ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളേയും ഉള്‍പ്പെടുത്തണം; ഹര്‍ജി കോടതിയില്‍
ദുബായ്: കോവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഗള്‍ഫ് നാടുകളില്‍ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് പ്രവാസികള്‍. രണ്ടായിരത്തിലേറെ ഇന്ത്യക്കാരാണ് ഇതിനോടകം തന്നെ കോവിഡ് ബാധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ചിരിക്കുന്നത്. ഇവരില്‍ പകുതിയും മലയാളികളാണ്. എന്നാല്‍ ഇവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ ഇതുവരെ തയ്യാറായിട്ടില്ല.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ ഉള്‍പ്പടേയുള്ള ഇന്ത്യക്കാരുടെ കണക്കെടുപ്പ് പോലും കൃത്യമായി നടന്നിട്ടില്ല. മരിച്ച പലരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളുടെ പ്രോട്ടോക്കോള്‍ പ്രകാരം അതത് രാജ്യങ്ങളില്‍ തന്നെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കോവിഡ് പുനരധിവാസത്തിനായി വിവിധ പാക്കേജുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് മരിച്ച ഇന്ത്യാക്കാരെ ഈ പദ്ധതിയില്‍ എങ്ങനെ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ച് എവിടേയും പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിരുന്നു. കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കിയാലും അതില്‍ ഗള്‍ഫില്‍ നിന്നും മരിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്നത് സംബന്ധിച്ച് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ അതില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications