സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ദില്ലിയിലെ കർഷക സമരത്തിന് എതിരെയുളള നീക്കങ്ങളെ വിമർശിച്ച് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കഴിഞ്ഞ ദിവസം ഗാസിപ്പൂരിലടക്കം സമരം ചെയ്യുന്ന കർഷകർക്ക് നേരെ ആക്രമണം നടന്നിരുന്നു. തോമസ് ഐസകിന്റെ കുറിപ്പ്: '' ഗാന്ധി വധത്തിന്റെ എഴുപത്തിമൂന്നാം വാർഷികം സംഘപരിവാർ ആഘോഷിക്കുന്നത് സമരഭൂമിയിലെ കർഷകരെ വേട്ടയാടിയും സമര നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കിയുമാണ്. മഹാരാഷ്ട്രയിലെ കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നർവാലെയെ വധിക്കുമെന്ന ഭീഷണി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു കഴിഞ്ഞു. അതേസമയം സമരകേന്ദ്രങ്ങളായ ഗാസിപ്പൂരിലും ടിക്രിയിലും സിൻഘുവിലും പോലീസിന്റെ മേൽനോട്ടത്തിൽ മുഖംമൂടി ധരിച്ച അക്രമികളുടെ അഴിഞ്ഞാട്ടം.
സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി. കൊലവിളി മുഴക്കുന്നവർക്ക് സ്വന്തം മുഖം വെളിപ്പെടുത്തി അക്രമത്തിൽ പങ്കെടുക്കാൻ ഭയം. ഗോഡ്സെയുടെ ധൈര്യം പിന്മുറക്കാർക്ക് നഷ്ടപ്പെടുന്നുവെന്നു വേണം അനുമാനിക്കേണ്ടത്. മറുവശത്തു നോക്കൂ. അക്രമികളെപ്പേടിച്ച് സമരക്കാരാരും പിൻമാറുന്നില്ലെന്നു മാത്രമല്ല, കൂടുതൽ കർഷകർ സമരമുഖത്തേയ്ക്ക് ഇരമ്പിയെത്തുകയാണ്.
പോലീസിനെയും ഭരണകൂടത്തെയും ഉപയോഗിച്ച് ബലംപ്രയോഗിച്ച് സമരക്കാരെ പിന്തിരിപ്പിക്കാൻ നീക്കം തുടങ്ങിയെന്നറിഞ്ഞ് പതിനായിരങ്ങളാണ് സമരകേന്ദ്രത്തിലേയ്ക്ക് പ്രവഹിക്കുന്നത്. സംഘപരിവാറിനെതിരെയുള്ള ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെ വേദികളാവുകയാണ് കർഷകസമരകേന്ദ്രങ്ങൾ. ചെങ്കോട്ടയിലെ സംഘർഷം സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്നു വ്യക്തം. സീതാറാം യെച്ചൂരി പറഞ്ഞതുപോലെ പൊലീസിന്റെ ഒത്താശയില്ലാതെ ഒരു ആൾക്കൂട്ടത്തിന് അവിടെ എത്താൻ കഴിയില്ല. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് അതീവ സുരക്ഷയുള്ള റാംപാർട്ടുകളിലേയ്ക്ക് എത്തുവാൻ കഴിയുമായിരുന്നില്ല. ഇതിനു നേതൃത്വം നൽകിയ ദീപ് സിദ്ധു ഒറ്റുകാരൻ തന്നെയെന്നു വ്യക്തം. ചെങ്കോട്ടയിലെ സംഭവങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പം മുതലെടുത്തുകൊണ്ടാണ് ഇപ്പോൾ കൃഷിക്കാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ സഞ്ചരിച്ച് വിയോജിപ്പുകളെ സംവാദത്തിന്റെ മേശപ്പുറത്ത് അഭിമുഖീകരിക്കാൻ ശ്രമിച്ച ഗാന്ധിജിയ്ക്ക് ഹിന്ദുത്വം വിധിച്ചത് വധശിക്ഷയാണ്. സഹിഷ്ണുതയെന്നൊക്കെ കേൾക്കുമ്പോൾത്തന്നെ ഭയചകിതരായി ആയുധം പരതുന്നവർ. കൊന്നും ഭീഷണിപ്പെടുത്തിയും മേധാവിത്തത്തിന്റെ സിംഹാസനങ്ങളിൽ കൽപ്പാന്തകാലം വാഴാമെന്ന ആ വ്യാമോഹമാണ് കർഷക സമരകേന്ദ്രങ്ങളിൽ തകർന്നടിയുന്നത്. ഭയന്നു പിന്തിരിയാൻ മനസില്ലെന്ന് കേന്ദ്ര ഭരണകർത്താക്കളുടെ മുഖത്തു നോക്കി പറയുന്ന സാധാരണക്കാരായ ആ ജനതയാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ ഉയർത്തിപ്പിടിക്കുന്നത്''.