മുരളീധരനും സുരേന്ദ്രനും എം ഗണേശനും... ഫണ്ട് കൈകാര്യം ചെയ്തത് ഈ മൂന്ന് പേര്‍? എല്ലാത്തിനും വഴിവച്ചത് എന്ത്
തിരുവനന്തപുരം: കേരളത്തിലെ ബിജെപി കുഴല്‍പണ കേസില്‍ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അതിനപ്പുറമാണ് പാര്‍ട്ടിയിക്കുള്ളിലെ പ്രതിസന്ധികള്‍. ഏകാധിപത്യപരമായ നടപടികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഈ നിലയിലേക്ക് എത്തിച്ചത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ബിജെപി കൂടുതൽ പ്രതിരോധത്തിൽ, കെ സുരേന്ദ്രനെതിരെ കേസെടുത്ത് ബദിയടുക്ക പോലീസ്
കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതിയുടെ അനുമതി; അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണം
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം മൂന്ന് പേരില്‍ കേന്ദ്രീകൃതമായി എന്നാണ് ആക്ഷേപം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരാണ് ആ മൂന്ന് പേര്‍ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വിശദാംശങ്ങള്‍...
ഫണ്ട് വിവാദം
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ അമര്‍ഷം കടുക്കുകയാണ്. പല സ്ഥാനാര്‍ത്ഥികളും തങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് കിട്ടിയില്ലെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് ഫണ്ട് കേരളത്തിലേക്ക് എത്തിച്ചിരുന്നു എന്നാണ് വിവരം.
കുഴല്‍പണ വിവാദം
കുഴല്‍പണം വിവാദം ആളിക്കത്തിയോടെയാണ് പാര്‍ട്ടിയ്ക്കുള്ളിലും ഫണ്ട് സംബന്ധിച്ച എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കേരളത്തിലേക്ക് നാനൂറ് കോടിയോളം രൂപയാണ് അനധികൃതമായി ബിജെപി എത്തിച്ചത് എന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതില്‍ അറുപത് ശതമാനത്തോളം സ്ഥാനാര്‍ത്ഥികളിലേക്ക് എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
കൈകാര്യം ചെയ്തത്
സാധാരണ ഗതിയില്‍ മേഖലാ ജനറല്‍ സെക്രട്ടറിമാരും ജില്ലാ നേതൃത്വങ്ങളും സ്ഥാനാര്‍ത്ഥികളും എല്ലാം ഉള്‍പ്പെട്ടായിരുന്നു ഫണ്ട് വിനിയോഗം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ഇത്തവണ അത് സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറല്‍ സെക്രട്ടറിയും പിന്നെ കേന്ദ്രമന്ത്രിയും മാത്രം ഉള്‍പ്പെടുന്ന സംവിധാനത്തിലേക്ക് മാറി.
കര്‍ണാടകത്തില്‍ നിന്ന്
തിരഞ്ഞെടുപ്പ് ഫണ്ട് ഇത്തവണ കര്‍ണാടകത്തില്‍ നിന്നാണ് പ്രധാനമായും എത്തിയത് എന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഇത്തവണ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി- ആര്‍എസ്എസ് സംഘത്തിനായിരുന്നു. ഇവരുമായി ആശയ വിനിമയം നടത്തിയിരുന്നത് മേല്‍പറഞ്ഞ മൂന്ന് പേര്‍ മാത്രമായിരുന്നു എന്നാണ് സൂചന.
കര്‍ണാടകത്തെ അറിയിച്ചതും
കൊടകരയിലെ കവര്‍ച്ചാ സംഭവം പുറത്തെത്താന്‍ കാരണം കര്‍ണാടക സംഘത്തിന്റെ ഇടപെടലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം കവര്‍ച്ച ചെയ്ത സംഭവം ഒത്തുതീര്‍പ്പിലേക്ക് നീങ്ങവേ കേരളത്തില്‍ നിന്നുള്ള ഒരു നേതാവ് തന്നെയാണ് കര്‍ണാടക സംഘത്തെ ഇക്കാര്യം അറിയിച്ചത് എന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ധര്‍മരാജന് പരാതി നല്‍കേണ്ടി വന്നതും.
വിമര്‍ശനങ്ങള്‍ പലവിധം
കെ സുരേന്ദ്രനെതിരെയാണ് കുഴല്‍പണ കേസിലും തിരഞ്ഞെടുപ്പ് പരാജയത്തിലും എല്ലാം പ്രധാന വിമര്‍ശനങ്ങള്‍ ഉയരുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചയാണ് പരാജയ കാരണമെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു. സംഘടനാ ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് പ്രതിനിധിയും ആയ എം ഗണേശനെ ലക്ഷ്യമിട്ടും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പാര്‍ട്ടി അന്വേഷണം
കുഴല്‍പണ വിവാദത്തേയും ഫണ്ട് വിനിയോഗത്തേയും സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വും അന്വേഷിക്കുന്നുണ്ട്. ദേശീയ ഏജന്‍സികളും ഇത് സംബന്ധിച്ച് വിവരങ്ങള്‍ സമാഹരിച്ചിട്ടുണ്ട് എന്നാണ് വിവരം. ചില ക്രമക്കേടുകളും അസ്വാഭാവികതയും കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതില്‍ എന്തെങ്കി ലും നടപടിയ്ക്ക് മുതിരാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവില്ല.
എന്ത് ചെയ്താലും പ്രശ്‌നം
കുഴല്‍പണ വിവാദത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടിയെടുത്താലും അത് ബിജെപിയ്ക്ക് തിരിച്ചടിയാകും. അത്തരം ഒരു ഇടപാട് നടന്നു എന്ന് സ്ഥിരീകരിക്കുന്നതിന് തുല്യമാകും അത്. ഒരുനടപടിയും സ്വീകരിക്കാതിരുന്നാല്‍ പൊതുമധ്യത്തില്‍ വലിയ അവമതിപ്പും ഉണ്ടാകും.