ര തോമസും രംഗത്തെത്തിയിട്ടുണ്ട്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്നും എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നുമായിരുന്നു സാന്ദ്രയുടെ പ്രതികരണം.












Click it and Unblock the Notifications