'ബിയർ കുടിച്ചതും വനിത നേതാവിനോടുള്ള മോശം സംസാരവും': മാധ്യമങ്ങള്‍ക്കെതിരെ സിപിഎം
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സി പി ഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും 24 ന്യൂസ് അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന വിമർശനവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. മനോരമയുടെ സ്വ.ലേ കൾ എല്ലാം എഴുതികൂട്ടിയ അതേ കാര്യങ്ങൾ ചില വിശേഷണങ്ങൾ കൂടെ കൂട്ടിച്ചേർത്ത് ഇന്ന് കാട്ടാക്കട ലേഖകന്റെതായി എട്ടു കോളം വാർത്ത വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ മാറ്റമില്ല: മാറ്റണമെങ്കില്‍ അക്കാര്യം സംഭവിക്കണം: ധർമ്മജന്‍
യുവജന സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവും പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗവും ആയ ഒരു പ്രവർത്തകൻ ബാലരാമപുരത്തുള്ള ഒരു ബിയർ പാർലറിൽ ഇരുന്ന് ബിയർ കഴിച്ചതും, ഒരു വനിതാ പ്രവർത്തകയോട് ഫോണിലൂടെ മോശമായി സംസാരിക്കുകയും ചെയ്തതാണ് വിഷയം. ഇയാളെ യുവജനസംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇയാളുടേതായി പുറത്ത് വന്ന ശബ്ദരേഖയിൽ തനിക്കിപ്പോൾ 30 വയസ്സാണെന്നും, എസ്എഫ്ഐ ഭാരവാഹി ആയ സമയത്ത് 27 വയസ്സ് ആണെന്ന് പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞെന്നും കൂട്ടത്തിൽ അയാൾ പറഞ്ഞു വച്ചു. കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കാൻ ഓടുന്ന പോലെ, പ്രായം കുറച്ചു പറയാൻ ജില്ലാസെക്രട്ടറി ഉപദേശിച്ചു എന്ന വ്യാഖ്യാനത്തോടെ പാർട്ടിക്ക് നേരെ ഏതാണ്ട് വലിയ വടി കിട്ടിയ സന്തോഷത്തിൽ രണ്ടുമൂന്നു ദിവസങ്ങളായി തിമിർത്തു ആടുകയാണ് മാധ്യമങ്ങൾ. " ജില്ലാ സെക്രട്ടറി കുരുക്കിൽ" എന്നാണ് ഒരു ദിവസത്തെ തലക്കെട്ട് തന്നെ.
ജില്ലാ സെക്രട്ടറി കുരുക്കിലെന്ന് ആഘോഷിക്കുന്നത് മുൻപ് അയാൾ പറഞ്ഞതിൽ വസ്തുത ഉണ്ടോ എന്നൊരു പരിശോധനയെങ്കിലും നടത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് മാധ്യമങ്ങൾ ഓർക്കുന്നതേയില്ല. 2022 മുതൽ തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ് ഇയാൾ. ഇയാളുടെ യഥാർത്ഥ വയസ്സ് എത്രയെന്ന് കണ്ടെത്തുന്നത് അത്ര ആയാസകരമായ കാര്യമേയല്ല. അയാളുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ "നാഗപ്പൻസഖാവ് " എന്ന പദം കിട്ടിയപ്പോൾ പിന്നെ ഒന്നും നോക്കാനില്ല, അറിയാനുമില്ല പരിശോധനയുമില്ല ആലോചനയുമില്ല ആഘോഷിച്ചുകളയാം എന്നവർ നിശ്ചയിച്ചു. മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ താലിയറ്റ് കാണണമെന്ന് എന്ന് കരുതുന്ന മാനസികാവസ്ഥയുള്ള ചിലർ പാർട്ടിയെ ജനമധ്യത്തിൽ താറടിക്കാൻ ഉപദേശിക്കുന്ന വിഡ്ഢിത്തരങ്ങൾ കൂടി ആയപ്പോൾ പിന്നെ പറയുകയും വേണ്ട. മുൻപിൻ നോക്കാതെ കച്ചമുറുക്കി ഇറങ്ങുകയായി. പക്ഷേ ഇതിനെല്ലാം അൽപ്പായുസ്സ് ആണെന്നത് ഇവർ മനസ്സിലാക്കുന്നതേയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാർട്ടിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് തെറ്റി പോയെന്ന് പറയേണ്ടിവരും. ബിയർ പാർലറിൽ കയറി ബിയർ കുടിക്കുകയും, ഒരു വനിതാ പ്രവർത്തകയോട് മോശമായി സംസാരിക്കുകയും ചെയ്തു എന്ന വിവരം ശ്രദ്ധയിൽപെട്ടയുടൻ തന്നെ അയാളെ യുവജനസംഘടനയുടെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുമാണ് തീരുമാനിച്ചത്.
