അമല പോൾ അടക്കമുള്ളവർക്ക് കുരുക്ക് മുറുകുന്നു.. അന്വേഷണ റിപ്പോർട്ട് പുറത്ത്..
Recommended Video

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ രംഗത്തുള്ളവര്‍ക്കുള്ള പങ്ക് മലയാള സിനിമയുടെ തല രാജ്യത്തിന് മുന്നില്‍ താഴ്ത്തിയതാണ്. പിന്നാലെ പ്രമുഖ താരങ്ങളുടെ നികുതി വെട്ടിപ്പും പുറത്ത് വന്നു. അമല പോള്‍, ഫഹദ് ഫാസില്‍, എംപി കൂടിയായ സുരേഷ് ഗോപി എന്നിവരടക്കം പ്രമുഖര്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.

മുഴുവൻ അന്വേഷിക്കണം
കേരളത്തില്‍ ഓടുന്ന നിരവധി ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലോടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രമുഖരുടേത് അടക്കമുള്ള വാഹനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

മേൽവിലാസം വ്യാജം
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മിക്കവാറും വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ് രജിസ്‌ററര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. അമല പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും അടക്കമുള്ളവര്‍ ഇത്തരത്തില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വിരലിലെണ്ണാവുന്നത് മാത്രം
അന്വേഷണ സംഘം പോണ്ടിച്ചേരിയിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നാല് ദിവസം പോണ്ടിച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രമേ കണ്ടെത്താനായുള്ളൂ. പോണ്ടിച്ചേരിയിലെ ഒരു വിലാസത്തില്‍ തന്നെ അഞ്ചും ആറും ആഢംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്ന്ത്.

അമലയുടെ വിലാസം കുടുസ്സ് മുറി
നടി അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത വിലാസത്തിലും മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. ഈ വിലാസം ഒരു കുടുസ്സുമുറിയുടേതാണ്. അമല പോളിനെ പോലൊരു പ്രശസ്ത നടി ഇത്തരമൊരു കുടുസ്സുമുറിയില്‍ താമസിക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വിശദമായി അന്വേഷണം വേണം
പല ആഢംബര കാറുകളും ഇത്തരത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല വിലാസങ്ങളും വാഹനം കയറ്റി ഇടാന്‍ പോലും സ്ഥലമില്ലാത്ത ഇടങ്ങളാണ്. ആരോപണ വിധേയരായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളുടെ കാര്യത്തിലും വിശദമായി അന്വേഷണം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നികുതി അടയ്ക്കില്ലെന്ന് അമല
അമല പോള്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചതായുള്ള വാര്‍ത്തയാണ് ആദ്യം പുറത്ത് വന്നത്. പോണ്ടിച്ചേരിയിലെ ഒരു വിദ്യാര്‍ഥിയുടെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥിക്ക് അമല പോളിനെ അറിയില്ലെന്ന് വ്യക്തമാക്കിയതാണ്. വാര്‍ത്തകളോട് സോഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപത്തിലാണ് അമല പോള്‍ പ്രതികരിച്ചത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മറുപടി തൃപ്തികരമല്ല
മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സിനിമാഭിനയവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍ കാര്‍ ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ് അമല നല്‍കുന്ന വിശദീകരണം. തന്റെ അഭിഭാഷകന്‍ മുഖേനെയാണ് മോട്ടോര്‍ വാഹന വകുപ്പിന് അമല മറുപടി നല്‍കിയിരിക്കുന്നത്. പോണ്ടിച്ചേരിയിലെ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നോട്ടീസിന് അമല നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ്
ഫഹദ് ഫാസിലിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ്. ഈ വിലാസത്തിലുള്ള കുടുബവും ഫഹദിനെ അറിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7 കാറാണ് സുരേഷ് ഗോപിയെ വിവാദത്തിലാക്കിയിരിക്കുന്നത്.

വാഹന രജിസ്ട്രേഷന് റാക്കറ്റ്
കേരളത്തില്‍ നിന്നുള്ള ആയിരത്തിലധികം ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് വിവരം. കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള 1178 ആഢംബര കാറുകള്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. ഇത് വഴി നികുതി ഇനത്തില്‍ കേരള സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത് കോടികളാണ്.ഈ കാറുകളില്‍ ഭൂരിഭാഗവും വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications