ആക്രമി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി? രേഖാചിത്രത്തോട് സാമ്യം, പൊലീസ് പരിശോധന
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേഖാചിത്രത്തിലെ ആളുടെ രൂപ സാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചത്.
കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എ്തി പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് ഇയാളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേസില്‍ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസിന് ലഭിച്ചിരുന്നെങ്കിലും അതില്‍ മുഖം വ്യക്തമായിരുന്നില്ല. രേഖാചിത്രം പുറത്തുവിട്ടതോടെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രാത്രി 9.11 കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
ഡി വണ്‍ കോച്ചില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നാലെ ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തീ പടര്‍ന്നപ്പോള്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് സംശയിക്കുന്നത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 9 യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റത്.
രണ്ട് കുപ്പി പെട്രോളുമായാണ് അക്രമി ട്രെയിനില്‍ കയറിയത്. ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിസര്‍വ്വഡ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു ആക്രമണം. തീകൊളുത്തുന്നതിന് മുന്‍പ് യാതൊരു തര്‍ക്കവും കംപാര്‍ട്ട്മെന്റില്‍ നടന്നിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ട ആളാണ് അക്രമിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എം പി കൂടിയായ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി. രണ്ട് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും എട്ടോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത അതീവ ഗുരുതരമായ സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ വിഷയം കൂടിയാണ്.
ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications