പ്രവാസി സഹോദരങ്ങളുടെ മടങ്ങിവരവിന് എറണാകുളം സജ്ജം; തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം
എറണാകുളം: പ്രവാസി സഹോദരങ്ങളുടെ മടങ്ങിവരവിന് എറണാകുളം പൂർണ്ണ സജ്ജമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. അതീവ ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ച് രോഗപ്രതിരോധ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ പതാകാവാഹകരാകാൻ ഓരോ പ്രവാസി സഹോദരനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ക്വാറന്റീൻ കാലാവധിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള ആദ്യ സജ്ജീകരണം ഒരുക്കിയിരിക്കുന്നത് കളമശ്ശേരിയിലെ രാജഗിരി ഹോസ്റ്റലിലാണ്. ഭക്ഷണമടക്കം എല്ലാ ആവശ്യ സൗകര്യങ്ങളും ഇവിടെയുണ്ടാകും. നിരീക്ഷണ കാലയളവില്‍ താമസിക്കുന്നവര്‍ക്കാവശ്യമായ തോര്‍ത്ത്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ആവശ്യമായ ബക്കറ്റുകള്‍, കപ്പുകള്‍, സോപ്പ്, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, ഗ്ലാസുകള്‍, കിടക്ക, മൂന്ന് കിടക്ക് വിരി, തലയിണ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് കളമശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ആയിരിക്കും. അവശ്യമെങ്കില്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വിദഗ്ദ ചികിത്സയും ഉറപ്പാക്കും. ഇതിന് പുറമെ മുട്ടം എസ്.സി.എം.എസ് ഗേള്‍സ് ഹോസ്റ്റല്‍, കറുകുറ്റി എസ്.സി.എം.എസ് ബോയ്സ് ഹോസ്റ്റല്‍, മൂവാറ്റുപുഴ നെസ്റ്റ്, കാക്കനാട് രാജഗിരി ഹോസ്റ്റല്‍ എന്നിവിടങ്ങളിലും ക്വാറന്റീൻ സൗകര്യം നാളത്തോടെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെത്തുന്നതോടെ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച് വാങ്ങിയ യാത്രക്കാരുടെ താപനില അളക്കുന്നതിനായുള്ള തെർമൽ ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റം ജില്ലാ ഭരണകൂടത്തിന് കൈമാറിയതായും കളക്ടര്‍ അറിയിച്ചു. ക്യാമറയും സെൻസറും എൽ.ഇ.ഡി ഡിസ്‌പ്ളേയും ഉൾപ്പെടുന്ന സംവിധാനം യാത്രക്കാർ കടന്ന് വരുന്ന വാതിലിന് സമീപത്തായി സ്ഥാപിക്കും.
ഇതിൽ ഒരോ വ്യക്തിയുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെൻസറിനടുത്ത് കാണിക്കുമ്പോൾ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും.
വ്യക്തികൾ തമ്മിലുള്ള യാതൊരു വിധത്തിലുള്ള ബന്ധപ്പെടലുകളും ഇത്തരത്തിൽ താപനില അളക്കുന്നതിന് ഉണ്ടാവുകയില്ല. സാധാരണയിൽ കൂടുതൽ താപനില ഉള്ളവർ വരുമ്പോൾ മുന്നറിയിപ്പ് ശബ്ദം ലഭിക്കും. ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരുന്നതാണ് ഈ ഉപകരണം. നിലവിൽ അഞ്ച് ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റമാണ് എം.പി ഫണ്ടിൽ നിന്നും വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കും
കൊച്ചിയിലെ കാമിയൊ ഓട്ടോമേഷൻസാണ് ഈ സംവിധാനം വിദേശത്തു നിന്നുമെത്തിച്ചത്.












Click it and Unblock the Notifications