36കാരി ദളിത് യുവതി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്, അവകാശവാദവുമായി ഫേസ്ബുക്ക് കൂട്ടായ്മ
കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുകയും സ്ത്രീകളെ ബരിമലയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് കൂട്ടായ്മ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നു. ഇന്നലെ 36കാരിയായ യുവതി ശബരിമലയില്‍ എത്തി എന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ വെളിപ്പെടുത്തിയിരിക്കുന്നത്.
സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി മല ചവിട്ടി ചരിത്ര കുറിച്ച ബിന്ദുവിന്റെയും കനക ദുര്‍ഗയുടേയും ശബരിമല ദര്‍ശനത്തില്‍ നിര്‍ണായക പങ്കുണ്ട് ഈ ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക്. പതിനെട്ടാം പടി കയറിയാണ് ഈ യുവതി സന്നിധാനത്ത് എത്തിയതെന്നും ഇവര്‍ അവകാശപ്പെടുന്നു.
'നവോത്ഥാന കേരളം ശബരിമലയിലേക്ക്'
ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുവതികളെ ഒരുമിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയിലേക്ക് ചെന്ന യുവതികള്‍ക്ക് നേരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മ രൂപം കൊണ്ടത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു.
ഒരു യുവതി കൂടി
ബിന്ദുവും കനകദുര്‍ഗയും പതിനെട്ടാംപടി കയറിയല്ല സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി കയറി എന്ന് സര്‍ക്കാരും പോലീസും അവകാശപ്പെടുന്ന ശ്രീലങ്കന്‍ സ്വദേശിനി ശശികലയുടെ കാര്യത്തില്‍ പല സംശയങ്ങളും ഉയര്‍ന്ന് വരികയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 36കാരിയായ ദളിത് യുവതി പതിനെട്ടാം പടി ചവിട്ടി ശബരിമലയില്‍ കയറിയെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ അവകാശപ്പെടുന്നു.
വീഡിയോ പുറത്ത് വിടും
ഈ സ്ത്രീ ഗര്‍ഭപാത്രം നീക്കം ചെയ്തതോ ആര്‍ത്തവ ചക്രം നിലച്ചതോ അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ അവകാശപ്പെടുന്നു. തെളിവായി 36 വീഡിയോ ഉണ്ട് എന്നും യുവതിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പുറത്തു വിടാം എന്നും ഇവർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം: ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുൽ ഈശ്വർ മുതൽ സുകുമാരൻ നായർ വരെയുള്ളവരോടാണ്... ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി കയറിയിരിക്കുന്നു.
നെയ്യഭിഷേകമടക്കം നടത്തി
കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാൻ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവർ തിരിച്ച് പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓർമ്മിക്കുക , ഗർഭപാത്രം നീക്കം ചെയ്യാത്ത ആർത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത്
പരസ്യമായി മാപ്പ് പറയണം
തന്ത്രിയോട് : താങ്കളുടെ ഭാഷയിൽ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കിൽ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം