യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; സോഫ്‌റ്റ്‌വെയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ്
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ശാസ്‌ത്രീയ പരിശോധന ആരംഭിച്ച് പോലീസ്. വ്യാജ ഐഡി കാർഡ് സൃഷ്‌ടിക്കാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിന് ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
ഈ റിപ്പോർട്ട് ലഭിച്ച ശേഷമാവും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കുക. ഇതിന് പുറമെ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണം ഉയർത്തിയവരെ കണ്ടെത്തി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് സ്വീകരിച്ചു കഴിഞ്ഞു.

വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയായിരുന്നു വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ് നൽകിയിട്ടുള്ളത്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്‌തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസി അവരുടെ സെർവറിലെ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടതുണ്ട്. ഇതിനായി പോലീസ് ഉടൻ നടപടികൾ ആരംഭിക്കും.
തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ വിശദാംശങ്ങൾ തേടി ബന്ധപ്പെട്ട നേതാക്കൾക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിവരങ്ങള്‍ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പോലീസിന് കടക്കേണ്ടിവരും.
വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്‌റ്റോറിലോ ഉള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെയാണ് ഈ ആപ്ലിക്കേഷൻ വഴി വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയെതെന്നും സൈബർ സംഘം അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പ്രതികളിലേക്ക് എത്താനാണ് പോലീസിന്റെ ശ്രമം.
അതേസമയം, നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതും അന്വേഷിക്കും, മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപിയും കന്റോൺമെന്റ് എസിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
അഞ്ച് ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെയും മൊഴിയെടുക്കും.
വിവാദം ഉയർന്നുവന്നതിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ അതൃപ്‌തിയുണ്ടെന്നാണ് സൂചന. പോലീസ് കേസെടുക്കുക കൂടി ചെയ്‌തതോടെ ഇത് പാർട്ടിക്ക് കൂടുതൽ നാണക്കേടായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications