അന്തർ സംസ്ഥാന ബസുകൾക്ക് ഇരട്ടനികുതി; ഇനി കേരളത്തിലേക്കില്ലെന്ന് ഉടമകൾ, സർവീസ് അവസാനിപ്പിക്കുന്നു
കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിന് പുറമെ പ്രവേശന നികുതി അടയ്‌ക്കേണ്ട സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ശബരിമല സീസണ്‍ ആരംഭിച്ചതോടെ ഈ തീരുമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്കും തിരിച്ചടിയാണ്. മൂന്ന് ലക്ഷം രൂപ മുടക്കിയാണ് ഒരു ബസ് ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്നത്.

40 സീറ്റുകളുള്ള ബസുകള്‍ക്ക് മൂന്ന് മാസത്തേക്ക് കേരളത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ 90000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ നല്‍കണം. എന്നാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാതെ നികുതിഭാരം താങ്ങാനാവില്ലെന്നാണ് ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന വാദം. തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തേക്കും 30 ദിവസത്തേക്കും മൂന്ന് മാസത്തേക്കുമുള്ള കാലാവധിയിലും നികുതി അടയ്ക്കാനുള്ള സംവിധാനമുണ്ട്.

Read more at: https://malayalam.oneindia.com/
എന്നാല്‍ കേരളത്തില്‍ മൂന്ന് മാസത്തേക്ക് മാത്രമാണ് നികുതി അടയ്ക്കാനുള്ള അവസരമുള്ളൂ. ശബരിമലയില്‍ ഒറ്റത്തവണ വരേണ്ട വാഹനങ്ങള്‍ മൂന്ന് മാസത്തെ നികുതി അടയ്ക്കണം. ഇത് ബസുടമകളെ സംബന്ധിച്ച് കനത്ത സാമ്പത്തിക നഷ്ടമാണ്. സര്‍ക്കാര്‍ നികുതിയുമായി ബന്ധപ്പെട്ട നിലപാട് മാറ്റണമെന്നാണ് ബസുടമകള്‍ പറയുന്നത്.

അതേസമയം, രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കി ഇന്ത്യ പെര്‍മിറ്റ് തുകയുടെ ഒരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ടൂറിസ്റ്റ് ബസുകളുടെ ഇരട്ട നികുതി നല്‍കേണ്ട സാഹചര്യമുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന വാദമാണ് മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

2021ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ റൂള്‍ പ്രകാരം ഏതെങ്കിലും സംസ്ഥാനത്ത് വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ഏത് സംസ്ഥാനത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കും. എന്നാല്‍ നികുതി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബസുകള്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം വന്നതോടെയാണ് സര്‍ക്കാര്‍ നികുതി കാര്യത്തില്‍ കര്‍ശന മാനദണ്ഡം മുന്നോട്ടുവച്ചത്. കേരളത്തില്‍ ഒരു പുതിയ ടൂറിസ്റ്റ് ബസ് രജിസ്റ്റകര്‍ ചെയ്യണമെങ്കില്‍ നാല് മുതല്‍ നാലര ലക്ഷം വരെ നല്‍കണം. എന്നാല്‍ നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും ഇത് വെറും 25000 രൂപ മാത്രമാണ്.

ഇതോടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്ന സാഹചര്യത്തിലേക്ക് എത്തി. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. ഇതോടെയാണ് സര്‍ക്കാര്‍ നികുതിയമായി ബന്ധപ്പെട്ട് കര്‍ശന നിലപാട് സ്വീകരിച്ചത്.

അതേസമയം, ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ബസുകള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് കേരളം വീണ്ടും നികുതി ഈടാക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ നികുതി ഈടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നംവബര്‍ ഒന്ന് മുതല്‍ കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് നികുതി ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ബസ് ഉടമകള്‍ കോടതിയെ സമീപിച്ചത്.

ഇന്ത്യ മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി നികുതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. എന്നാല്‍ സംസ്ഥാനം പ്രത്യേകമായി നികുതി പിരിക്കുന്നതില്‍ സാങ്കേതികമായി തടസമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇത്തരത്തില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതിനാല്‍ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications