"അഴുകിയ ചാണക"മായി മാറരുത് മന്ത്രീ''.. മന്ത്രിയുടെ പോസ്റ്റിനെ മലർത്തിയടിച്ച് ബൽറാമിന്റെ കമന്റ്! വൈറൽ
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ ട്രോള്‍ പോസ്റ്റ് ചെയ്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം മന്ത്രിയെ രൂക്ഷമായി കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.
വിമര്‍ശനം ഉന്നയിച്ച വിടി ബല്‍റാം അടക്കമുളളവര്‍ക്ക് ഫേസ്ബുക്കില്‍ തന്നെ മന്ത്രി മറുപടിയും നല്‍കി. ഈ മറുപടി പോസ്റ്റിന് താഴെ പ്രതികരണവുമായി ബല്‍റാം നേരിട്ട് എത്തിയതോടെ പോര് കൊഴുത്തു. മന്ത്രിയുടെ പോസ്റ്റിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ബല്‍റാമിന്റെ കമന്റ്.
പുലിവാൽ പിടിച്ച് മന്ത്രി
പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ് എന്നാണ് മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ഒപ്പം ഒരു ട്രോളും പങ്കുവെച്ചു. ശെടാ പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു ട്രോള്‍ വാചകം.
മന്ത്രിക്ക് ബോധമില്ല
മന്ത്രിയുടെ പോസ്റ്റ് അന്യസംസ്ഥാന തൊഴിലാളികളെ ആക്ഷേപിക്കുന്നതാണ് എന്നതാണ് ഉയര്‍ന്ന വിമര്‍ശനം. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുുന്ന മന്ത്രിക്ക് ബോധമില്ലെന്ന് വിടി ബല്‍റാം പ്രതികരിച്ചു. പികെ ഫിറോസും മന്ത്രിക്കെതിരെ രംഗത്ത് എത്തി. ഇതോടെ കെടി ജലീല്‍ തിരിച്ച് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ്.
ട്രോളിന്റെ രത്നച്ചുരുക്കം
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം.
"അഴകിയ രാവണൻ"
ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ 'Moron' കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു "അഴകിയ രാവണൻ" നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!
"കമ്മ്യൂണിസ്റ്റോഫോബിയ"
"ഇസ്ലാമോഫോബിയ" പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് "കമ്മ്യൂണിസ്റ്റോഫോബിയ" യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണ്ണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ്സ് 'ഷോ'വനിസ്റ്റുകളും'' എന്നാണ് പോസ്റ്റ്.
കമന്റുമായി എത്തി
മന്ത്രിയുടെ പോസ്റ്റിന് താഴെ വിടി ബൽറാം ഉടനെ തന്നെ കമന്റുമായി എത്തി: ''ലോകം മുഴുവൻ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും നേതൃത്വം നൽകിയ, അതിലുമെത്രയോ ഇരട്ടി ആളുകളെ സൈബീരയിലേതു പോലുള്ള തടങ്കൽപ്പാളയങ്ങളിലിട്ട് കൊല്ലാക്കൊല ചെയ്ത, വിരുദ്ധാഭിപ്രായങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയ, പ്രതിഷേധിക്കുന്നവർക്ക് നേരെ പാറ്റൺ ടാങ്കുകൾ ഓടിച്ച് കയറ്റി ചതച്ചരച്ച, അങ്ങനെയങ്ങനെ ദശാബ്ദങ്ങൾ നീണ്ടു നിന്ന എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകളുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പേരിലാണ് താങ്കളീപ്പറയുന്ന മനോഭാവം കമ്മ്യൂണിസ്റ്റുകളേക്കുറിച്ച് ലോകമെമ്പാടും ഉയർന്നു വന്നത്.
"അഴുകിയ ചാണക"മായി മാറരുത്
അതിന് തുല്യമാണ് ലോകം മുഴുവൻ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയിൽ ആർഎസ്എസും കൃത്യമായ വർഗീയ ലക്ഷ്യത്തോടെ ഉയർത്തുന്ന ഇസ്ലാമോഫോബിയ എന്ന് താങ്കളേപ്പോലെ ചരിത്രത്തിൽ ഡോക്റ്ററേറ്റുള്ള ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ "അഴുകിയ ചാണക"മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങൾ എന്നാണ് മറുപടി.
പോസ്റ്റിനെ മലര്‍ത്തിയടിച്ചു
ഇതോടെ ബല്‍റാം ഫാന്‍സ് കൂട്ടമായി ഇറങ്ങി. മന്ത്രിയുടെ പോസ്റ്റിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് വിടി ബല്‍റാമിന്റെ കമന്റ്.. പോസ്റ്റിന് ഇതുവരെ 2.5 കെ ലൈക്ക്‌സ് ആണ് ലഭിച്ചിരിക്കുന്നതെങ്കില്‍ ബല്‍റാമിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത് 7 കെ ലൈക്‌സ് ആണ്.
ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോടികളിലേക്ക് സ്വത്ത് വളർച്ച! രാഹുലിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബിജെപി