കേരളം സ്‌തംഭിക്കുന്നത് വായ തുറന്നാൽ വർഗീയ വിഷം മാത്രം പുറത്ത് വിടുന്ന സ്ത്രീക്ക് വേണ്ടി! പോസ്റ്റ്
കോഴിക്കോട്: വർഗീയത മാത്രം പ്രസരിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയാണ് പികെ ശശികല എന്ന ഹിന്ദു ഐക്യവേദി നേതാവ്. ഹിന്ദുവിനെ ഉണർത്താനായി വർഗീയ വിഷം തുപ്പാൻ യാതൊരു മടിയുമില്ലാത്ത ഈ വനിതാ നേതാവിനെ സോഷ്യൽ മീഡിയ വിളിക്കുന്ന വിഷകല എന്നാണ്. മതവിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ മാത്രം അറിയപ്പെടുന്ന ശശികലയെ ശബരിമലയിലെ പ്രത്യേക സാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തതിനാണ് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ.
അതും പുലർച്ചെ അപ്രതീക്ഷിതമായി ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പൊതു ജനങ്ങളും മണ്ഡലകാലത്ത് ശബരിമലയിലെത്തിയ നൂറ് കണക്കിന് ഭക്തരും വലഞ്ഞു. ശശികലയ്ക്ക് വേണ്ടി കേരളം സംഘപരിവാർ തിട്ടൂരങ്ങൾക്ക് വഴങ്ങേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് യുവ ഡോക്ടറായ ഷിംന അസീസ്. വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഹർത്താൽ ദിവസത്തെ പഠനയാത്ര
ഇത് മഞ്ചേരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്‌ഥികളിൽ കുറച്ച് പേരും അവരുടെ അധ്യാപികയുമാണ്. ഞങ്ങളുടെ പേരുകളോ മറ്റു വിവരങ്ങളോ അപ്രസക്‌തമാണ്. ഞങ്ങളിന്ന് പുലർച്ചേ ആറിന് വയനാട് വെറ്റിനറി സർവ്വകലാശാലയിലേക്ക് കോളേജ് ബസിൽ ഒരു പഠനയാത്രക്കായി ഒരുങ്ങി വന്നവരായിരുന്നു. കൂടെയുള്ള അദ്ധ്യാപകർ വഴിയിൽ പലയിടങ്ങളിൽ നിന്നായി കൂടെ ചേരുമെന്ന ധാരണയിൽ നാട്ടുകാരിയായ അധ്യാപികക്കാണ് കുട്ടികളുമായി പുറപ്പെടേണ്ട ചുമതല ലഭിച്ചത്.
മിനുറ്റുകൾക്കകം പിരിഞ്ഞു
പുലർച്ചേ രണ്ടേ മുക്കാലോടെ അന്തരീക്ഷത്തിൽ നിന്നും പൊടുന്നനേ പ്രഖ്യാപിക്കപ്പെട്ട ഒരു ഹർത്താൽ ഞങ്ങളുടെ യാത്രയെ ബാധിച്ചു. ഈ ഫോട്ടോയെടുത്ത് മിനിറ്റുകൾക്കകം ഞങ്ങൾ യാത്ര റദ്ദാക്കി പിരിഞ്ഞു. "ഓ, ഒരു സ്‌റ്റഡി ടൂർ മുടങ്ങിയാൽ ഇപ്പോ എന്താവാനാ, ഇവിടെ ഹർത്താലിന്റന്ന് ആശുപത്രിയിൽ പോകാൻ വണ്ടി കിട്ടാതെ മനുഷ്യർ ചക്രശ്വാസം വലിക്കുന്നു !" എന്നൊരു ചിന്ത തലച്ചോറിലെ ഏതെങ്കിലും മൂലയിലെ കോശത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ടവരാണ് നിങ്ങളെങ്കിൽ, ഇത്തരം കൊള്ളരുതായ്‌മകളോട് നിങ്ങളുടെ ബുദ്ധി സന്ധിയൊപ്പിട്ട് കഴിഞ്ഞുവെങ്കിൽ, ബാക്കി കൂടി വായിക്കൂ...
വർഗീയതയെ ഭയന്ന് തുടങ്ങുന്നു
ഹിന്ദു ഐക്യവേദി സംസ്‌ഥാന അദ്ധ്യക്ഷയെ ശബരിമല കയറാൻ അനുവദിക്കാതെ അറസ്‌റ്റ് ചെയ്‌ത് നീക്കിയതിന് സംസ്‌ഥാനത്തുടനീളം ഉള്ളവരുടെ ചലനസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ യുക്‌തിയെന്താണ്? നാടും നഗരവും ഉറങ്ങികിടക്കുന്ന നേരത്ത് പ്രഖ്യാപിതമായ ഹർത്താലായിട്ട് പോലും 'സംഘികൾ നടത്തുന്ന ഹർത്താലാണ്, കുഴപ്പമുണ്ടാകും. വീട്ടിലിരിക്കാം' എന്ന് മലയാളി ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെങ്കിൽ, അത്രമേൽ നമ്മളും വർഗീയതയെ ഭയന്ന് തുടങ്ങിയില്ലേ? കലാപങ്ങൾ ഉണ്ടാക്കാൻ മുട്ടി നിൽക്കുന്നവർക്ക് തടസ്സം നമ്മുടെ വിദ്യാഭ്യാസവും ഐക്യവും സാമാന്യബോധവുമെല്ലാമാണ്.
പൊതു ഇടം കയ്യേറപ്പെടുന്നു
പക്ഷേ, ജാതിയും മതവും ഉറക്കുത്തൻമാരെപ്പോലെ നമ്മളെ തുരന്ന് തുടങ്ങുന്നത് നമ്മൾ അറിയുന്നില്ലെന്നുണ്ടോ? നമ്മൾ ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കേണ്ടതല്ലേ? ഇന്നലെ നെടുമ്പാശ്ശേരിയിലും ഇന്ന് നടുറോഡിലും നമ്മൾ അസ്വസ്‌ഥരാണ്. അതിന് കാരണം, അവരെ മാത്രം ബാധിക്കുന്ന ഒന്നുമാണ്. പൊതു ഇടങ്ങളാണ് കൈയ്യേറപ്പെടുന്നത്. നാളെ ഇതൊന്നും പോരാഞ്ഞ് ഇവർ നമ്മുടെ ആരാധനാലയങ്ങളും വീടുകളും തേടി വന്നേക്കും. ഒരു മതവിഭാഗത്തെ മാത്രം സംബന്ധിക്കുന്ന ആചാരത്തിന്റെ പേരിൽ എന്തിനാണ് പൊതുസമൂഹം സഹിക്കേണ്ടി വരുന്നത്?
ഇതൊന്നും പാവപ്പെട്ടവന്റെ വിഷയമല്ല
ശബരിമലയിലെ സ്‌ത്രീപ്രവേശമോ കലാപസാധ്യതയോ അരി വാങ്ങാൻ കാശില്ലാത്തവന്റെ വിഷയമല്ല. ഇന്ന് രാവിലെ ഉറങ്ങിയുണരുമ്പോൾ പത്ത് പുത്തൻ കൈയിൽ വരുന്ന എന്തെങ്കിലും ജോലി പറഞ്ഞുറപ്പിച്ച് വെച്ച എത്രയോ മനുഷ്യർ ഒന്നിനും കഴിയാതെ വീട്ടിൽ പെട്ടിട്ടുണ്ടാകും. കല്യാണങ്ങളും വിശേഷങ്ങളും ഏറ്റവും വലിയ വിശേഷമായ രോഗങ്ങളും മരണവുമുണ്ടാവും. അവരെല്ലാം കടലാസും പേനയുമെടുക്കാൻ ഓടുന്നുണ്ടാവും. പോസ്‌റ്ററുകളെഴുതി ഒട്ടിച്ച് വേണല്ലോ വാഹനമെടുക്കാൻ. റയിൽവേ സ്‌റ്റേഷൻ/എയർപോർട്ട്/ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ വന്നിറങ്ങുന്നവർ?
വിഷം തുപ്പുന്ന സ്ത്രീക്ക് വേണ്ടി
മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താൽ പോലും ദുരിതമാണെന്നിരിക്കേ, മുതുപാതിരക്ക് തോന്നിയ പടി ഉണ്ടാക്കി വെച്ച ഹർത്താൽ ദുരന്തമാണ്. - ഇനി ഏറ്റവും പ്രധാനമായ കാര്യം കൂടി കൂട്ടിച്ചേർക്കുന്നു. കേരളത്തിലെ ജനജീവിതം ഇന്ന് സ്‌തംഭിക്കുന്നത് വായ തുറന്നാൽ വർഗീയവിഷം മാത്രം പുറത്ത് വിടുന്ന 'ടീച്ചർ' എന്ന സ്‌ഥാനത്തിന് യാതൊരു അർഹതയുമില്ലാത്ത കെ.പി.ശശികല എന്ന സ്‌ത്രീക്ക് വേണ്ടിയാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന അക്രമം മാത്രമാണിത്.
ലക്ഷ്യം കലാപം മാത്രം
കലാപമുണ്ടാക്കുകയാണ് അവരുൾപ്പെടെ അംഗമായ പാർട്ടിയുടേയും അവരുടെ സിൽബന്ധികളുടേയും ലക്ഷ്യമെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. - ശബരിമലയുടെ ചാരിത്രം കാക്കാനല്ല, മറിച്ച് കലാപകലുഷിതമായ അവസ്‌ഥ സൃഷ്‌ടിച്ച് കേരളത്തിന്റെ ചരിത്രത്തിലേക്ക് കറ വീഴ്‌ത്താനാണ് ശ്രമങ്ങൾ. ഏത് ബോധമില്ലാത്തവർ പ്രഖ്യാപിച്ചാലും ഹർത്താൽ വിജയിക്കുന്നൊരിടമായി, അവരുടെ താളത്തിനൊത്ത് തുള്ളുന്നവരായി നമ്മൾ മാറുന്നതിനെ നമ്മൾ സൂക്ഷിക്കണം.ഒടുക്കം 'നമ്മളറിയാതെ നമ്മൾ വർഗീയവാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജ്യേട്ടാ' എന്ന് പറയേണ്ട ഗതി വരരുത്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഗജ ചുഴലിക്കാറ്റിൽ മരണം 36 ആയി, ഭീതിയൊഴിയും മുൻപ് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം