കണ്ണൂരിലെ ആവേശ പ്രസംഗത്തിൽ അമിത് ഷായ്ക്ക് കുരുക്ക്.. സുപ്രീം കോടതിയോടടക്കം പരാതി
ദില്ലി: ബിജെപി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി കണ്ണൂരിലെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി അണികളേയും നേതൃത്വത്തേയും ആവേശഭരിതരാക്കിയാണ് മടങ്ങിപ്പോയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ അമിത് ഷാ പ്രഖ്യാപിച്ചു.
ഒപ്പം പിണറായി വിജയന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും പരമോന്നത കോടതിയെ ചെറുതായൊന്ന് 'ഉപദേശിക്കുക' കൂടി ചെയ്തു അമിത് ഷാ. വലിയ വിമര്‍ശനമാണ് കണ്ണൂരിലെ പ്രസംഗത്തിന്റെ പേരില്‍ അമിത് ഷായ്ക്ക് നേരെ ഉയര്‍ന്നത്. അമിത് ഷായ്‌ക്കെതിരെ രാജ്യത്തെ മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരിക്കുകയാണ്.

കോടതി വിധിക്കെതിരെ തെരുവിൽ
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി ആളുകളെ തെരുവിലറക്കി സമരം നടത്തുന്നതും രഥയാത്ര നടത്തുന്നതും. സുപ്രീം കോടതി വിധിക്കെതിരല്ല, ആചാര സംരക്ഷണത്തിനാണ് സമരം എന്ന് ബിജെപി വാദിക്കുന്ന് തന്നെ വിചിത്രമാണ്. ശബരിമലയിലെ സമരം സുപ്രീം കോടതി വിധിക്കെതിരെയാണ് എന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂരിലെ വെല്ലുവിളി
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി സുപ്രീം കോടതി വിധിക്കെതിരായ സമരത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്താണ് മടങ്ങിയത്. പിണറായി സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ ബിജെപി വലിച്ച് താഴെയിടും എന്ന് അമിത് ഷാ ഭീഷണി മുഴക്കിയിരുന്നു. ഒപ്പം സുപ്രീം കോടതിക്ക് നല്‍കിയ ഉപദേശം നടപ്പിലാക്കാന്‍ സാധിക്കുന്ന വിധികള്‍ വേണം കോടതികള്‍ പറയാന്‍ എന്നതായിരുന്നു.

അമിത് ഷായ്ക്ക് എതിരെ കേസെടുക്കണം
സുപ്രീം കോടതിയെ പോലും ബിജെപി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അമിത് ഷായുടെ പ്രസംഗത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. കേരളത്തില്‍ പൊതുവേ അമിത് ഷായുടെ പ്രസംഗം ബിജെപിക്ക് നെഗറ്റീവ് ഇംപാക്ട് ആണുണ്ടാക്കിയതും. അമിത് ഷായുടെ ഈ പ്രസംഗത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് 49 മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരിക്കുന്നത്.

പ്രസംഗം ആശങ്കപ്പെടുത്തുന്നത്
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കമുളളവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയാണ് അമിത് ഷായ്‌ക്കെതിരെയുളള പരാതിയായി സുപ്രീം കോടതിക്കും രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചിരിക്കുന്നത്. അമിത് ഷായ്‌ക്കെതിരെ സുപ്രീം കോടതി സ്വമേധെയാ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അമിത് ഷാ നടത്തിയ പ്രസംഗം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മോദി പ്രോത്സാഹിപ്പിക്കരുത്
അമിത് ഷായുടെ ഇത്തരം പ്രസംഗം പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നടപ്പിലാക്കാവുന്ന വിധികളേ കോടതി പറയാവൂ എന്നതും കോടതി വിധി നടപ്പിലാക്കുന്ന സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നതും അനുചിതമായ പരാമര്‍ശങ്ങളാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇത്തരത്തില്‍ പറയുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വിശദീകരണം തേടണം
അമിത് ഷായുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ തത്വങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കേണ്ടതുണ്ട്. അത് ലംഘിക്കപ്പെട്ടാല്‍ പാര്‍ട്ടിയുടെ അംഗീകാരം തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കാന്‍ കഴിയും. അമിത് ഷാ തിരുത്തപ്പെടാതെ പോയാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

രാഷ്ട്രപതി നടപടിയെടുക്കണം
അമിത് ഷായെ ഉപദേശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. മാത്രമല്ല ഇത്തരം പ്രസംഗങ്ങളില്‍ അമിത് ഷായെ പിന്തുണയ്ക്കില്ല എന്ന് അറിയിക്കാനും പ്രധാനമന്ത്രി തയ്യാറാവണം. അമിത് ഷായുടെ പ്രസംഗത്തിലെ ഭരണ ഘടനാ തത്വങ്ങളുടെ ലംഘനം പരിശോധിച്ച് നടപടിയെടുക്കാന്‍ രാഷ്ട്രപതി തയ്യാറാവണമെന്നും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഒപ്പ് വെച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications