കറുത്ത പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന അഭിനേത്രി, രൂക്ഷ വിമർശനവുമായി സംവിധായകൻ!
ഉറൂബിന്റെ ഏറെ പ്രശസ്തമായ ചെറുകഥയായ രാച്ചിയമ്മ സംവിധായകന്‍ വേണു സിനിമയാക്കുകയാണ്. പാര്‍വ്വതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായ രാച്ചിയമ്മയായി എത്തുന്നത്. ചിത്രത്തിലെ പാര്‍വ്വതിയുടെ ലുക്ക് അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ വിമര്‍ശനങ്ങളും.
കരിങ്കല്‍ക്കുന്ന് പെറ്റെറിഞ്ഞത് പോലെ എന്ന് കഥയില്‍ ഉറൂബ് പറയുന്ന രാച്ചിയമ്മയായി പാര്‍വ്വതിയെ കാസ്റ്റ് ചെയ്തത് ശരിയായില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. കറുത്തമ്മയെ വെളുത്തമ്മയാക്കിയെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് അടക്കമുളളവര്‍ വിമര്‍ശനം ഉന്നയിച്ചു. മലയാള സിനിമയിൽ ജാതി, വർണ വ്യവസ്ഥകൾ ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ട് എന്നാണ് പ്രമുഖ സംവിധായകൻ ഡോ. ബിജുവിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സിനിമയുടെ ജാതി വർണ്ണ വ്യവസ്ഥകൾ
കറുത്ത നായികയെ അവതരിപ്പിക്കാൻ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാൻസി ഡ്രസ്സ് നടത്തുന്ന കാലത്തിൽ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല. മലയാള സിനിമയുടെ ജാതി വർണ്ണ വ്യവസ്ഥകൾ പികെ .റോസി മുതൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ. പുതു തലമുറയിൽ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെൺകുട്ടികൾ ഇപ്പോൾ ഉണ്ട്.
വെളുത്ത ശരീരം, സവർണ്ണത, താര മൂല്യം
എന്നിട്ടും... ഓ മറന്നു പോയി.. മലയാള സിനിമ എന്നാൽ വെളുത്ത ശരീരം, സവർണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ.. ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തിൽ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കുമ്പോൾ വെളുത്ത ശരീരം കറുപ്പിക്കാൻ ബ്ളാക്ക് പെയിന്റും ബ്രഷും വാങ്ങാൻ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവർത്തകരും ആ പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്.
പൊളിച്ചെഴുതുന്ന കാലം
കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്.. ലോകത്തെ ഏറ്റവും പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകൻ ആണ്. ഹാറ്റി മക് ഡാനിയേൽ എന്ന കറുത്ത വംശജയായ അമേരിക്കൻ നടി ചരിത്രത്തിൽ ആദ്യമായി ഒരു ഓസ്കാർ നേടിയിട്ട് 80 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.. (1939 ൽ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം).
മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം
2018 ൽ ഒപ്റാഹ് വിൻഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ്‌നുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോൾ അവർ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നിൽക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയിൽ നില നിൽക്കുന്ന സോഷ്യൽ ക്ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്.
അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം
നിങ്ങളുടെ സിനിമയിൽ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം.. നിങ്ങളുടെ അവകാശം.. അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങൾ തന്നെ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓർത്തു പോയി.