'വ്യാജൻമാര്‍ പെരുകുന്നു', മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ്..പണം വേണമെന്ന് ഉദ്യോഗസ്ഥന് സന്ദേശം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥന്‍റെ പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസെടുത്തു.
ആഗസ്റ്റ് മൂന്നാം തീയതിയാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു നിർദേശം. തട്ടിപ്പുകാരനാണെന്ന് മനസിലായ ജയനാഥ് അൽപസമയം ചാറ്റ് തുടർന്നു.
'നിരീക്ഷണം സസൂക്ഷ്മം, മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട'; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഉറപ്പ്
പണം നൽകാതെ വന്നതോടെ തട്ടിപ്പുകാരൻ പിൻവാങ്ങി. കഴിഞ്ഞ മാസവും ജയനാഥിൽ നിന്ന് പണം തട്ടാൻ സമാനമായ രീതിയിൽ ശ്രമം നടന്നിരുന്നു. അന്ന് ഡിജിപി അനിൽകാന്തിന്‍റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് സൈബർ പോലീസിൽ പരാതി നൽകിയത് എന്ന് ജയനാഥ് പറഞ്ഞു. നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വരുന്നുണ്ടെന്നും പണം നഷ്ടമാവുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
വഞ്ചന, ആൾമാറാട്ടം , വ്യാജ രേഖ ചമയ്ക്കൽ, നഎന്നീ വകുപ്പുകൾ കൂടാതെ ഐടി ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസ്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി കൊച്ചി സൈബർ പൊലീസ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥനൻമാരുടെയും പേരിലുള്ള തട്ടിപ്പ് പെരുകുകയാണ്.
മുഖ്യമന്ത്രിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മാത്രം രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് എഡിജിപിമാരുടെ പേരിലും പണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തിയിരുന്നു. മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, പി പ്രസാദ്, ബാലഗോപാൽ, സ്പീക്കർ എം ബി രാജേഷ് എന്നിവരുടെ പേരിലും വ്യാജ ഫേസ്ബുക്ക്-വാട്സ്ആപ്പ് പ്രൊഫൈലുകള്‍ വഴി തട്ടിപ്പ് നടന്നിരുന്നു.
കഴിഞ്ഞ ദിവസം, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചിട്ടാണ് മെസേജ് വരുന്നത്. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇവര്‍ മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പേരിലും വ്യാജസന്ദേശം പോയിരുന്നു. മന്ത്രിയുടെ പേരിൽ വാട്സ് ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്.
ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളടക്കം ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു.ചീഫ് സെക്രട്ടറിയുടെ പേരിലെത്തിയ വ്യാജ വാട്സ്ആപ്പ് സന്ദേശത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നഷ്ടമായത് 30,000 രൂപയാണ്. വിഐപി തട്ടിപ്പില്‍ ഇതേ വരെ ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡിജിപിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയെ മാത്രമാണ് ആകെ പിടികൂടിയത്.
കടല്‍ തീരത്ത് ഓളങ്ങളെ തഴുകി ഇശാനി; അടിപൊളി ഗ്ലാമറസ് ലുക്ക് വൈറല്‍