നരബലി; വീട്ടിലെ ഫ്രിഡ്ജിൽ രക്തക്കറ, 10 കിലോ മനുഷ്യ മാംസം സൂക്ഷിച്ചു? കുക്കറിൽ വേവിച്ചെന്നും സംശയം
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളായ ഭഗവൽ സിംഗിന്റേയും മുഹമ്മദ് ഷാഫിയുടേയും തെളിവെടുപ്പ് പൂർത്തിയായി. ഇന്ന് രാവിലെയോടെയാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചത്. മൂന്ന് പ്രതികളേയും വ്യത്യസ്ത വാഹനങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. അതിനിടെ വീട്ടിലെ ശാസ്ത്രീയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. വിശദമായി വായിക്കാം

ലൈലയുടെ മൊഴിയിലെ ചില സംശയങ്ങളെ തുടർന്ന് ഇലന്തൂരിലെ വീട്ട് വളപ്പിൽ പോലീസ് ഇന്ന് പരിശോധന നടത്തിയിരുന്നു. കൂടുതൽ ഇരകൾ കേസിൽ ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പോലീസ് നായയെ അടക്കം എത്തിച്ചായിരുന്നു പരിശോധന. പോലീസ് നായ കാണിച്ച് നൽകിയ ആറ് ഇടങ്ങൾ മാർക്ക് ചെയ്ത് ഇവിടങ്ങളിലാണ് പരിശോധിച്ചത്.
കൂടുതൽ മൃതദേഹങ്ങൾ വീട്ട് വളപ്പിൽ കുഴച്ചിട്ടുണ്ടോയെന്ന സംശയം പോലീസീന് ഉണ്ട്.

വീടിന്റെ പരിസരത്ത് അസാധാരണമായ നിലയിൽ മഞ്ഞൾ ചെടികൾ നട്ടിരുന്നു. കൊല്ലപ്പെട്ട പത്മയുടേയും റോസിലിയുടേയും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും മഞ്ഞൾ ചെടി വെച്ചിരുന്നു.അതുകൊണ്ട് തന്നെ ഇതിൽ ദുരൂഹത ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. മാർക്ക് ചെയ്ത സ്ഥലങ്ങളിൽ ആഴത്തിൽ കുഴിയെടുത്ത് പരിശോധിക്കും. അതേസമയം പരിശോധനയിൽ വീട്ട് പരിസരത്ത് നിന്ന് ഇന്ന് മറ്റൊരു അസ്ഥി കഷ്ണം കണ്ടെടുത്തിരുന്നു. വീടിന്റെ കിഴക്കേ ഭാഗത്ത് നിന്നാണ് അസ്ഥി കണ്ടെടുത്തത്. പത്മയുടെ മൃതദേഹം കിട്ടിയതും കിഴക്ക് ഭാഗത്ത് നിന്നായിരുന്നു.

പറമ്പിനോട് ചേർന്നുള്ള മഹാഗണി മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലാണ് ഇന്ന് അസ്ഥി കണ്ടെടുത്തത്. ഇത് മനുഷ്യന്റെ അസ്ഥിയാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സംഘം ഇവ ശേഖരിച്ചു. അതേസമയം വീട്ടിലെ ഫോറൻസിക് പരിശോധനയിൽ ഫ്രിഡ്ജിൽ നിന്നും രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫ്രിഡ്ജില്‍ മനുഷ്യമാംസം സൂക്ഷിച്ചതിനുള്ള തെളിവാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

10 കിലോയോളം മനുഷ്യ മാംസമെങ്കിലും സൂക്ഷിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഫ്രീസറില്‍ സൂക്ഷിച്ച ശേഷമാണ് മാംസം പിന്നീട് മറ്റൊരു കുഴിയില്‍ ഉപേക്ഷിച്ചെന്നാണ് വിലയിരുത്തൽ. ഇവ കുക്കറിൽ വേവിച്ചോയെന്ന കാര്യത്തിലും സംശയം ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. നേരത്തേ മൃതദേഹം പ്രതികൾ വേവിച്ച് കഴിച്ചതായി പോലീസ് പറഞ്ഞിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുൻപിൽ ഇക്കാര്യം പ്രതികൾ നിഷേധിക്കുകയായിരുന്നു.

പോലീസും ഫോറൻസിക് വിദഗ്ദരും ചേർന്ന് നടത്തിയ പരിശോധനയിൽ ഇലന്തൂരിലെ വീട്ടിൽ നിന്നും ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. കൊല നടന്ന വീട്ടിലെ രണ്ടിടങ്ങളിലാണ് ഷാഫിയുടെ വിരലടയാളമുള്ളത്. പരിശോധനയിൽ ആയുധങ്ങളും പോലീസിന് ലഭിച്ചു. ഇത് ഉപയോഗിച്ചാണോ പ്രതികളെ കൊലപ്പെടുത്തിയതെന്ന് പരിശോധിക്കും. അതേസമയം കൊലപാതകം നടത്തിയ രീതി അന്വേഷണ സംഘം ഇന്ന് പ്രതികളെ കൊണ്ട് വിശദീകരിച്ചു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സ്ത്രീ രൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചാണ് കൊല പുനരാവിഷ്കരിച്ചത്.












Click it and Unblock the Notifications