ബിയർ കഴിച്ചാൽ പോലും സസ്പെൻഡ് ചെയ്യുന്ന നടപടി കോൺഗ്രസിലും ബിജെപിയിലും നടപ്പാക്കിയാൽ ആ പാർട്ടികളിൽ പിന്നെ മിക്കവാറും ആരും ബാക്കിയുണ്ടാവില്ല. അതുകൊണ്ട് ഇതിലൊന്നും ആ പാർട്ടികൾ നടപടി എടുക്കാറില്ല. അതിലൊന്നും ബഹുമാനപ്പെട്ട മാധ്യമങ്ങൾക്ക് പരാതിയുമില്ല. ഒരു നിത്യസംഭവമായത് കൊണ്ട് അവരാരും തിരക്കാറുമില്ല. ഒരു സ്ത്രീയുടെ കൂടെ നാട്ടുകാർ പിടികൂടുകയും പോലീസെത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടു പോവുകയും ചെയ്ത ഉണ്ണിത്താനെ ജനങ്ങൾക്ക് ഓർമ്മയുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ മാർക്ക് തിരുത്തി രക്ഷപ്പെടാൻ ശ്രമിച്ച ഇന്നത്തെ യുഡിഎഫ് കൺവീനറിനെയും ജനങ്ങൾക്ക് ഓർമ്മയുണ്ട്. സ്വന്തം മകന് അനധികൃത നിയമനം ഒപ്പിച്ചെടുക്കുകയും, കുഴല്പണകേസിൽ പ്രതിയാവുകയും ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കഥയും ഈ നാടിന് അറിയാം. ഇങ്ങനെ എത്രയെത്ര കഥകൾ. ഇവരുടെ ആരുടെയെങ്കിലും പേരിൽ ആ പാർട്ടികൾ എന്തെങ്കിലും നടപടി സ്വീകരിച്ചതായി കാണുന്നില്ല.
എന്നാൽ ഇക്കാര്യങ്ങളിൽ സിപിഐ എമ്മിന്റെ സമീപനം എന്ത് എന്നതാണ് ഈ നടപടികളിലൂടെ വ്യക്തമാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് സിപിഐ എം. ലക്ഷക്കണക്കിന് പ്രവർത്തകരെ ഉൾക്കൊള്ളുന്ന ഒരു ബഹുജന പ്രസ്ഥാനം. ഇതിൽ ആരെങ്കിലും ഒരാൾ ശരിയല്ലാത്ത ഒരു കാര്യം ചെയ്തു എന്ന് ബോധ്യമായാൽ അത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് അവഗണിക്കുകയല്ല ചെയ്യാറുള്ളത്, മറിച്ച് ശക്തമായ സംഘടനാ നടപടികളിലൂടെ ഈ പ്രസ്ഥാനത്തിൻറെ പ്രവർത്തകർ എങ്ങനെ ആവണം, എന്തു ചെയ്യണം, എന്ത് ചെയ്തു കൂടാ എന്ന് പ്രസ്ഥാനത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും വ്യക്തമായ സന്ദേശം നൽകുകയാണ് ഇത്തരം നടപടികളിലൂടെ ഞങ്ങൾ ചെയ്യുന്നത്. അതിനെ വക്രീകരിക്കുകയും യാതൊരു അടിസ്ഥാനവുമില്ലാത്ത ആക്ഷേപങ്ങൾ ഉയർത്തി വികൃതമാക്കുകയും ചെയത് ഈ പ്രസ്ഥാനത്തെ താറടിച്ചു കളയാം എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് താമസിയാതെ നിങ്ങൾക്ക് മനസിലാകും. നിങ്ങളോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർക്കുന്നു.