കൗണ്ടറില്‍ കാണുന്നത് 'ഹലാല്‍ ഭക്ഷണം'; സഖാവ് റഹിമിന് മറുപടിയുണ്ടോ? വെല്ലുവിളിച്ച് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പോര്‍ക്ക്, ബീഫ് അടക്കമുള്ള വിഭവങ്ങള്‍ വിളമ്പിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഡിവൈഎഫ്‌ഐയുടെ ഹലാല്‍ ഭക്ഷണ കൗണ്ടറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.
ഭക്ഷണത്തിന് മതമില്ല എന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ട് തൊട്ടടുത്ത ദിവസം 'ഹലാല്‍ ഭക്ഷണം' എന്നെഴുതിയ ഭക്ഷ്യ കൗണ്ടറില്‍ നിന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചതിനെതിരെയാണ് ശ്രീജിത്ത് രംഗത്തെത്തിയിരിക്കുന്നത്. ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്.
ഭക്ഷണത്തിന് മതമില്ല. 'നാടിനെ വിഭജിക്കുന്ന ആര്‍എസ്എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക എന്നായിരുന്ന റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്തിടെ സംഘപരിവാരില്‍ നിന്നുണ്ടായ പ്രചാരണങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ ഹലാല്‍ എന്ന ബോര്‍ഡിനെതിരെയാണ് ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,
സഖാവ് റഹിമിന് മറുപടിയുണ്ടോ? നവംബര്‍ 23ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ എ എ റഹിം ഫേസ്ബുക്കില്‍ എഴുതിയത് 'ഭക്ഷണത്തിന് മതമില്ല' എന്നായിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫുഡ് ഫെസ്റ്റിവല്‍ ചിത്രമാണ് ഇതോടൊപ്പം. ഇതില്‍ ഭക്ഷ്യ കൗണ്ടറില്‍ കാണുന്നത് 'ഹലാല്‍ ഭക്ഷണം' എന്നാണ്. അതല്ലാത്ത കൗണ്ടറും ഉണ്ടായിരുന്നിരിക്കാം.
മതപരമായ വിശ്വാസങ്ങളും പ്രമാണങ്ങളും പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ഹലാല്‍. ആ പേരില്‍ ഒരു കൗണ്ടര്‍ വെക്കാന്‍ തീരുമാനിച്ചത് എന്തിനാവും? അങ്ങനെ ബോര്‍ഡ് വെക്കാന്‍ ആണെങ്കില്‍ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബര്‍ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ ഞാന്‍ മനസ്സിലാക്കേണ്ടത്?- ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ് 'ഭക്ഷണത്തിന് മതമില്ല.... അത് ഉണ്ടാക്കുന്നവനും കഴിക്കുന്നവനും ആണ് മതം.... ഇതൊക്കെ മൂന്ന് നേരം വയറു നിറച്ചു തിന്നാന്‍ കിട്ടുന്നത് കൊണ്ടുള്ള കഴപ്പാണ്.... പട്ടിണി കിടന്ന് ചാകാന്‍ പോകുന്നവന് ഭക്ഷണം വച്ചു നീട്ടിയാല്‍ അവന്‍ മതം നോക്കാതെ കഴിക്കും.... വിശപ്പിനെക്കാളും വലിയ മതം ഉണ്ടൊ....??'-ഒരാള്‍ കമന്റായി കുറിച്ചു.
ന്റെ പണിക്കരെ ..... പോസ്റ്റുമ്പോള്‍ ശ്രദ്ധിച്ചു വായിച്ചു നോക്കിയിട്ട് പോസ്റ്റാന്‍ഡേ????? അതായതു...... ഹലാല്‍ ഭക്ഷണത്തിനു മതമില്ല, ആര്‍ക്കു വേണമെങ്കിലും കഴിക്കാം ?? ഇനി ഹലാല്‍ അല്ലാത് ആണെകില്‍ മ്മക്ക് ഒഴികെ ആര്‍ക്കും കഴിക്കാം.... അതില്‍ ഇത്തിരിപോലും മതം ഉണ്ട് . കാര്യങ്ങളൊക്കെ ഏതാണ്ട് എല്ലാര്‍ക്കും അറിയാം...പക്ഷേ ചിലയിടത്ത് ചാരം ചിലയിടത്ത് പുക.. ആരും ഒന്നും പറയുന്നില്ല എന്നു പറയുന്നത് മാത്രം എന്നൊക്കെയായിരുന്നു മറ്റു കമന്റുകള്‍.
അതേസമയം, ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ നടന്‍ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍..വെറും ഡിങ്കോളാഫികളാണ്...മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണ്...ലാല്‍ സലാം എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video
മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാർ പോലീസ് പിടിയിൽ