ലക്ഷദ്വീപ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ആണോ കേന്ദ്രം ഉദ്ദേശിക്കുന്നത്? എളമരം കരീം എംപി വൺ ഇന്ത്യയോട്
തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരണവുമായി രാജ്യസഭാ എംപി എളമരം കരീം. അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ വളരെ നീചമായ നിലയില്‍ ആണ് ദ്വീപ് നിവാസികളോട് പെരുമാറുന്നത് എന്ന് എളമരം കരീം വൺ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു. പ്രഫുല്‍ പട്ടേല്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രി ആയിരുന്നു. ആര്‍എസ്എസുകാരനാണ്. മുന്‍പെല്ലാം ബ്യൂറോക്രാറ്റുകളെ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ആയി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ നിയമിക്കുന്നത് ഇതാദ്യമായാണ്. അതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം കേന്ദ്ര ഭരണത്തിനും ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനുണ്ടെന്നും എളമരം കരീം പറഞ്ഞു.
സമാധാനപരമായി ജനങ്ങള്‍ ജീവിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ക്രിമിനല്‍ കേസുകള്‍ കുറവാണ്. 99 ശതമാനവും അവിടെ മുസ്ലീംങ്ങളാണ്. അവിടുത്തെ സംസ്‌ക്കാരത്തിനും ജീവിത രീതികള്‍ക്കും വിരുദ്ധമായ നയങ്ങള്‍ ആണ് പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അത് കാരണം കൊവിഡ് കേസുകള്‍ കൂടിയിരിക്കുന്നു. ജനങ്ങള്‍ ആശങ്കയിലാണ്. ദ്വീപില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവാണെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.

ടൂറിസവും മത്സ്യബന്ധനവും ചെറിയ തോതിലുളള കൃഷിയുമൊക്കെയാണ് അവിടെ ഉളള ജീവിത മാര്‍ഗം. എന്നാല്‍ അനിമല്‍ ഹസ്ബന്‍ഡറിയിലെ ജീവനക്കാരെ പിരിച്ച് വിട്ടു. ഗുജറാത്തില്‍ നിന്നുളള പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുളള നീക്കത്തിലാണ്. മാംസാഹാരം നിരോധിക്കാനുളള നീക്കം നടക്കുന്നു. ഇതൊന്നും ആ പ്രദേശത്തിന് അനുയോജ്യമല്ലെന്നും എളമരം കരീം പറഞ്ഞു. ദ്വീപിന്റെ വ്യാപാര ബന്ധം മംഗലാപുരം വഴിയാക്കാനുളള നീക്കം പ്രഫുല്‍ പട്ടേല്‍ സ്വീകരിച്ചു. ദ്വീപ് നിവാസികള്‍ക്ക് ഏറ്റവും ബന്ധം കൊച്ചിയും കോഴിക്കോടുമായാണ്. എന്ത് ഉദ്ദേശത്തിലാണ് ഈ ബന്ധം വേര്‍പെടുത്തുന്നതെന്ന് എളമരം കരീം ചോദിച്ചു.
Recommended Video
വളരെ സമാധാനപരമായി കഴിയുന്ന ഇടത്ത് ഗുണ്ടാ നിയമം നടപ്പിലാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏകപക്ഷീയമായി തന്റെ ഇംഗിതം നടപ്പിലാക്കാന്‍ ആരാണ് അദ്ദേഹം അധികാരം കൊടുത്തത് എന്ന് എളമരം കരീം ചോദിച്ചു. അതിമനോഹരമായ ആ ദ്വീപ സമൂഹത്തെ ടൂറിസം വികസനം ലക്ഷ്യം വെച്ച് ഏതെങ്കിലും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ആണോ കേന്ദ്രം ഉദ്ദേശിക്കുന്നത് എന്നും എംപി ചോദിച്ചു. കശ്മീരില്‍ ആദ്യം ഭൂമി വാങ്ങാനെത്തിയത് അംബാനി ആയിരുന്നു. അതുപോലെ ആരെങ്കിലുമാണോ ലക്ഷ്യം എന്നും എളമരം കരീം ചോദിച്ചു. തനിക്ക് ഈ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹത ഇല്ലെന്ന് തെളിയിച്ച അഡ്മിനിസ്‌ട്രേറ്ററെ ഉടനെ തിരിച്ച് കേന്ദ്രം വിളിക്കണം എന്നും എളമരം കരീം ആവശ്യപ്പെട്ടു.












Click it and Unblock the Notifications