അവർക്ക് ജാതിയും മതവുമില്ലെന്ന് അർഥമില്ല! വിവാദ കണക്കിൽ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്...
സ്കൂൾ അധികൃതർ വിവരങ്ങൾ ചേർക്കാൻ വിട്ടുപോയതാകാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വിദ്യാഭ്യാസ വകുപ്പിന് പിശക് സംഭവിച്ചിട്ടില്ലെന്ന് വിശദീകരണം. വിദ്യാർത്ഥികളുടെ കണക്ക് തയ്യാറാക്കിയ സോഫ്റ്റ്വെയറിലും ,വിദ്യാഭ്യാസ വകുപ്പിനും പിഴവ് സംഭവിച്ചിട്ടില്ലെന്നും, ഒരുപക്ഷേ സ്കൂൾ അധികൃതർ വിവരങ്ങൾ ചേർക്കാൻ വിട്ടുപോയതാകാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സോഫ്റ്റ്വെയറിലൂടെയാണ് കുട്ടികളുടെ വിവരങ്ങൾ ചേർക്കേണ്ടത്. സ്കൂളിലെ ഹെഡ്മാസ്റ്ററോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു അദ്ധ്യാപകനോ ആണ് ഇത് ചെയ്യേണ്ടത്. എന്നാൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി, മത കോളങ്ങൾ പൂരിപ്പിക്കേണ്ടത് നിർബന്ധമില്ലാത്തതിനാൽ വിട്ടുകളയുന്നത് സ്കൂൾ അധികൃതരുടെ പതിവാണെന്നും, സോഫ്റ്റ്വെയറിൽ നിന്ന് ലഭിക്കുന്ന കണക്ക് പ്രകാരമാണ് സ്കൂൾ തിരിച്ചുള്ള പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്വെയറിലെ കണക്കുകൾ പ്രകാരം ഒന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് കേരളത്തിൽ ജാതിയും മതവും രേഖപ്പെടുത്താതെ സ്കൂളുകളിൽ പ്രവേശനം നേടിയത്. അതുകൊണ്ട് അവർക്ക് ജാതിയും മതവും ഇല്ലെന്ന് അർത്ഥമില്ല. രേഖപ്പെടുത്താൻ വിട്ടുപോയതാകാം. അല്ലെങ്കിൽ സ്കൂൾ അധികൃതർ വിട്ടുപോയതാകാം. എന്നാൽ ഈ വിവരം നൽകണമെന്നത് നിർബന്ധമല്ലാത്തതിനാൽ സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നും കെവി മോഹൻകുമാർ പറഞ്ഞു.












Click it and Unblock the Notifications