ഒമ്പത് വർഷം മുമ്പുണ്ടായ കൊടിയ അനീതി, പോരാട്ടത്തിനൊടുവിൽ നീതി, എംബി രാജേഷിന്റെ കുറിപ്പ്
തിരുവനന്തപുരം: മാവോയിസ്റ്റ് എന്ന് മുദ്രകുത്തി കർണാടക പോലീസ് ജയിലിൽ അടച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ വിത്തേലിനേയും അച്ഛനേയും കോടതി വെറുതെ വിട്ടു. 9 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് വിത്തേൽ മലക്കുടിയ എന്ന യുവാവിന് നീതി കിട്ടിയിരിക്കുന്നതെന്ന് സ്പീക്കറും മുൻ ഡിവൈഎഫ്ഐ നേതാവുമായ എംബി രാജേഷ് കുറിക്കുന്നു. വിത്തേലിനെ കർണാടക നക്സൽ വിരുദ്ധ സേന അറസ്റ്റ് ചെയ്യുമ്പോൾ എംബി രാജേഷ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.
'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ
എംബി രാജേഷിന്റെ കുറിപ്പ്: '' ഒമ്പത് വർഷം മുമ്പുണ്ടായ കൊടിയ അനീതിയാണ്; ഇത്രയും നാൾ നീണ്ട നീതിക്കായി നടത്തിയ പോരാട്ടവുമാണ്. ആ ഓർമ്മകൾ വീണ്ടും വിളിച്ചുണർത്തിയത് അൽപ്പം മുമ്പ് വന്ന ഫോൺ കോളാണ്. ഡി.വൈ.എഫ് ഐ കർണാടക സംസ്ഥാന പ്രസിഡന്റ് സ.മുനീറിന്റേതായിരുന്നു ആ കോൾ . മംഗലാപുരത്തിനടുത്തുള്ള ബൽത്തങ്ങാടിയിലെ ആദിവാസി വിദ്യാർത്ഥിയും ഡി വൈ എഫ് ഐ നേതാവുമായ വിത്തേൽ മലക്കുടിയ എന്ന 21 കാരനേയും അച്ഛനേയും കർണാടക നക്സൽ വിരുദ്ധ സേന വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് 2012ലാണ്. അച്ഛന്റെ കാൽ തല്ലിയൊടിച്ചു.
വിത്തേൽ അന്ന് മംഗലാപുരം സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മാവോയിസ്റ്റാണെന്ന് മുദ്രകുത്തി , രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ജയിലിലടച്ചത്. ഡി വൈ എഫ്.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന വിത്തേലിനും അച്ഛനുമെതിരെ പകപോക്കാനെടുത്ത കള്ളക്കേസായിരുന്നു അത്. വിത്തേലിന് മാവോയിസ്റ്റ് ബന്ധമില്ലെന്ന് പൊലീസിനടക്കം എല്ലാവർക്കുമറിയാമായിരുന്നു. കർണാടക ഡി വൈ എഫ് ഐ വിത്തേലിന് ശക്തമായ പിന്തുണ നൽകി. പകപോക്കലിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം നടത്തി.
അന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഞാൻ ജയിലിലെത്തി വിത്തേലിനെ കണ്ടു. ബാംഗ്ലൂരിലെയും മംഗലാപുരത്തെയും പ്രതിഷേധ പരിപാടികളിലും പങ്കെടുത്തു. മംഗലാപുരത്ത് നിന്നും കിലോമീറ്ററുകൾക്കകലെ കൊടും കാട്ടിനുള്ളിൽ വിത്തേലിന്റെ ആദിവാസി ഊരിനടുത്ത് ചേർന്ന ഗംഭീരമായ പ്രതിഷേധ യോഗം ഞാനിപ്പോഴുമോർക്കുന്നു. കാട്ടിലൂടെ ഏറെ ദൂരം നടന്നാണ് ആ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത്. മകനും ഭർത്താവും ജയിലിലായിരുന്നിട്ടും അതിൽ പങ്കെടുത്ത വിത്തേലിന്റെ അമ്മയെ മറക്കാനാവില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പൊതു സമൂഹത്തിന്റെയും മതനിരപേക്ഷവാദികളുടെയാകെയും പിന്തുണ വിത്തേലിനും ഡിവൈഎഫ്ഐ ക്കും ലഭിച്ചു.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
കർണാടകയിലെ ഇംഗ്ലീഷ് - കന്നട മാധ്യമങ്ങളുടെയാകെ പിന്തുണയും വിത്തേലിനും ഡി വൈ എഫ് ഐക്കും കൂടുതൽ കരുത്തായി. പ്രശ്നം ഞാൻ പാർലമെന്റിൽ ഉയർത്തി. വിവരമറിഞ്ഞ് സ.പ്രകാശ് കാരാട്ട് നിർദ്ദേശിച്ചതനുസരിച്ച് ഞാനും ത്രിപുരയിൽ നിന്നുള്ള ആദിവാസി എം.പിയായിരുന്ന സ. ബജുബാൻ റയാങ്ങും സ. ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെത്തി അന്നത്തെ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ കണ്ടു. ഡി വൈ എഫ് ഐ പ്രവർത്തകനെ മാവോയിസ്റ്റ് എന്ന് വ്യാജമായി മുദ്രകുത്തി ജയിലിലടച്ചിരിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞു. കൂടിക്കാഴ്ചയിൽ സംസ്ഥാന ഡി ജി പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
Recommended Video
ഉന്നതോദ്യോഗസ്ഥർക്ക് പൊലീസ് നടപടിയേയോ കേസിനേയോ ന്യായീകരിക്കുന്ന ഒന്നും പറയാനുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ കൈയ്യിൽ തെളിവുകളൊന്നുമില്ലാതിരുന്നതിനാൽ ജാമ്യം കിട്ടിയെങ്കിലും നാല് മാസത്തെ ജയിൽവാസം അനുഭവിക്കേണ്ടി വന്നു വിത്തേലിന് . എന്നാൽ കേസ് സർക്കാർ പിൻവലിച്ചിരുന്നില്ല. എട്ട് വർഷത്തിനു ശേഷം ഇന്ന് കേസിന്റെ വിധി വന്നു. വിത്തേലിനെയും അച്ഛനേയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു . ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റും ഈ പ്രശ്നം ഉയർത്തി പൊരുതുന്നതിന് നേതൃത്വം നൽകുകയും ചെയ്ത സ.മുനീർ കാട്ടപ്പിള്ളി ഈ വിവരം അറിയിച്ചപ്പോൾ ഉണ്ടായ അതിരില്ലാത്ത ആഹ്ലാദം പങ്കു വക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഒമ്പത് വർഷം നീണ്ട പോരാട്ടത്തിന്റെ വിജയകരമായ പര്യവസാനം ! കുറ്റവിമുക്തരായ വിത്തേലിനും അച്ഛനും അഭിവാദനം . ഇന്ന് കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട 'പ്രജാവാണി ' ദിനപത്രത്തിന്റെ ബാംഗ്ലൂർ റിപ്പോർട്ടറും അറിയപ്പെടുന്ന പത്രപ്രവർത്തകനുമാണ് വിത്തേൽ മലയക്കുടിയ''.